ഹിന്ദു ഭൂരിപക്ഷ കടൽത്തീരവും ഹിന്ദുവായ 'മാലികും', ചർച്ചയായി ഹരീഷ് പേരടിയുടെ വേറിട്ട മാലിക് റിവ്യൂ
ആമസോൺ പ്രൈമിൽ മഹേഷ് നാരായണന്റെ ഫഫദ് ഫാസിൽ ചിത്രം മാലിക് ആണിപ്പോൾ സോഷ്യൽ മീഡിയയിലെ ചൂട് പിടിച്ച ചർച്ച. ചിത്രത്തിന്റെ മേക്കിംഗും ഫഹദും നിമിഷ സജയനും വിനയ് ഫോർട്ടും അടക്കമുളള താരങ്ങളുടെ അതിഗംഭീര പ്രകടനവും ഒരു വശത്ത് കയ്യടി നേടുന്നു. മറുവശത്ത് സിനിമയുടെ രാഷ്ട്രീയം ഗൌരവ ചർച്ചയാകുന്നു.
ഭീമാപ്പള്ളി വെടിവെപ്പ് പശ്ചാത്തലമാക്കിയെടുത്തിരിക്കുന്ന ചിത്രം ഇസ്ലാമോഫോബിക് ആണെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. അനുകൂലിച്ചും പ്രതികൂലിച്ചുമുളള ചർച്ചകൾ നടക്കവെ നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ഹരീഷ് പേരടിയുടെ കുറിപ്പ്: '' എൻ്റെ കയ്യിൽ ഒരു നല്ല കഥയുണ്ട്.. ഹിന്ദു ഭൂരിപക്ഷ കടൽ തീരം.. അവിടെ നല്ലവനായ ഒരു സന്യാസിയുടെ ആശ്രമം. ഈ ആശ്രമത്തിൽ ചെറുപ്പത്തിലേ എത്തിപ്പെട്ട ഒരു കുട്ടി അവനാണ് നമ്മുടെ നായകൻ.. കള്ളകടത്തിലൂടെ പണം സമ്പാദിച്ച അവൻ ആ ആശ്രമത്തിൻ്റെ സംരക്ഷകനും ആ തുറയിലെ നേതാവുമായി മാറുകയാണ്... അന്യമതത്തിൽ പെട്ട പെൺകുട്ടിയെ കല്യാണം കഴിച്ചിട്ടും അവൻ അവളോട് മതം മാറാൻ ആവിശ്യപ്പെടുന്നില്ല...
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നല്ലവനാണ് അയാൾ.. പക്ഷെ ആശ്രമമാണ് അവനെല്ലാം... അതുകൊണ്ട് ആശ്രമത്തിൻ്റെ നന്മ സ്വന്തം മകനിൽ ഉണ്ടാകാൻ വേണ്ടി സ്വന്തം മകന് ഒരു ഹിന്ദു പേര് തന്നെ ഇടണം എന്ന് അയാൾക്ക് നിർബന്ധമുണ്ട്.. ദീപാരാധന മുതൽ അത്താഴപുജ വരെയുള്ള എല്ലാ പ്രാർത്ഥനകളിലും അയാൾ പങ്കെടുക്കും... പണം എങ്ങിനെ ഉണ്ടാക്കിയാലും ആശ്രമത്തിനടുത്തുള്ള മാല്യന്യ കൂമ്പാരങ്ങൾ മാറ്റി അവിടെ അയാൾ സ്‌കൂൾ ഉണ്ടാക്കുന്നുണ്ട്...
സുനാമിയുടെ സമയത്ത് സമാധാനത്തിൻ്റെ ദൂതനായ പ്രധാന സന്യാസി കിടപ്പിലായതിനാൽ അയാൾ തോക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ച് മറ്റു മതക്കാരെ ആശ്രമത്തിൽ താമസിപ്പിക്കുന്ന രംഗങ്ങളുമുണ്ട്.. പിന്നെ ആകെ അയാളുടെ പേരിൽ ഒരു പഴയ ചീള് കേസുണ്ട്, അയാൾക്കെതിരെ പ്രവർത്തിച്ച ഒരു അന്യമതക്കാരനെ കൊന്ന് കടലിലെറിഞ്ഞിട്ടുണ്ട്... എന്നിട്ടും എല്ലാം അവസാനിപ്പിച്ച് ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അയാളെ അറസ്റ്റ് ചെയ്യുന്നത്..
Recommended Video
ആശ്രമത്തിലേക്ക് ഒരിക്കലും പോലീസിന് കയറാൻ പറ്റില്ലാ... കാരണം അന്തേവാസികൾ ഉറക്കെ ശരണം വിളിച്ച് അതിനെ പ്രതിരോധിക്കും... ഒരു സാമുദായിക നേതാവായി വളർന്ന ആ പാവം മനുഷ്യൻ അവസാനം അയാൾ ജയിലിൽ വെച്ച് കൊല്ലപ്പെടുകയാണ്.. എങ്ങിനെയുണ്ട്?.. പക്ഷെ ഞാൻ ഈ തിരക്കഥ ആർക്കും കൊടുക്കില്ല... കാരണം ഈ സിനിമ വന്നാൽ ഞാൻ ഫാസിസ്റ്റും വർഗ്ഗിയവാദിയുമായി മുദ്ര കുത്തപ്പെടും... ഏതെങ്കിലും പഴയ സിനിമയിലെ അഭിനയത്തിന് എന്തെങ്കിലും അവാർഡ് കിട്ടുന്നത് ഞാനായിട്ട് ഇല്ലാതെയാക്കണോ....''