'പ്രസവവേദന 20 എല്ലുകൾ ഒടിയുന്നതിന് തുല്യം, സ്ത്രീയായി ജീവിക്കുക എളുപ്പമല്ല'; പ്രതീകരിച്ച് റോബിൻ രാധാകൃഷ്‌ണൻ
ബിഗ് ബോസ് മലയാളം താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ ട്വന്റി-20 സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വിധേയനായിരുന്നു. പ്രസവത്തെക്കുറിച്ച് അഖിൽ മാരാർ നടത്തിയ പരാമർശങ്ങളാണ് വലിയ സൈബർ വിമർശനങ്ങൾക്ക് വഴിവെച്ചത്. ആശുപത്രികൾ വരുന്നതിന് മുൻപ് സ്ത്രീകൾ പ്രസവം ആസ്വദിച്ചിരുന്നുവെന്നായിരുന്നു അഖിലിന്റെ വാദം. ഇതിൽ പ്രതികരിക്കുകയാണ് ഇപ്പോൾ മറ്റൊരു ബിഗ് ബോസ് താരമായ ഡോ. റോബിൻ രാധാകൃഷ്‌ണൻ.
ഒരു വീഡിയോയിലൂടെ അദ്ദേഹം സ്ത്രീകളുടെ അനുഭവങ്ങളെ പിന്തുണച്ചു. ഒരു സ്ത്രീയായി ജീവിക്കുന്നത് ഒരിക്കലും എളുപ്പമല്ലെന്ന് റോബിൻ രാധാകൃഷ്‌ണൻ വ്യക്തമാക്കി. അവർ ശാരീരികമായും മാനസികമായും കൂടുതൽ ഭാരം ചുമക്കുന്നുണ്ടെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. ഉറക്കക്കുറവ്, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഗർഭകാലത്ത് ഉണ്ടാകുമെന്ന് ഡോക്‌ടർ കൂടിയായ അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രസവ രീതിയെക്കുറിച്ച് ഡോക്‌ടർമാരാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് റോബിൻ ഊന്നിപ്പറഞ്ഞു. ഗർഭ പരിചരണത്തിലെ തിരഞ്ഞെടുപ്പുകൾ നിസാരമായ അഭിപ്രായങ്ങളെ ആശ്രയിച്ചല്ല, മറിച്ച് മെഡിക്കൽ വിധിയെ ആശ്രയിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസവവേദന 10-20 എല്ലുകൾ ഒടിയുന്നതിന് തുല്യമാണെന്നും അതൊരിക്കലും ലളിതമായി കാണാൻ കഴിയില്ലെന്നും റോബിൻ കൂട്ടിച്ചേർത്തു. പുരുഷന്മാർ ഈ വേദനയെ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മെഡിക്കൽ വിഷയങ്ങളെ വാണിജ്യപരമായ കാര്യങ്ങളിൽ നിന്ന് ഡോ. റോബിൻ വേർതിരിച്ചു. ആശുപത്രികളുടെ ബിസിനസ് രീതികൾ മറ്റൊരു വിഷയമാണെങ്കിലും സ്ത്രീകളുടെ വേദനയ്ക്ക് പൂർണ ബഹുമാനം അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമ്മമാരുടെ കഷ്‌ടപ്പാടുകളും പരിചരണവും ഓർമ്മിക്കാനും അതിന് സമൂഹം ഓരോ സ്ത്രീയോടും നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അഖിലിനെ പേരെടുത്ത് വിമർശിക്കാതെ തന്നെ റോബിൻ ഈ നിലപാടിനെ ചോദ്യം ചെയ്‌തുവെന്നതാണ് ശ്രദ്ധേയമായ കാര്യം. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ തെറ്റായ കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസിനും പ്രാധാന്യം നൽകിക്കൊണ്ട് സ്വന്തം കാഴ്‌ചപ്പാട് വ്യത്യസ്‌തമാണെന്ന് റോബിൻ രാധാകൃഷ്‌ണൻ വ്യക്തമാക്കി.
ഇരുവരും തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായതുകൊണ്ട് ഈ വിഷയം കൂടുതൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ മത്സരിച്ചപ്പോൾ, ബിഗ് ബോസ് താരമായ റോബിൻ എൻഡിഎയുടെ കുണ്ടറ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു.
അതേസമയം, ഒന്നര മാസം മുൻപ് അഖിൽ മാരാർ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് അടുത്തിടെ വൈറലായത്. ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് വളരെ കൂൾ ആയി ചെയ്‌തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്‌ത ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്; എന്നായിരുന്നു അഖിലിന്റെ വാക്കുകൾ.
പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും; എന്നും അഖിൽ പറഞ്ഞിരുന്നു. ഇതാണ് വലിയ രീതിയിൽ വിമർശനത്തിന് കാരണമായത്.














Click it and Unblock the Notifications