"ഉണ്ണി മുകുന്ദൻ തൃശൂരിൽ മത്സരിച്ച് ചിലപ്പോൾ എംഎൽഎ ആവും, സുന്ദരമായ മുഖം ഉണ്ടായിട്ട് മാത്രം കാര്യമില്ല"
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ കരിയറിൽ ഒട്ടേറെ ഹിറ്റുകൾ ഉണ്ടെങ്കിലും പലപ്പോഴും വിവാദങ്ങളിൽ ചെന്ന് പെട്ട ആൾ കൂടിയാണ് ഉണ്ണി. കരിയറിൽ മാർക്കോ പോലെയൊരു വമ്പൻ ഹിറ്റ് കിട്ടിയിട്ടും അത് തുടരാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് മനസ് തുറക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഉണ്ണി മുകുന്ദനെ രൂക്ഷമായി വിമർശിച്ചത്.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
രാഷ്ട്രീയ പാർട്ടികൾ കലാസാഹിത്യ രംഗത്തും സിനിമയിൽ നിൽക്കുന്നവരെയും ഒക്കെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരാറുണ്ട്. അവർ ജനപ്രീതി നോക്കിയാണ് അങ്ങനെ കൊണ്ട് വരുന്നത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ, ജനപ്രീതി കിട്ടുന്നത് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ആണ്. നല്ല കഥാപാത്രങ്ങൾ ചെയ്‌തു അഭിനയിച്ചവർ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അഭിനയമാണ് വിഷയം.

സിനിമയിൽ പോലും മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാനോ? നിർമ്മാതാവിനോട് പോലും സൗഹാർദ്ദപരമായ പെരുമാറാനോ മനസാക്ഷി കാണിക്കാനോ പറ്റാത്ത ചില നടൻമാർ ഉണ്ട്. എല്ലാവരും അല്ല, അങ്ങനെയും ചിലരുണ്ട്. ഒരുപാട് പേരുണ്ട് അങ്ങനെ, അവരൊക്കെ കാലത്തിന്റെ വിസ്‌മൃതിയിൽ ആണ്ടു പോവുകയും ചെയ്‌തിട്ടുണ്ട്. ഒരു സിനിമ നന്നായി ഓടിക്കഴിഞ്ഞാൽ സ്‌റ്റാറുകൾ ആവുന്ന ആൾക്കാർ പിന്നെ അങ്ങ് പൊലിഞ്ഞു പോവും.
അവരെ ഒക്കെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദനെ കുറിച്ച് ഒരുപാട് പ്രോഗ്രാമുകൾ ഞാൻ മുൻപ് ചെയ്‌തിട്ടുണ്ട്, അതുകൊണ്ട് ഉണ്ണി മുകുന്ദനെ കുറിച്ച് ഞാൻ മോശമായി സംസാരിച്ചു എന്നൊരു വിമർശനം ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദനെ കുറിച്ച് ഞാൻ മോശം പറഞ്ഞതല്ല. ഉണ്ണി മുകുന്ദൻ കാരണം എന്റെ ജീവിതത്തിൽ വന്നുചേർന്ന ഒരു വലിയ മനോവിഷമത്തെ കുറിച്ച് ഞാൻ പറഞ്ഞെന്നെ ഉള്ളൂ.
അതുകൊണ്ട് അദ്ദേഹം മാനസാന്തരത്തിന് വിധേയനായി മാറ്റങ്ങൾ വരുത്തി മനുഷ്യത്വപരമായി ചിന്തിച്ചാലേ അദ്ദേഹം നിൽക്കുന്ന ലോകത്ത് പ്രസരിക്കാൻ കഴിയൂ. നമുക്കെല്ലാം ഇങ്ങനെയൊരു അനുഭവം ഉണ്ടാവും. മാറ്റങ്ങൾക്ക് തയ്യാറാവണം. സുന്ദരമുള്ള മുഖമുണ്ടായിട്ട് കാര്യമില്ല. സുന്ദരമായ മനസ് കൂടെ വേണം. എനിക്ക് അദ്ദേഹത്തോട് ഒരു പ്രശ്‌നവുമില്ല.
എന്റെ ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് സംഭവം. സ്വാമിയുടെ സബ്‌ജക്റ്റ് എനിക്ക് സിനിമയാക്കണം, ഉണ്ണി മുകുന്ദനുമായി സംസാരിക്കണം എന്ന് ഒരു സംവിധായകൻ എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു, അതിനെന്താ എനിക്ക് അയാളോട് ഒരു വിരോധവുമില്ല എന്ന്. എന്റെ തെറ്റുകൾ വേറെയൊരാൾ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഞാൻ തിരുത്തലുകൾക്ക് വിധേയനാവുന്നത്.
സംവിധായകൻ പറഞ്ഞപ്പോൾ തന്നെ നമുക്ക് അത് വിട്ട് വേറെ എന്തെങ്കിലും സംസാരിക്കാമെന്ന് മറ്റേ അദ്ദേഹം (ഉണ്ണി മുകുന്ദൻ) പറഞ്ഞത്രെ. ഒരാൾ ഇല്ലാത്തപ്പോൾ അയാളെ കുറിച്ച് പറയുന്നതാണ് പരദൂഷണം. ഒരിക്കൽ മോഹൻലാൽ ഇരിക്കുന്ന വേദിയിൽ മന്ത്രിയും നടനുമായ ആൾ ആരെക്കുറിച്ചോ കുറ്റം പറഞ്ഞപ്പോൾ അത് വേണ്ട, അയാൾ ഇവിടെ ഇല്ലല്ലോ എന്ന് പറഞ്ഞ വലിയ മനസിന് ഉടമയാണ് ലാലേട്ടൻ.
മനസിന്റെ വലുപ്പമാണ് പ്രധാനം. ശത്രുത സൂക്ഷിക്കുന്നത് നല്ലതല്ല. സിനിമയിൽ മോശം അവസ്ഥയിൽ നിൽക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇന്ന് രാവിലെ ഒരാൾ എന്നെ വിളിച്ച് ഉണ്ണി മുകുന്ദൻ തൃശൂരിൽ ഇലക്ഷന് മത്സരിച്ച് ചിലപ്പോൾ എംഎൽഎയാകും, അത് സ്വാമിക്ക് ദോഷമുണ്ടാക്കുമെന്ന് പറഞ്ഞു. എനിക്കെന്ത് ദോഷമുണ്ടാകാനാണ്. ഉണ്ണി മുകുന്ദൻ എന്നോട് കാണിച്ച ദ്രോഹം ഞാൻ തുറന്ന് പറഞ്ഞു. ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രിയായാലും എനിക്ക് പ്രശ്‌നമില്ല.


Click it and Unblock the Notifications