ശശി തരൂരിന് പുരസ്കാരം
തിരുവനന്തപുരം: പ്രഥമ പട്ടത്തുവിള കരുണാകരന്‍ സ്മാരക ട്രസ്റ് സാഹിത്യപുരസ്കാരം ശശി തരൂരിന്. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യരംഗത്ത് സംഭാവനകള്‍ നല്കുന്ന കേരളീയരായ എഴുത്തുകാര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പുരസ്കാരം.
ഇപ്പോള്‍ ഐക്യരാഷ്ട്രരക്ഷാസമിതിയില്‍ അണ്ടര്‍ സെക്രട്ടറിയായി ജോലിചെയ്യുന്ന ശശി തരൂര്‍ ഇംഗ്ലീഷിലാണ് സാഹിത്യരചന നടത്തുന്നത്. ഇദ്ദേഹത്തിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍, ഇന്ത്യ: ഫ്രം മിഡ്നൈറ്റ് ടു ദ മിലേനിയം, റയട്ട് എന്നീ കൃതികള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട രചനകളാണ്. നേരത്തെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്കാരം നേടിയിട്ടുണ്ട്.
ഡോ. ഡി. ബാബുപോള്‍ ചെയര്‍മാനും എം.എ ബേബി, ബി. സന്ധ്യ ഐ.പി.എസ്., ജി. രാജശേഖരന്‍ ഐ.എ.എസ്., സരസ്വതി നാഗരാജന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ശശിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
കൊല്ലത്ത് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് മൈതാനത്തെ സ്വരലയ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ 2003 സപ്തംബറിന് മുമ്പ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ട്രസ്റ് ചെയര്‍മാന്‍ തെങ്ങമം ബാലകൃഷ്ണന്‍ അറിയിച്ചു.
സ്റേറ്റ്സ്മാന്‍ പത്രത്തിന്റെ മാനേജരായിരുന്ന പാലക്കാട് വങ്ങാണശ്ശേരി പാലയ്ക്കല്‍ ചന്ദ്രന്‍ തരൂരിന്റെയും എലവഞ്ചേരി മുണ്ടാരത്തുവീട്ടില്‍ സുലേഖയുടെയും മകനാണ് ശശി തരൂര്‍.
അമേരിക്കയിലെ ടഫ്റ്റ്സ് സര്‍വകലാശാലയിലെ ഫ്ളെച്ചര്‍ സ്കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമസിയില്‍നിന്ന് ഗവേഷണബിരുദമെടുത്ത ശശി തരൂര്‍ 1978 ല്‍ 22-ാം വയസ്സിലാണ് യു.എന്‍. സര്‍വീസില്‍ ചേര്‍ന്നത്. മുംബൈ, കല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ദില്ലി സെന്റ് സ്റീഫന്‍സ് കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് അമേരിക്കയിലെ ടഫ്റ്റ്സ് സര്‍വകലാശാലയില്‍ ചേര്‍ന്നത്.
ബംഗാളി-കശ്മീരി പശ്ചാത്തലമുള്ള തിലോത്തമയാണ് ഭാര്യ. ഇരട്ടകളായ ഇഷാനും കനിഷ്കയുമാണ് മക്കള്‍.












Click it and Unblock the Notifications