'പിണറായി സാറിനോട് വരെ അവസ്ഥ വിവരിച്ചു', ഷൂട്ടിന് അനുവാദം തരാത്തത് സങ്കടമുണ്ടാക്കിയെന്ന് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്ത പശ്ചാത്തലത്തില്‍ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡി അടക്കം ഏഴോളം മലയാളം ചിത്രങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ ചിത്രീകരണത്തിന് ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ സിനിമ ചിത്രീകരണത്തിന് ഏത്രയും വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക സര്‍ക്കാരിനെ സമീപിച്ചിരുന്നു. സീരിയലുകള്‍ക്ക് ഷൂട്ടിന് അനുമതി നല്കുമ്പോഴും സിനിമയ്ക്ക് എന്തുകൊണ്ട് നല്‍കുന്നില്ലെന്നാണ് ഫെഫ്ക ചോദിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
കേരളത്തില്‍ ഷൂട്ടിന് അനുമതി നല്‍കാത്തത് കൊണ്ട് പൃഥിരാജ്- മോഹന്‍ലാല്‍ ചിത്രം ബ്രോഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ജൂലായ് 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഹൈദബാദിലേക്ക് മാറ്റിയപ്പോള്‍ ഭീമമായ നഷ്ടമുണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ബ്രോഡാഡിക്ക് പുറമെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെയും ഷൂട്ട് ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെന്നും ആന്റണി വ്യക്തമാക്കി. ഈ രണ്ട് സിനിമകളും കേരളത്തില്‍ തന്നെ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചത്. പക്ഷേ ഒരുപാട് ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് സാഹചര്യം മോശമാണെന്ന് അറിയാം, എന്നിരുന്നാലും നമ്മുടെ ഈ സിനിമ ഇന്‍ഡോറില്‍ മാത്രം ഷൂച്ച് ചെയ്യാന്‍ കഴിയുന്നതായിരുന്നു. അക്കാര്യം അറിയിച്ച് അനുവാദം ചോദിച്ചെങ്കിലും ലഭ്യമായില്ല. അങ്ങനെയാണ് ബ്രോഡാഡി ഹൈദരാബാദിലേക്ക് മാറ്റിയതെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. മലയാള സിനിമ ലോകം വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യമാണ്. ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിച്ച കുഞ്ഞാലിമരയ്ക്കാര്‍ 18 മാസം മുമ്പ് സെന്‍സര്‍ ചെയ്ത് കഴിഞ്ഞതാണ്. ഇതുവരെ ആ ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ബറോസിന്റെ ഷൂട്ടിംഗ് കേരളത്തില്‍ നടന്നു വരുമ്പോഴാണ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെടുന്നത്.
50 പേരെ വച്ച് ഇന്‍ഡോര്‍ ഷൂട്ട് ചെയ്യാന്‍ അനുവാദം തരാതിരുന്നത് സങ്കടകരമായ കാര്യമാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ട എല്ലാവരോടും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സാറിനോട് വരെ അവസ്ഥ വിവരിച്ചു. കൂടാതെ സാംസ്കാരിക ആരോഗ്യ വിഭാഗങ്ങളിലെ മന്ത്രിമാരോട് വരെ പറഞ്ഞുനോക്കി. എന്നാല്‍ ഇതുവരെയും നടക്കാത്ത സാഹചര്യം വന്നതോടെയാണ് അന്യ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയില്‍ ജീത്തു ജോസഫിന്റെ ചിത്രത്തിന് വേണ്ടി വലിയ സെറ്റ് നിര്‍മ്മിച്ചിരിക്കുകയാണ്. അതും ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍, ജീത്തു, പൃഥ്വിരാജ് ഉള്‍പ്പടെ പ്രതിസന്ധിയിലാണ്. ഇപ്പോള്‍ ബ്രോഡാഡിയുടെ ഷൂട്ട് ഹൈദരാബാദിലേക്ക് മാറ്റിയപ്പോള്‍ ഭീമമായ നഷ്ടമാണുണ്ടായത്.
കേരളത്തില്‍ ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ ബജറ്റ് കൂടുതലാണ് ഹൈദരാബാദില്‍. ആളുകളുടെ യാത്ര ചിലവ്, ലൊക്കേഷന്‍ വാടക അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. എന്നിരുന്നാലും കേരളത്തിലെ ആളുകളെ ചിത്രത്തിന് വേണ്ടി പരമാവധി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
പൃഥ്വി-മോഹൻലാൽ ചിത്രമടക്കം 7 സിനിമകൾ കേരളം വിടുന്നു, മുഖ്യമന്ത്രി ഇടപെടണമെന്ന് ഫെഫ്ക
ശരദ് പവാര്‍ അടുത്ത രാഷ്ട്രപതിയാകും? അണിയറയില്‍ തന്ത്രം മെനയുന്നു... ഒരാളുടെ സഹായം കൂടിയേ തീരു
Recommended Video
'ഒന്നര വര്‍ഷമായി വരുമാനം ഇല്ല, കയ്യിൽ സൂക്ഷിച്ച പണമൊക്കെ തീർന്നു', സിനിമാ പ്രതിസന്ധിയിൽ മാല പാർവ്വതി