ഇടത്തും വലത്തും സിപിഎം നേതാക്കളായ ജയരാജന്മാർ.. മദനിയുടെ കേരളത്തിലെ 'സുരക്ഷാഭടന്മാർ'? വമ്പൻ ചോദ്യം!!
പി ഡി പി നേതാവ് അബ്ദുൾ നാസർ മദനിക്ക് സുരക്ഷ നൽകാൻ കർണാടക വൻതുകയാണ് ആവശ്യപ്പെട്ടത്. കൃത്യമായി പറഞ്ഞാല്‍ 14,80,000 രൂപ. ഇത് പിന്നീട് കുറക്കാന്‍ കര്‍ണാടക തയ്യാറായി. എന്നാല്‍ ഇതൊന്നും വേണ്ട സി പി എം കൊടുത്തേനെ മദനിക്ക് സുരക്ഷ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.
മകന്‍റെ വിവാഹത്തിനായി കേരളത്തിലെത്തിയ മദനിയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്ന സി പി എം പ്രമുഖ നേതാക്കളുടെ ഫോട്ടോ വൈറലാക്കിയാണ് സോഷ്യല്‍ മീഡിയ ഈ കളിയാക്കല്‍ നടത്തുന്നത്. പി ജയരാജനും ഇ പി ജയരാജനുമാണ് മദനിയുടെ ഇടത്തും വലത്തുമായി നില്‍ക്കുന്നത്. വിശദമായി കാണാം.

കമ്മ്യൂണിസിറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മദനി)
മദനിയുമായുള്ള അടുപ്പത്തിൻറെ പേരിൽ സി പി എം പഴി കേൾക്കുന്നത് ഇതാദ്യമായിട്ടല്ല. സി പി എം എന്നത് കമ്മ്യൂണിസിറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മദനി) എന്നായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപ്പിളള ആരോപിച്ചിട്ട് ഏകദേശം പത്ത് വർഷമാകാറായി. തിരഞ്ഞെടുപ്പ് സമയത്തെ നീക്കുപോക്കായിരുന്നു കാരണം.

മദനിയുടെ മകന്റെ വിവാഹം
മകന്റെ വിവാഹത്തിനായിട്ടാണ് ഇപ്പോൾ മദനി കേരളത്തിലെത്തിയത്. മദനിയുടെ മകൻ ഉമ്മര്‍ മുഖ്തന്റിന്റെ വിവാഹം ഇന്നലെയാണ് തലശേരിയിൽ വെച്ച് നടന്നത്. പി ഡി പി പ്രവാസി സംഘടനയുടെ നേതാവ് ഇല്യാസ് പുത്തന്‍പുരയിലിന്റെ മകള്‍ നിഹ്മത്ത് ഫെബിനെയാണ് മദനിയുടെ മകൻ വിവാഹം കഴിച്ചത്.

സി പി എം നേതാക്കൾ
സി പി എമ്മിന്റെ മുതിർന്ന നേതാക്കളായ പി ജയരാജനും ഇ പി ജയരാജനും മദനിയുടെ മകന്റെ വിവാഹത്തിന് എത്തിയിരുന്നു. ഇവർ മദനിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മദനിയുടെ കേരളത്തിലെ സുരക്ഷാഭടന്മാർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ശരിക്കും സുരക്ഷ ആര്
ഡിവൈ എസ് പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിൽ കേരള പോലീസും ഒരു സംഘം കര്‍ണാടക പോലീസുമാണ് മദനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് ബാക്കിയെല്ലാം സോഷ്യൽ മീഡിയയുടെ ട്രോളുകളാണ്.

കനത്ത സുരക്ഷയിൽ വിവാഹം
വിവാഹത്തില്‍ പങ്കെടുക്കാനായി 7.30ഓടെ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസിലാണ് മദനിയും ബന്ധുക്കളും തലശേരിയിലെത്തിയത്. 11 മണിയോടെയായിരുന്നു നിക്കാഹ്. വിവാഹത്തിനു ശേഷം മദനി ലോഡ്ജിലെത്തി വിശ്രമിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് തലശ്ശേരിയില്‍ ഒരുക്കിയിരുന്നത്.

ചെന്നിത്തല പണ്ട് പറഞ്ഞത്
മാര്‍ക്‌സിസമല്ല മദനിസമാണ് സി പി എമ്മിന്റെ പ്രത്യയശാസ്‌ത്രമെന്ന് സംശയിക്കണമെന്ന് കെ പി സി സി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തല പണ്ട് പറഞ്ഞിരുന്നു. വോട്ട് പിടിക്കാന്‍ സി പി എം ഏത് വേഷവും കെട്ടുമെന്നാണ് ചെന്നിത്തല പറഞ്ഞത്. പി ഡി പിയുമായി കൂട്ടുചേരുക വഴി കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് സി പി എം പ്രഹരം നൽകിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

മദനിയുമായി കൂട്ടുകെട്ട്
സി പി എം മദനിയുടെ പി ഡി പിയുമായി പരസ്യ സഖ്യത്തിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി രാഷ്ട്രീയ കൂട്ടുകെട്ടു തുടരുമെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പിണറായിയും പറഞ്ഞിട്ടുണ്ട്
അബ്ദുള്‍ നാസര്‍ അബ്‌ദുള്‍ നാസര്‍ മദനി ശക്തമായ മതനിരപേക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കേ പിണറായി വിജയനും പറഞ്ഞിട്ടുണ്ട്. ഭീകരതയ്‌ക്കെതിരെയും മതനിരപേക്ഷതയ്‌ക്കുവേണ്ടിയും മദനി നിലപാടെടുക്കുന്നു എന്നായിരുന്നു പിണറായി അന്ന് പറഞ്ഞത്. മദനിയുമായി വേദി പങ്കിട്ടതിന് നേരത്തെ ഒരുപാട് എതിർപ്പുകൾ പിണറായിക്ക് നേരെ ഉണ്ടായിരുന്നു.


Click it and Unblock the Notifications
