വ്യക്തിസ്വാതന്ത്യ്രം പണയം വയ്ക്കില്ല: സച്ചിദാനന്ദന്‍
തിരുവനന്തപുരം: ഒരു ഔദ്യോഗിക പദവി കൈകാര്യം ചെയ്യുന്നുവെന്ന് കരുതി ഇന്ത്യന്‍ പൗരനെന്ന നിലയ്ക്കുള്ള വ്യക്തിസ്വാതന്ത്യ്രം പണയംവയ്ക്കുന്ന പ്രശ്നമില്ലെന്ന് കവിയും കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയുമായ സച്ചിദാനന്ദന്‍. ജനവരി 29 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സച്ചിദാനന്ദന്‍ ഉടന്‍ സെക്രട്ടറി പദം ഒഴിയണമെന്ന് ബിജെപി നേതാവ് മുകുന്ദന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അക്കാദമി ഒരു സര്‍ക്കാര്‍ സ്ഥാപനമല്ലെന്ന് സച്ചിദാനന്ദന്റെ പ്രതികരിച്ചു.
സര്‍ക്കാരല്ല, അക്കാദമിയുടെ സ്വയംഭരണാവകാശമുള്ള ഒരു എക്സിക്യൂട്ടീവ് സമിതിയാണ് എന്നെ നിയമിച്ചത്. ഇതുവരെ തന്നെ മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഇതുവരെ അവിടെവിടെ നിന്ന് ചില ശബ്ദങ്ങള്‍ ഉയര്‍ന്നുകേട്ടു. അക്കാദമിയുടെ നിയന്ത്രണം കയ്യാളാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇത്. - സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
ഹിന്ദുത്വം പ്രചരിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ചിട്ടുള്ളതല്ല സാഹിത്യ അക്കാദമി- അക്കാദമി ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള ബിജെപി നേതാക്കളുടെ വിമര്‍ശനത്തെക്കുറിച്ച് സച്ചിദാന്ദന്‍ പ്രതികരിച്ചു.
ഒരു രാഷ്ടീയ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരുമായി കൂറുള്ളവര്‍ സാംസ്കാരിക സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വരണമെന്ന സംഘപരിവാര്‍ നേതാക്കളുടെ ചിന്ത അര്‍ത്ഥശൂന്യമാണ്. അധികാരത്തില്‍ നിന്നും നീക്കിയില്ലെങ്കില്‍ ഇനി സച്ചിദാനന്ദന് മൂന്നര വര്‍ഷം കൂടി ബാക്കിയുണ്ട്. പുതിയ അക്കാദമി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തീയതി ഫിബ്രവരി 17 ആണ്. അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹേശ്വതാ ദേവിയും സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് ഗോപി ചന്ദ് നരംഗും തമ്മിലാണ് മത്സരം. ഇടതുപക്ഷ ആശയം പ്രചരിപ്പിക്കാന്‍ അക്കാദമിയെ ദുരുപയോഗം ചെയ്യുന്നതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തിന് വാശിയേറും.
എഴുത്തുകാര്‍ക്കും സാംസ്കാരിക നായകര്‍ക്കും എതിരായി സംഘ്പരിവാര്‍ പരസ്യമായി രംഗത്ത് വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ജനവരി 30 വ്യാഴാഴ്ച പ്രത്യേകസമ്മേളനം നടക്കും. സാഹിത്യവിമര്‍ശകനായ ബി. രാജീവനാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക സ്വാതന്ത്യ്രത്തിനും ബഹുധാരാ ചിന്താഗതിക്കും എതിരെയുള്ള സംഘപരിവാറിന്റെ അസഹിഷ്ണുതയ്ക്കുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് സച്ചിദാനന്ദനെതിരായ ആക്രമണമെന്ന് രാജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications