'സാബുമോൻ ബിഗ് ബോസിൽ നിന്ന് ജീവിതം പഠിച്ചു, ഷിയാസ് കരീം തിരുമണ്ടൻ, വായിൽ തോന്നുന്നത് പറയും'; ആലപ്പി അഷ്‌റഫ്
ബിഗ് ബോസ് മത്സരാർത്ഥികൾ വിവാദങ്ങളിൽ ചെന്ന് പെടുന്നത് ആദ്യമല്ല. അടുത്തിടെ ഷിയാസ് കരീം ഒരു പീഡന ആരോപണവും പണം തട്ടിയെന്ന പരാതിയും നേരിട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കടുത്ത വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത് വന്നിരിക്കുകയാണ്. ചിലർക്ക് ക്രിമിനൽ കേസുകളിൽ പങ്കുണ്ടായിരുന്നെന്നും എന്നാൽ സബുമോനെപ്പോലുള്ള ചില മുൻ മത്സരാർത്ഥികൾ ഷോയിലൂടെ തങ്ങളുടെ പ്രതിച്ഛായ മാറ്റിയെടുത്തെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ബിഗ് ബോസ് എന്ന ഷോ ഇഷ്‌ടപ്പെടുന്ന ഒരുപാട് പേർ ഉള്ളത് പോലെ തന്നെ ഇഷ്‌ടപ്പെടാത്ത ഒരുപാട് പേർ വേറെയുമുണ്ട്. അതിൽ പങ്കെടുത്തവരെ സാമ്പത്തികമായി പച്ചപിടിപ്പിച്ച ഷോ കൂടിയായിരുന്നു ഇതെന്നത് വിസ്‌മരിക്കാൻ പാടില്ല. ഈ ഷോയിൽ വന്നിട്ട് പേരെടുത്തവരും അതുപോലെ തന്നെ പേരുദോഷം വരുത്തിവച്ചരും ഉണ്ട്. ബിഗ് ബോസിൽ പങ്കെടുത്തവർ എന്തെങ്കിലും കുഴപ്പങ്ങളിൽ ചെന്ന് ചാടിയാൽ ആ പേരിൽ തന്നെയാണ് ചാനലുകൾ കാണിക്കാറുള്ളത്.

ഈ ഷോയെ പറ്റി പറഞ്ഞാൽ നല്ലവരായ മത്സരാർത്ഥികളെ മാത്രമല്ല ഈ ഷോയിൽ ഉൾപ്പെടുത്തുന്നത്. സമൂഹത്തിൽ നെഗറ്റീവ് ഇമേജ് ഉള്ളവരെയും പോസിറ്റീവ് ഇമേജ് ഉള്ളവരെയും എന്ന് വേണ്ട സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രശസ്‌തരും ആപ്രശസ്‌തറം ഒക്കെ ഇതിൽ പങ്കെടുക്കാറുണ്ട്. ബിഗ് ബോസിൽ പങ്കെടുത്ത് കൊണ്ട് തങ്ങളുടെ പ്രതിച്ഛായ ഉയർത്തിയവരും പ്രതിച്ഛായ നഷ്‌ടമായവരും ഒക്കെ ഒരുപാട് ഉണ്ട്.
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ പങ്കാളികളായ ബിഗ് ബോസ് താരങ്ങളാണ് ഷിയാസ് കരീം, ബ്ലെസ്‌ലി, ജിന്റോ എന്നിവർ. ഇവരെ കുറിച്ച് കൂടുതൽ പറയുന്നതിന് മുൻപ് ക്രിമിനൽ കേസുകളിലും മറ്റും അകപ്പെട്ട് കൊടും കുറ്റവാളിയായി മാറാൻ സാധ്യതയുണ്ടായിരുന്ന ഒരാൾ നല്ലവനായ ഉണ്ണിയായി പിന്നീട് മാറിയ കഥ കൂടി പറയാം. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്ന സാബുമോനെ കുറിച്ച് വലിയ മുഖവുരയൊന്നും ആവശ്യമില്ല.
