ലെനിന്റെ മാത്രമല്ല, എകെജിയുടെയും ഇഎംഎസിന്റെയും പ്രതിമകൾ തകർക്കും... പറയുന്നത് കോൺഗ്രസ് എംഎൽഎ!
ത്രിപുരയിൽ ഇരുപത്തഞ്ച് വർഷത്തെ ഭരണത്തിന് ശേഷം വൻ പരാജയമായിരുന്നു സിപിഎം ഏറ്റുവാങ്ങിയത്. ഇതുവരെ ഒരു സീറ്റ് പോലും നേടാതിരുന്ന ബിജെപിയാണ് ഒരു സുപ്രഭാതത്തിൽ ഭരണം പിടിച്ചടക്കിയത്. തുടർന്ന് സംസ്ഥാനം ഒട്ടാകെ ബിജെപി അക്രമം അഴിച്ചുവിടുകയായിരുന്നു.
ലെനിന്റെ പ്രതിമ തകർക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധവും അരങ്ങേറുന്നുണ്ട്. എന്നാൽ ത്രിപുരയിലെ ബിജെപി അക്രമങ്ങളെ പരോക്ഷ പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര രംഗത്തെത്തിയിരിക്കുകയാണ്.

ത്രിപുര കത്തുകയാണ്
"ത്രിപുര കത്തുകയാണ് " ഇത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ്. ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണെന്ന് തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം.

മുകളിലൊരാളുണ്ട് ഓർമ്മ വേണം
ഇവിടെയിരുന്ന് ബക്കറ്റില്‍ വെള്ളം കോരി ഒഴിച്ചാല്‍ പരമാവധി ക്ലിഫ് ഹൌസിന്റെ പടിവരെയെ എത്തൂ. ഇതെല്ലാം നിങ്ങള്‍ ചോദിച്ച് വാങ്ങുന്നതാണ്. മുകളില്‍ ഒരാളുണ്ടെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മവേണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

രാജീവ് ഗാന്ധിയുടെ പ്രതിമ
നിങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മവേണം. രാജീവ് ഗാന്ധിയുടെ പ്രതിമ നിങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ ലെനിന്റെപ്രതിമയാണ്
തകര്‍ത്തതെന്നും അനിൽ അക്കര പറഞ്ഞു.

ഇഎംഎസിന്റേയും എകെജി യുടെയും പ്രതിമ
അധികം കളിച്ചാല്‍ അവര്‍ ഇഎംഎസിന്റേയും എകെജി യുടെയും പ്രതിമയും അവര്‍ തകര്‍ക്കും.നോക്കിനില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂ. നിങ്ങളുടെ കാര്യം പോക്കാ സഖാവേ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിരോധനാജ്ഞ
അതേസമയം കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപകമായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഭരണം സ്വന്തമാക്കിയതിന്‍റെ അഹങ്കാരത്തില്‍ ബിജെപി പ്രവർത്തകരാണ് അക്രമം നടത്തുന്നതെന്ന് സിപിഎം പ്രവര്‍ത്തകരും കാല്‍നൂറ്റാണ്ടിന് ശേഷം ഭരണം നഷ്ടമായതിന്‍റെ ഞെട്ടലിൽ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിക്കുന്നു.

കർശന നടപടി
സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ത്രിപുര ഗവർണർ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിർദേശം നൽകിയിട്ടുണ്ട്.

അക്രമം പാർട്ടി പ്രവർത്തകർക്കെതിരെ
നിരവധി സിപിഎം ഓഫീസുകള്‍ പിടിച്ചെടുക്കുകയും തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകള്‍ തുറക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സിപിഎം പ്രവർത്തകർ ബിജെപിയുടെ 49 പ്രവർത്തകരെ മര്‍ദിച്ചതായും ഇതിൽ 17 പേര്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് ബിജെപിയുടെ അവകാശവാദം.
മൂന്ന് പേരെ അറസ്റ്റ് ചെയ്തു
മൂന്നു ദിവസമായി ത്രിപുരയില്‍ അക്രമങ്ങള്‍ തുടരുകയാണ്. അക്രമസംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ നാലു പരാതികള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.


Click it and Unblock the Notifications
