സംഘർഷമോ? എങ്കിൽ പരിക്കേറ്റ കാമ്പസ് ഫ്രണ്ടുകാരൻ എവിടെ, ഏത് ആശുപത്രിയിൽ? പൊളിച്ചടുക്കി ന്യൂസ് അവർ
മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐയും കാമ്പസ് ഫ്രണ്ടും പ്രതിരോധത്തിലാണ്. എന്നാല്‍ തങ്ങള്‍ക്ക് കാമ്പസ് ഫ്രണ്ടുമായി ഒരു ബന്ധവും ഇല്ലെന്ന നിലപാടാണ് എസ്ഡിപിഐ സ്വീകരിക്കുന്നത്. പക്ഷേ, ഇതിനകം അറസ്റ്റിലായിട്ടുള്ള പലരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എസ്ഡിപിഐ നേതാക്കള്‍ ആരും തന്നെ തയ്യാറായില്ല. ഒരു കാമ്പസ് ഫ്രണ്ട് നേതാവ് മാത്രമാണ് അവരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സാമൂഹ്യ നിരീക്ഷകനും അധ്യാപകനും ആയ എംഎന്‍ കാരശ്ശേരി, എസ്എഫ്‌ഐ നേതാവ് വിജിന്‍, സൈമണ്‍ ബ്രിട്ടോ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കാമ്പസ് ഫ്രണ്ടിനെ അവതാരന്‍ പിജി സുരേഷ് കുമാറും കൂടി ചേര്‍ന്ന് പൊളിച്ചടുക്കുന്ന കാഴ്ചയായിരുന്നു ന്യൂസ് അവറില്‍ കണ്ടത്.
സംഘര്‍ഷം എന്ന്
മഹാരാജാസ് കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആണ് അഭിമന്യു കൊല്ലപ്പെട്ടത് എന്നായിരുന്നു കാമ്പസ് ഫ്രണ്ട് നേതാവിന്റെ വാദം. എന്നാല്‍ അത്തരം ഒരു സംഘര്‍ഷം ഉണ്ടായതായി ഒരു വിവരവും പുറത്ത് വന്നിരുന്നില്ല. കേസിലെ പ്രധാന പ്രതി കോളേജിലെ വിദ്യാര്‍ത്ഥിയും ആയിരുന്നില്ല എന്നതാണ് വാസ്തവം.
പൊളിച്ചടുക്കി കാരശ്ശേരി
സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത് എങ്കില്‍ പരിക്കേറ്റ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എവിടെ എന്ന ചോദ്യമായിരുന്നു കാരശ്ശേരി ഉന്നയിച്ചത്. കാമ്പസ് ഫ്രണ്ടിന്റെ അത് പ്രവര്‍ത്തകനാണ്, എന്ത് പരിക്കാണ് പറ്റിയത്, ഏത് ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്, എന്ത് മരുന്നാണ് അദ്ദേഹത്തിന് ചെയ്തത് എന്ന് അവര്‍ പറയണം എന്നാണ് കാരശ്ശേരി ആവശ്യപ്പെട്ടത്.
രണ്ടും ഒന്നും തന്നെ
എസ്ഡിപിഐയും കാമ്പസ് ഫ്രണ്ടും തമ്മില്‍ ബന്ധമില്ലെന്ന വാദവും കാരശ്ശേരി ഖണ്ഡിക്കുന്നുണ്ട്. എസ്ഡ്പിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണങ്ങളുടെ തെളിവുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് എന്നും കാരശ്ശേരി വ്യക്തമാക്കി. ഒരു ബന്ധവും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇവര്‍ ഇങ്ങനെ ഒക്കെ ചെയ്തത് എന്നാണ് കാരശ്ശേരിയുടെ ചോദ്യം.
പ്രൊഫഷണല്‍ കില്ലേഴ്‌സ്
എന്തിനാണ് വിദ്യാര്‍ത്ഥി പോലും അല്ലാത്ത, 37 വയസ്സുള്ള എസ്ഡിപിഐ പ്രവര്‍ത്തകന്‍ രാത്രി രണ്ട് മണിക്ക് മഹാരാജ് കോളേജ് കാമ്പസില്‍ എത്തിയത് എന്നാണ് കാരശ്ശേരിയുടെ അടുത്ത ചോദ്യം. കൊല തൊഴിലാക്കിയ, പ്രൊഷഫണല്‍ കില്ലേഴ്‌സ് ആണ് അഭിമന്യുവിനെ കൊന്നത് എന്നും അദ്ദേഹം പറയുന്നു. മതന്യൂനപക്ഷത്തിന്റെ പേരില്‍ പ്രീണിപ്പിക്കുമ്പോള്‍ അതിന്റെ വില നമ്മുടെ സമൂഹം കൊടുക്കേണ്ടി വരും എന്ന് എല്ലാ രാഷ്ട്രീയക്കാരും ഓര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.
കത്തി കുത്തിറക്കി, തിരിച്ചു
അഭിമന്യുവിന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ഒരു വിദ്യാര്‍ത്ഥി പറഞ്ഞ കാര്യം സൈമണ്‍ ബ്രിട്ടോ ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു. കത്തി നെഞ്ചില്‍ കുത്തിയിറക്കിയതിന് ശേഷം അത് തിരിച്ചതിന് ശേഷം ആണ് ഊരിയെടുത്തത് എന്നായിരുന്നു അത്. കൊല്ലാന്‍ വേണ്ടി തന്നെ ആണ് അഭിമന്യുവിനെ കുത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് ഇത് എന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു.
എസ്എഫ്‌ഐക്കെതിരെ
എന്നാല്‍ അക്രമങ്ങള്‍ക്കെല്ലാം കാരണം എസ്എഫ്‌ഐ ആണെന്ന വാദം ആണ് കാമ്പസ് ഫ്രണ്ട് നേതാവ് ഉന്നയിച്ചത്. മഹാരാജാസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം വാര്‍ത്താ അവതാരകന്റെ കൂടി ചോദ്യത്തില്‍ തകര്‍ന്നടിയുകയായിരുന്നു.
കത്തി കൊണ്ടുവന്നത് ആര്
മഹാരാജാസ് കോളേജ് കാമ്പസ്സിലേക്ക് കത്തിയുമായി വന്നത് എന്തിനാണ് എന്ന ചോദ്യത്തിനും കാമ്പസ് ഫ്രണ്ട് നേതാവിന് ഉത്തരമില്ല. ഏഴിഞ്ഞ് ആഴത്തിലും നാലിഞ്ച് വീതിയിലും മുറിവുണ്ടാക്കാന്ഡ പോന്ന ഒരു കൊലക്കത്തിയുമായി എത്തിനാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്ന ചോദ്യവും ഉത്തരമില്ലാതെ അവസാനിച്ചു.
ചര്‍ച്ച കാണാം...
ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച കാണാം...