'അവർ ചോദിച്ചത് 101 പവൻ..ഞങ്ങളുടെ കയ്യിൽ 40 കടക്കില്ലായിരുന്നു,ആ കല്യാണം മുടങ്ങി';വെളിപ്പെടുത്തി ലക്ഷ്മിപ്രിയ
കൊച്ചി; കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തോടെ വീടും സ്ത്രീധന വിഷയത്തെിൽ ചർച്ചകൾ ചൂട് പിടിച്ചിരിക്കുകയാണ്. പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ തന്റെ വിവാഹത്തെ കുറിച്ചും സ്ത്രീധനത്തിന്റെ പേരിൽ ആദ്യ വിവാഹം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടി ലക്ഷ്മിപ്രിയ. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം
കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

എന്റെ വിവാഹ ചിത്രം ആണ്. എണ്ണൂറു രൂപയുടെ പട്ടുസാരി.350 രൂപയുടെ മാലയും കമ്മലും. കുപ്പി വളകൾ അന്നത്തെ ലേറ്റസ്റ്റ് ഡിസൈൻ. ഇത്തിരി വില ആയി. ഇപ്പൊ ഓർമ്മയില്ല. മുടിയിൽ വെള്ളി മുത്തുകൾ. മുല്ലപ്പൂവ് വച്ചിട്ടില്ല. പൊട്ടും ഡിസൈനർ ആണ്.ആർഭാടം അധികരിച്ചത് പിരികം ആദ്യമായി ത്രെഡ് ചെയ്ത പതിനെട്ടു കാരി.

കയ്യിൽ മൈലാഞ്ചി വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. കൊല്ലത്തെ സ്മിത ചേച്ചിയുടെ ബ്യൂട്ടിപാർലറിൽ ആണ് തലേ ദിവസം ഒക്കെ ചെയ്തത്. ബ്ലൗസ് സ്റ്റൈൽ ആയി തുന്നിയതും കല്യാണപ്പെണ്ണിനെ ഒരുക്കിയതും സ്മിത ചേച്ചി ആണ്. ഒരുക്കമടക്കം എല്ലാം കൂടി ഒരു രണ്ടായിരം രൂപ ആയിട്ടുണ്ടാവും.
Also Read: 1 ലക്ഷം രൂപ 6 ലക്ഷമായി, വെറും 1 വര്‍ഷം കൊണ്ട്! അറിയണം ഈ ഓഹരിയെ

എനിക്ക് തൊട്ടു മുൻപ് ഒരു വിവാഹം നിച്ഛയിച്ചിരുന്നതാണ്. മാന്നാർ നിന്നും. ഞങ്ങളുടെ ഒരു ബന്ധു കൂടിയായ വക്കീൽ ആയിരുന്നു വരൻ. അവർ 101 പവൻ ചോദിച്ചു. റ്റാറ്റാ എത്ര കൂട്ടിയാലും നാൽപ്പത് പവൻ കടക്കില്ലായിരുന്നു. എന്റെ അച്ഛന് സ്വർണ്ണം തൂക്കി കൊടുക്കണം എന്ന് പറഞ്ഞതും നിച്ഛയ സദസ്സിൽ ചെക്കന്റെ അമ്മ വന്ന് സ്ത്രീധന വിഷയം ഉന്നയിച്ചതും ഇഷ്ടപ്പെട്ടില്ല. മുസ്ലിം സ്ത്രീകൾ അങ്ങനെ സദസ്സിൽ വരാറില്ല.

ആ വിവാഹം മുടങ്ങി. എന്റെ അച്ഛന്റെ കടും പിടുത്തത്തിൽ. എന്റെ അച്ഛന് 101 പവൻ കൊടുക്കാനുള്ള ശേഷി ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ സ്ത്രീധനം തൂക്കി ചോദിച്ച ആ സ്ത്രീ ( അച്ഛന്റെ കസിൻ ) എനിക്ക് സമാധാനം തരില്ല എന്ന് എന്റെ അച്ഛന് ഉറപ്പുണ്ടായിരുന്നു..

വള ഇടീച്ചിലും നിശ്ചയവും കഴിഞ്ഞ വിവാഹ ബന്ധത്തിൽ നിന്നും മാറി അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ വാങ്ങൽ കഴിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സമാധാനം!ജയേഷേട്ടൻ എന്റെ കൈപിടിച്ച് കൊണ്ടുപോയ ആ സമയം ഞാൻ കൊല്ലം ഐശ്വര്യയിലെ നായിക ആയിരുന്നു.

നിറയെ നാടക സാമഗ്രികൾ വച്ചിരുന്ന ഇരുട്ട് നിറഞ്ഞ കുടുസ്സു മുറിയിൽ ഒരു ഫാൻ പോലുമില്ലാതെ ഒരു സിംഗിൾ കട്ടിലും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും വനിത അടക്കമുള്ള മാസികകൾ നിരത്തി വച്ച ആ മുറിയിൽ നിന്നുമാണ് 2003 ഏപ്രിൽ 20 ന് എന്നെ താലി കെട്ടി കൊണ്ടു പോകുന്നത്.അല്ലാതെ ഇരുട്ട് മുറിയിൽ കൊല്ലങ്ങളോളം ഒളിപ്പിക്കുകയല്ല ചെയ്തത്. ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക്.......

എന്തുകൊണ്ടോ പാള പോലുള്ള മാലയും വളയും കാത് വേദനിപ്പിക്കുന്ന കമ്മലും തല വേദനിപ്പിക്കുന്നവിധം വയ്ക്കുന്ന മുല്ലപ്പൂവും എനിക്ക് വേണ്ടാ എന്ന എന്റെ തീരുമാനമാണ് ഞാൻ നാടകത്തിൽ അഭിനയിച്ചു സ്വന്തമായി ഉണ്ടാക്കിയ 13.5 പവൻ സ്വർണ്ണം പോലും ഊരി സ്മിത ചേച്ചിയെ ഏൽപ്പിച്ചു പോയി കല്യാണം കഴിച്ചത്.

എന്റെ ജയേഷേട്ടൻ കഴുത്തിൽ കെട്ടിയ താലി മാത്രമായിരുന്നു എന്റെ ശരീരത്തിലെ ഏക പൊന്ന്.എന്റെ മകളെയും ഞാൻ പറഞ്ഞു പഠിപ്പിക്കും എന്റെ പൊന്നാണ് പൊന്ന്. പൊന്ന് തൂക്കി ചോദിക്കുന്ന ഒരാളും എന്റെ പൊന്നിനെ ചോദിച്ചു വരണ്ടാ എന്ന്. എന്റെ അച്ഛന്റെ ധീരമായ തീരുമാനം പോലെ.പൊന്നിൻ കുടങ്ങളെല്ലാം പെണ്മക്കൾ ആണ് എന്ന് ഓരോ അച്ഛനമ്മമാർക്കും തോന്നട്ടെ.എന്ന് ലക്ഷ്മി പ്രിയ ഒപ്പ്
അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം


Click it and Unblock the Notifications
