'ചിലർ കുടുംബത്തിനകത്ത് ബഹളമുണ്ടാക്കാൻ നോക്കി',തീയറ്ററുകൾക്ക് നൽകിയത് ബ്ലാങ്ക് ചെക്ക്; ആന്റണി പെരുമ്പാവൂർ
കൊച്ചി; മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിസംബർ 2 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. സിനിമയെ വലിയ രീതിയിൽ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാൻസ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ.
നേരത്തെ തിയറ്ററിലെ പ്രദര്‍ശനാനുമതിക്കായി 40 കോടി രൂപ വേണമെന്നാവശ്യപ്പെട്ടതോടെയായിരുന്നു മരയ്ക്കാർ റിലീസ് പ്രതിസന്ധിയിലായത്.തുടർന്ന് ചിത്രം ഒ ടി ടിയ്ക്ക് നൽകുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. പിന്നാലെ സർക്കാർ ഉൾപ്പെടെ ഇടപെട്ടായിരുന്നു തീയറ്റർ റിലീസിന് വഴിയൊരുങ്ങിയത്. ഉപാധികൾ ഇല്ലാതെ ചിത്രം തീയറ്ററിലെത്തിക്കാൻ നിർമ്മാതാക്കൾ തയ്യാറായതായി മന്ത്രി അറിയിക്കുകയായിരുന്നു. എന്നാൽ പിന്നീട് ആന്റണി ഉപാധികൾ വെച്ചതായുള്ള ചില വാർത്തകൾ വന്നിരുന്നു. ഇതിനെ തള്ളി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

തീയറ്ററുകൾ ഇഷ്ടമുള്ളത് തരട്ടെയെന്നാണ് ആന്റണിയുടെ പ്രതികരിച്ചത്. 'മരക്കാറി'നു വേണ്ടി തിയറ്ററുകൾക്കു നിർമാതാക്കൾ നൽകിയതു ബ്ലാങ്ക് ചെക്കാണെന്നും അദ്ദേഹം പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. എല്ലാ തീയറ്ററുകൾക്കും കരാർ മെയിൽ അയച്ചിട്ടുണ്ട്. എത്ര ഷോകൾ എത്ര ദിവസം പ്രദർശിപ്പിക്കണമെന്നോ അഡ്വാൻസായി നിശ്ചിത തുക നൽകണമെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആന്റണി വ്യക്തമാക്കി.

23 വര്‍ഷത്തെ കുടുംബ ബന്ധമാണ്
ആശീര്‍വാദും കേരളത്തിലെ തിയറ്ററുകളും തമ്മിലുള്ളത് . സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ കുടുംബത്തിനകത്തു ബഹളമുണ്ടാക്കാന്‍ നോക്കുകയായിരുന്നു. അതുകൊണ്ടാണു കൂടപ്പിറപ്പുകളെപ്പോലുള്ളവര്‍ക്ക് ഒരു നിബന്ധനയുമില്ലാത്ത കരാര്‍ നല്‍കിയതെന്നും ആന്റണി പറയുന്നു.

മുന്‍പും എല്ലാ സിനിമയ്ക്കും അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. എല്ലാ നിര്‍മാതാക്കും അതാണു ചെയ്യുന്നത്.മരക്കാറി'നു വേണ്ടി വാങ്ങിയ മുഴുവന്‍ തുകയും ഞാന്‍ തിരിച്ചു കൊടുത്തുവെന്നും ആന്റണി വ്യക്തമാക്കി. അവർക്ക് ഇഷ്ടമുള്ളത് തരട്ടെയെന്നും ആന്റണി പറഞ്ഞു. എല്ലാവരും കഴിവിന്റെ പരമാവധി അഡ്വാൻസ് നൽകാമെന്ന് ത്നെ അറിയിക്കുന്നുണ്ടെന്നും ആരോടും ഒരു പൈസ പോലും ഞാനായിട്ട് പറഞ്ഞിട്ടില്ലെന്നും ആൻണി പെരുമ്പാവൂർ പറഞ്ഞു.

തീയറ്ററുകളിൽ മരയ്ക്കാർ ദിവസവും നാല് ഷോകൾ വെച്ച് കളിക്കണമെന്ന ഉപാധിയാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ചിരുന്നതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. മാത്രമല്ല ആദ്യ ആഴ്ചയിൽ സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം ആഴ് 55 ശതമാനവും മൂന്നാമത്തെ ആഴ്ച 50 ശതമാനവും വരുമാനം നൽകണമെന്നാണ് മറ്റ് ഉപാധികൾ എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം ഇതിനെ തള്ളി നേരത്തേ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ രംഗത്തെത്തിയിരുന്നു. യാതൊരു ഉപാഝിയും വെച്ചിട്ടില്ലെന്നും മിനിമം ഗ്യാരണ്ടിയെ കുറിച്ചുള്ള കാര്യങ്ങൾ ആദ്യ എഗ്രിമെന്റിൽ ഉള്ളതായിരുന്നുവെന്നും വിജയകുമാർ പറഞ്ഞിരുന്നു. പുതിയ എഗ്രിമെന്റ് എല്ലാവർക്കും അയച്ച് കൊടുത്തിരുന്നുവെന്നും വിജയകുമാർ പറഞ്ഞിരുന്നു.

മരക്കാറിനൊപ്പം രണ്ട് സിനിമകളാണ് നേരത്തേ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നത്.. ഭീമന്റെ വഴിയും അജഗജാന്തരവും. അതില്‍ അജഗജാന്തരം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്,സുരേഷ് ഗോപിയുടെ കാവല്‍ നവംബര്‍ 25നാണ് റിലീസ്. കാവൽ മരക്കാർ റിലീസ് ചെയ്യുന്ന ആഴ്ചയും തീയറ്ററിൽ തുടർന്ന് കളിക്കും.അതെല്ലാം കഴിഞ്ഞിട്ടുള്ള ബാക്കി തിയേറ്ററുകളിലെല്ലാം മരക്കാര്‍ റിലീസ് ചെയ്യുമെന്നും വിജയകുമാർ വ്യക്തമാക്കിയിരുന്നു.

100 കോടി മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ട ചിത്രമാണ് മരയ്ക്കാർ. 2 വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു ചിത്രം നീണ്ട് പോയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


Click it and Unblock the Notifications