സാബുമോൻ ഒരിക്കൽ പറയുകയുണ്ടായി കേരളീയ സമൂഹത്തിന് എന്നെ കുറിച്ചുണ്ടായിരുന്ന കാഴ്‌ചപ്പാട് മാറ്റിത്തന്ന ഷോയാണ് ബിഗ് ബോസെന്ന്. അതുപോലെ തന്നെ തന്റെ ജീവിത കാഴ്‌ചപ്പാടിൽ ഒരുപാട് മാറ്റമുണ്ടാക്കാനും ബിഗ് ബോസ് ഷോ സഹായിച്ചുവെന്നും സാബു പറഞ്ഞിട്ടുണ്ട്. ഒരിക്കലും കൂട്ടുകാർ ആകില്ലെന്ന് കരുതിയ പലരും അടുത്ത സുഹൃത്തുക്കളായി. ചുരുക്കി പറഞ്ഞാൽ തന്റെ ജീവിതം തന്നെ മാറ്റി മാറിച്ച ഷോയാണ് ബിഗ് ബോസെന്നാണ് സാബുമോൻ പറയുന്നത്.
ഒരു കോടി രൂപ വിലയുള്ള ഫ്ലാറ്റിനേക്കാൾ ജീവിതമൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ സാബുവിന് കഴിയുന്നുണ്ട്. അയാളെ പോലൊരു കുറ്റവാളിയെ എന്തിന് ബിഗ് ബോസ് ഷോയിൽ ഉൾപ്പെടുത്തി എന്നുള്ള ചോദ്യം സാബു ഷോയിൽ ഭാഗമായപ്പോൾ ഉയർന്നിരുന്നു. എന്നാൽ യാതൊരു പിആർ വർക്കുമില്ലാതെ സാബു പതിയെ പ്രേക്ഷക മനസിലേക്ക് കടന്ന് കയറുകയായിരുന്നു. ഇന്നും ബിഗ് ബോസിൽ വെച്ച് സ്വഭാവത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ സാബുമോൻ നിലനിർത്തുന്നുണ്ട്.
എന്നാൽ നമ്മൾ നല്ലവരെന്ന് നിനച്ചിരുന്ന പലരുടേയും തനിസ്വഭാവം പുറത്തുവന്നപ്പോൾ കുറ്റവാളികളും കുഴപ്പക്കാരുമാണെന്ന് തെളിഞ്ഞു. ബിഗ് ബോസ് സീസൺ ആറിൽ കിരീടം നേടിയ ആളായിരുന്നു ജിന്റോ. ഷോ കഴിഞ്ഞ് പുറത്ത് വന്നശേഷം മോഷണകേസ്, പീഡന കേസ്, മയക്ക് മരുന്ന് കേസ് എന്നുവേണ്ട സകല സാമൂഹ്യവിരുദ്ധ പരിപാടികളുടേയും ആളാണ് ജിന്റോ എന്ന ആരോപണമുയർന്നു. പോലീസ് സ്‌റ്റേഷനും കോടതികളിലും അയാൾ കയറി ഇറങ്ങുകയും ചെയ്‌തിരുന്നു.
ബ്ലെസ്‌ലിയുടെ സംഗീത വീഡിയോകൾക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാമ്പത്തിക ഭദ്രതയും അയാൾക്ക് ഉണ്ടായിരുന്നു. എന്നാൽ പണത്തോടുള്ള അത്യാർത്തി കാരണമാണ് ബ്ലെസ്‌ലി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. ക്രിമിനൽ കേസിൽപ്പെട്ട മറ്റൊരു ബിഗ് ബോസ് താരം മാന്യതയുടെ അംബാസിഡറെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷിയാസ് കരീമാണ്.
തിരുമണ്ടനാണെങ്കിലും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും അയാൾ വായിൽ തോന്നുന്ന അഭിപ്രായം വിളിച്ച് പറയും. പലപ്പോഴായി നടത്തിയ തട്ടിപ്പുകൾ പുറത്ത് വരികയും പരാതിയും കേസുമായി മാറുകയും ചെയ്‌തിരുന്നു. അതിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെട്ട് മാന്യനായി അയാൾ പുറത്ത് വരും. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന് പറഞ്ഞത് പോലെ ഇപ്പോൾ മണിച്ചിത്രത്താഴിട്ട് പൂട്ടാനുള്ള തെളിവുകളുമായി ഒരു സ്ത്രീ ഷിയാസിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.














Click it and Unblock the Notifications