പുരസ്കാരത്തിന് തിളക്കം കൂട്ടുന്ന കവിത്വം .....
കേരളം വളരുന്നു എന്ന ഒറ്റക്കവിത മതി പാലാനാരായണന്‍നായരുടെ കവിത്വത്തെ അറിയാന്‍.കൈരളിയുടെ സൗന്ദര്യം മുഴുവന്‍ നിറച്ചുവെച്ചിട്ടുണ്ട് ആ കവിതയില്‍.മുഖവുര ആവശ്യമില്ലാത്ത കവിത.
അതുകൊണ്ടാകാം ഈ കവിത്വം അംഗീകരിക്കപ്പെടുമ്പോള്‍ കേരളക്കരയാകെ അഭിമാനം കൊള്ളുന്നത്. അനര്‍ഹമായ കൈകളിലെത്തി പുരസ്കാരങ്ങള്‍ക്ക് തിളക്കം കുറയുന്ന നാളുകളില്‍ ഇത് ഒരാശ്വാസമാണ്. ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പാലാ നാരായണന്‍നായര്‍ക്കാണ്.കവിതയുടെ മര്‍മ്മമറിഞ്ഞ ഈ കൈകളിലെത്തുമ്പോള്‍ പുരസ്കാരത്തിനും മാറ്റുകൂടുകയാണ്.
മഹാകവി വള്ളത്തോള്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്: പൊന്നണിയിക്കപ്പെടേണ്ട സുന്ദരി തന്നെയാണ് പാലാ നാരായണന്‍നായരുടെ കവിതകള്‍.
1936 ല്‍ ആണ് പാലായുടെ ആദ്യകവിത വെളിച്ചം കാണുന്നത്.തൃശൂരില്‍ നിന്നുള്ള കേരളം മാസികയിലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്.ആ കാവ്യഭാവന വിടര്‍ന്നു വികസിക്കുകയായിരുന്നു പിന്നീടുള്ള നാളുകളില്‍.വെണ്മണിക്കവിതകളായിരുന്നു ആദ്യകാലത്തെ സ്വാധീനമെങ്കിലും അധികം വൈകാതെ കവി സ്വന്തം ഭാഷ കണ്ടെത്തി.
കൈരളിയുടെ മത്തുപിടിപ്പിക്കുന്ന പ്രകൃതിസൗന്ദര്യമാണ് പാലാക്കവിതകളുടെ മുഖമുദ്രയെന്നു പറയാം.യുദ്ധഭൂമിയില്‍ പോലും അദ്ദേഹം കവിതയെ കൈവിട്ടില്ല.രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തപ്പോഴും കവി പ്രാണവായു പോലെ കവിതയെ ഹൃദയത്തില്‍ സൂക്ഷിച്ചു.
പാലായില്‍ ഒരു നാട്ടാശാനായിരുന്നു പാലായുടെ അച്ഛന്‍.അച്ഛന്റെ പൊടുന്നനെയുള്ള മരണം മൂലം കുടുംബഭാരം പാലായുടെ ചുമലിലായി.തുടര്‍ന്ന് സ്കൂള്‍ ഫൈനല്‍ പാസായി അദ്ദേഹം പൂഞ്ഞാര്‍ എസ്.എം.വി ഹൈസ്കൂളില്‍ മലയാളം അധ്യാപകനായി.
പ്രഥമ വള്ളത്തോള്‍ പുരസ്കാരം 1991ല്‍ പാലാക്ക് ലഭിച്ചു.90 പിന്നിട്ട കവി ഇപ്പോള്‍ വൈക്കം ടി.വി.പുരത്തെ വീട്ടില്‍ വിശ്രമജീവിതത്തിലാണ്.