ശ്രുതിയ്ക്ക് നാഥനില്ലാതാകുമ്പോള്‍
ചെന്നൈ: സംഗീതത്തിന്റെയും നൃത്തത്തിന്റെയും രംഗത്ത് ഏറെ സംഭാവനകള്‍ നല്കിയ ശ്രുതിയ്ക്ക് നാഥനില്ലാതാവുന്നു. സംഗീത-നൃത്തരംഗത്തെ മാറ്റങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്കിയിരുന്ന ശ്രുതിമാസികയുടെ സ്ഥാപകന്‍ ഡോ.എന്‍. പട്ടാഭി രാമന്‍ ഡിസംബര്‍ 24 ചൊവാഴ്ചയാണ് അന്തരിച്ചത്.
ഇതോടെ ശ്രുതിയ്ക്ക് മാത്രമല്ല, ദക്ഷിണേന്ത്യയുടെ ശാസ്ത്രീയ സംഗീത-നൃത്തരംഗത്തെ പുരോഗതിയ്ക്കും നാഥനില്ലാത്ത അവസ്ഥയാണ്. ഇത് അതിശയോക്തിയല്ല, ഡോ. പട്ടാഭിരാമനെ അടുത്തറിയുന്നവരും ഇങ്ങനെ ഓര്‍മ്മിക്കുന്നുണ്ടായിരിക്കണം.
ഐക്യരാഷ്ട്രസമിതിയിലെ ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് പട്ടാഭിരാമന്‍ ചെന്നൈയില്‍ മടങ്ങിയെത്തുന്നത്. ഇത് ദക്ഷിണേന്ത്യയുടെ ശാസ്ത്രീയ കലാപാരമ്പര്യത്തിന് മുതല്‍ക്കൂട്ടായി. ദക്ഷിണേന്ത്യയുടെ സംഗീതവും നൃത്തവും നെഞ്ചിലേറ്റിയാണ് പട്ടാഭിരാമന്‍ ഇന്ത്യയില്‍ എത്തിയത്.
നേരത്തെ യുഎസ് ഭരണകൂടത്തിലും ജോലി ചെയ്ത പട്ടാഭിരാമന്‍ യുഎസ് വാസത്തിനിടയില്‍ പാശ്ചാത്യസംഗീതത്തിലും അവഗാഹം നേടിയിരുന്നു. പക്ഷെ അവയ്ക്കെല്ലാം എത്രയോ മുകളിലാണ് ഇന്ത്യയുടെ കലാപാരമ്പര്യമെന്ന് പട്ടാഭിരാമന്‍ അറിഞ്ഞിരുന്നു. ഈ തിരിച്ചറിവാകാം ഇന്ത്യയുടെ കലാപാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് പട്ടാഭിരാമന്‍ തീരുമാനിക്കാന്‍ കാരണം.
ചെന്നൈയില്‍ എത്തിയ അദ്ദേഹം 1983ല്‍ ശ്രുതി എന്ന പേരില്‍ ഇംഗ്ലീഷില്‍ ഒരു മാസിക ആരംഭിച്ചു. നൃത്തത്തിനും സംഗീതത്തിനും മാത്രമായി നീക്കിവച്ച മാസികയായിരുന്നു ഇത്. ഓരോ പതിപ്പും ആധികാരികമായ വിവരങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ശുദ്ധമായി കലയെ സമീപിക്കുന്നവര്‍ ശ്രുതിയെ നിധിപോലെ സൂക്ഷിച്ചു.
പിന്നീട് 1999ല്‍ അദ്ദേഹം എം.എസ്. സുബലക്ഷ്മി-സദാശിവം മ്യൂസിക് ആന്റ് ഡാന്‍സ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (സാമുദ്രി) സ്ഥാപിച്ചു. സംഗീത-നൃത്തരംഗത്തെ കലാകാരന്മാര്‍ക്ക് ലോകത്തുടനീളം വേദികളുണ്ടാക്കാനും പുതിയ കുരുന്നുകളെ ശുദ്ധമായ കലാലോകത്തേക്ക് കൈപിടിച്ചുയര്‍ത്താനും പട്ടാഭിരാമന്‍ ഏറെ ശ്രമിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങളെല്ലാം വിജയം കാണുകയും ചെയ്തു.
അവിവാഹിതനാണ് പട്ടാഭിരാമന്‍. നേരത്തെ ന്യൂയോര്‍ക്കില്‍ നിന്ന് അദ്ദേഹം സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. 1966 മുതല്‍ 14 വര്‍ഷക്കാലം അദ്ദേഹം യുഎന്നില്‍ പ്രവര്‍ത്തിച്ചു.