എം. ടിക്ക് ചൊവാഴ്ച സപ്തതി
കോഴിക്കോട്: മലയാളത്തിന്റെ കഥാകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15 ചൊവാഴ്ച എഴുപത് വയസ് തികയുന്നു.
പ്രമുഖരുടെ സപ്തതിയാഘോഷത്തിന്റെ പ്രതീതിയൊന്നും എം ടിക്ക് എഴുപത് തികയുമ്പോഴുണ്ടാവില്ല. അദ്ദേഹമിപ്പോള്‍ യാത്രയിലാണ്. ജന്മദിനം കഴിഞ്ഞേ തിരിച്ചെത്തൂ. പിറന്നാള്‍ദിനങ്ങള്‍ ആഘോഷമാക്കാറില്ലാത്ത എംടി സപ്തതിക്കും ആഘോഷത്തോടുള്ള വിമുഖത മാറ്റിവച്ചില്ല. എങ്കിലും കോഴിക്കോട്ടെ സിതാരയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എം. ടിയുടെ പിറന്നാള്‍ ആഘോഷത്തിന് നിറവ് പകരും.
എഴുപതിലെത്തിയെങ്കിലും എഴുത്തിലോ കര്‍മത്തിലോ വാര്‍ധക്യം തീണ്ടാത്ത ഊര്‍ജ്വസ്വലത എംടി ഇപ്പോഴും സൂക്ഷിക്കുന്നു. യൗവനാരംഭത്തില്‍ തന്നെ ചെറുപ്പക്കാരുടെ പ്രിയപ്പെട്ട കഥാകാരനായി മാറിയ ഈ കൂടല്ലൂര്‍കാരന്‍ ഷെര്‍ലക് പോലുള്ള കഥകളിലൂടെ കഥയുടെ നവയൗവനത്തെ ഇപ്പോഴും തൊട്ടറിയാന്‍ ശ്രമിക്കുന്നു. ഈയിടെയാണ് അദ്ദേഹം പുതിയൊരു നോവല്‍ വാരണസി എന്ന പേരില്‍ പൂര്‍ത്തിയാക്കിയത്. മുത്തങ്ങ സംഭവവും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍ ഫാക്ടറി പ്രശ്നവും പോലുള്ള സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാന്‍ എംടി ഇപ്പോഴും സജീവമായുണ്ട്.
എഴുത്തില്‍ യൗവനത്തിന്റെ നൊമ്പരങ്ങളും ക്ഷോഭവും ആവിഷ്കരിച്ച എംടി ഒരു കാലത്തെ യുവാക്കളുടെ കഥ തന്നെയാണ് പറഞ്ഞത്. എംടി യുടെ തൂലികയിലൂടെ ഭാഷയുടെ നിലങ്ങളിലേക്ക് യൗവനത്തിന്റെ നൊമ്പരങ്ങള്‍ പെയ്തിറങ്ങി. ജ്ഞാനപീഠം അവാര്‍ഡ് ലബ്ധിയിലൂടെ എംടി മലയാള ഭാഷയെ ഒരിക്കല്‍കൂടി ഇന്ത്യന്‍ ഭാഷകളില്‍ ആദരണീയമാക്കി.
എംടിയുടെ സംഭാവനകള്‍ മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. അനേകം പുരസ്കാരങ്ങള്‍ നേടിയ നിര്‍മാല്യം ഒരുക്കി എം ടി മലയാള സിനിമയെ ഏറെ മുന്നോട്ടുനടത്തിച്ചു. എംടി യുടെ തിരക്കഥകളില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ചില സിനിമകള്‍ പിറന്നു.