വിജയനും ഒഎന്‍വിയും പുറത്ത്
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠപുരസ്കാരത്തിന് മലയാളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ടത് രണ്ട് പേരുകളാണ്- നോവലിസ്റ് ഒ.വി. വിജയനും കവി ഒഎന്‍വിയും. പക്ഷെ നിര്‍ഭാഗ്യത്തിന് ഇരുകൂട്ടരും ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.
അവസാനപരിഗണനയില്‍ വിധികര്‍ത്താക്കള്‍ക്ക് മുമ്പില്‍ വന്നത് അഞ്ച് പേരാണ്- ജയകാന്തന്‍(തമിഴ്), സുനില്‍ ഗംഗോപാധ്യായ(ബംഗാളി), റഹ്മാന്‍ റായി(കശ്മീര്‍), രാജേന്ദ്ര ഷാ (ഗുജറാത്തി), കേലേക്കര്‍(മറാഠി).
ഒടുവില്‍ പ്രായവും ഗുജറാത്തിലെ രാഷ്ട്രീയസ്ഥിതിഗതികളും ഗുജറാത്തി കവി രാജേന്ദ്ര ഷായ്ക്ക് അനുകൂലമായി. തമിഴിന് ഇക്കുറി ജ്ഞാനപീഠം നല്കണമെന്ന് ശക്തമായ വാദമുണ്ടായി. കാരണം തമിഴിന് ഒരിയ്ക്കല്‍ മാത്രമേ ജ്ഞാനപീഠം ലഭിച്ചിട്ടുള്ളൂ- 1975ല്‍ പി.വി. അഖിലന്.
മലയാളത്തിന് എം.ടി. വാസുദേവന്‍ നായര്‍ക്കുള്‍പ്പെടെ നാല് കുറി ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പ്, തകഴി, എസ്.കെ. പൊറ്റേക്കാട് എന്നിവരാണ് മലയാളത്തിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന മറ്റ് എഴുത്തുകാര്‍. ഇക്കുറി ജ്ഞാനപീഠ വിധികര്‍ത്താക്കളില്‍ കേരളത്തില്‍ നിന്ന് എംടിയും ഉണ്ടായിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷവും തുടര്‍ച്ചയായി കേരളത്തില്‍ നിന്ന് ജ്ഞാനപീഠത്തിന് ഒരാളുടെ പേര് നിര്‍ദേശിക്കപ്പെട്ടു- ഒഎന്‍വി കുറുപ്പിന്റെ. കഴിഞ്ഞ രണ്ട് വര്‍ഷം ഒ.വി. വിജയനെയും പരിഗണിച്ചു.