അയ്യപ്പപ്പണിക്കര്‍ക്ക് എഴുപത്
എഴുപതോ? പതിനേഴാണ് എനിക്ക്- സപ്തതി പൂര്‍ത്തിയാക്കിയതിനുള്ള അഭിനന്ദനങ്ങളോട് അയ്യപ്പപ്പണിക്കരുടെ പ്രതികരണം ഇതാണ്. സെവന്റീനെന്ന് ചൊല്ലിനേന്‍, സെവന്റിയെന്ന് കേട്ടിവര്‍. പത്ത് ഏഴ് എന്നാല്‍ പതിനേഴ്. പക്ഷേ ഇവര്‍ കരുതി എഴുപതെന്ന്. അതാഘോഷിക്കാന്‍ എന്നെയും വിളിച്ചു. വന്നുകളയാമെന്ന് ഞാനും കരുതി- സുഹൃത്തുക്കളും ശിഷ്യരും ചേര്‍ന്നു നല്കിയ സ്നേഹവിരുന്നില്‍ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നാഷണല്‍ ക്ലബില്‍ നടന്ന സൗഹൃദവിരുന്നില്‍ സ്വതസിദ്ധമായ നിറചിരിയോടെ അദ്ദേഹം എല്ലാവരോടും സൗഹൃദം പങ്കിട്ടു. പ്രൊഫ.എസ്.ഗുപ്തന്‍ നായരോടും ഒ.എന്‍.വി.യോടുമുള്ള സംഭാഷണം പഴയ ക്ലാസ്സുമുറികളിലേക്കും വിദ്യാഭ്യാസ ചര്‍ച്ചയിലേക്കും നീണ്ടു. ചര്‍ച്ചക്ക് ഒടുവില്‍ അയ്യപ്പപ്പണിക്കര്‍ തന്നെ വിരാമമിട്ടു- ഇനിയും വരാനുണ്ട് നവതിയും ഭവതിയും യുവതിയുമൊക്കെ എന്ന കമന്റുമായി.
അനൗപചാരികമായി നടന്ന ചടങ്ങില്‍ പ്രൊഫ.ഗുപ്തന്‍നായര്‍ അയ്യപ്പപ്പണിക്കര്‍ക്ക് പൊന്നാട ചാര്‍ത്തി. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ അദ്ദേഹത്തിന് ചിത്രരാമായണത്തിന്റെ പകര്‍പ്പ് സമ്മാനിച്ചു.
ഭാര്യയോടും മകളോടുമൊപ്പമാണ് അയ്യപ്പപ്പണിക്കര്‍ സ്നേഹവിരുന്നിനെത്തിയത്. സപ്തതി പ്രമാണിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ പ്രത്യേകിച്ച് ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല.