പൃഥിരാജ് കല്ലുകടിയായി; പിഎസ്ജി കീചെയിനില്‍ സൂക്ഷ്മത, കുരുതി റിവ്യൂവുമായി ശ്രീജിത് പണിക്കര്‍
പൃഥിരാജ്, റോഷന്‍ മാത്യു, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖമായി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. ചിത്രത്തിന്‍റെ കഥയും തിരക്കഥയും മനു വാര്യര്‍ തന്നെയായിരുന്നു. ഒടിടി പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സ് വഴി പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നു.
സിനിമ ഇസ്ലാമോഫോബിക് ആണെന്ന് ആരോപണം ശക്തമായി നില്‍ക്കുമ്പോള്‍തന്നെ അതിനെതിരായി നില്‍ക്കുന്നവരും ഉണ്ട്. പ്രതീഷ് വിശ്വനാഥനെ പോലുള്ളവര്‍ ചിത്രത്തെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട് എന്നും ശ്രദ്ധേയമാണ്. പൃഥിരാജിന്‍റെ അഭിനയത്തെ വിമര്‍ശിക്കുമ്പോഴും ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അനുകൂലിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത് പണിക്കരും.
സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

റോഷനും മാമുക്കോയയും നസ്‌ലെനും മികച്ച് നിന്നപ്പോള്‍ പൃഥ്വിരാജിന്റെ പ്രകടനം കല്ലുകടിയായി അനുഭവപ്പെട്ടെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. കുരുതിയിൽ പരിചിതമായ കുറെ ജീവിതങ്ങൾ കാണുവാൻ സാധിച്ചു. ലായിഖിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ് കടന്നുവന്നത് യുക്തിഭദ്രമായി. പൃഥിരാജിന്‍റെ കഥാപത്രത്തിന്‍റെ ബൈക്കിന്‍റെ താക്കോല്‍ പിഎസ്ജിയുടെ ലോഗോ ആയതിലെ 'ബ്രില്ലന്‍സും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശ്രീജിത് പണിക്കരുടെ കുരുതി റിവ്യൂവിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

'കുരുതി' കണ്ടു. പരിചിതമായ കുറെ ജീവിതങ്ങൾ.
മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്‌ലെനും. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും 'എസ്ര'യിലെ കഥാപാത്രമായിപ്പോയി. സാധാരണ സംഭാഷണം നടത്തുന്നവരുടെ ഇടയിലേക്ക് സാഹിത്യഭാഷ മാത്രം പറയുന്നൊരാൾ കടന്നുവരുന്നത് കല്ലുകടിയാണ്.

'നത്തിങ് പെ-ർ-സണൽ' എന്നൊക്കെ ഉച്ചാരണശുദ്ധിയില്ലാത്ത ഇംഗ്ലീഷ് പറയുന്ന ലായിഖ് പക്ഷെ 'നാറ്റ്സി' എന്നൊക്കെ കൃത്യമായി ഉച്ചരിക്കും. എത്രവലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഇതിലും മാറിയില്ല. ലായിഖിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ് കടന്നുവന്നത് യുക്തിഭദ്രമായി.

യൂറോപ്പിൽ ഏറ്റവുമധികം മുസ്ലിങ്ങൾ ഉള്ള രാജ്യമാണ് ഫ്രാൻസ്. ലായിഖിന്റെ ബൈക്കിന്റെ കീചെയ്നിൽ പാരിസ് സെന്റ് ജെർമയ്ൻ (പിഎസ്ജി) ഫുട്ബോൾ ടീമിന്റെ ലോഗോയാണ്. ഫ്രാൻസിൽ ഇസ്ലാമോഫോബിയ വർദ്ധിക്കുന്നെന്ന വാദത്തിനിടയ്ക്കും മുസ്ലീം വിഭാഗത്തെ ഒപ്പം ചേർത്തുനിർത്തുന്ന ക്ലബ്ബാണ് പിഎസ്ജി.
ഇങ്ങനെയുള്ള ചെറിയ വിവരങ്ങളിൽ പുലർത്തിയ സൂക്ഷ്മത പക്ഷെ വലിയ കാര്യങ്ങളിൽ ഉണ്ടായില്ല.

ഒരു വീട്ടിൽ രണ്ടോ മൂന്നോ റൗണ്ട് വെടിവെപ്പ് ഉണ്ടായിട്ടും അതറിഞ്ഞ നാട്ടുകാരില്ല. ഉയർന്ന പ്രദേശവും രാത്രിയും ഒക്കെയാണെങ്കിൽ ശബ്ദം അടുത്ത വീട്ടിൽ മാത്രമല്ല കേൾക്കുക. പ്രതിയെയും പൊലീസിനെയും കാണാതായിട്ടും ആ പരിസരത്തെങ്ങും പൊലീസുകാരില്ല. പാമ്പുകടിയേറ്റ് നീലിച്ച് മണിക്കൂറുകൾ കഴിഞ്ഞവൻ പയറുപോലെ നിൽക്കുകയാണ്.

നേരം വെളുത്തിട്ടും പാലത്തിൽ കത്തിയുമായി നിൽക്കുന്നയാളിന് ആൾക്കാർ കാണുമെന്ന ചിന്തയുമില്ല. രാത്രിദൃശ്യങ്ങൾ, കളറിങ്, പശ്ചാത്തല സംഗീതം ഒക്കെ നല്ല നിലവാരം പുലർത്തി. അല്ലറ ചില്ലറ പിശകുകളൊക്കെ മാറ്റിവച്ചാൽ തിരക്കഥയും സംവിധാനവും നന്നായി. പിഎസ്ജി ഒക്കെ മുന്നോട്ടുവെക്കുന്ന നല്ല ആശയങ്ങളുടെ ചുവടുപിടിച്ച് തീവ്രനിലപാടുകൾ വളർത്തുന്നവർ ഉണ്ടെന്നത് ദുരവസ്ഥയാണ്.

കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ തന്നെ. വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞുവക്കുന്നത് ഒരു സന്ദേശമല്ല, യാഥാർഥ്യമാണ്


Click it and Unblock the Notifications