'പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു സംസാരിച്ച മനുഷ്യൻ', കിടിലം ഫിറോസിന്റെ കുറിപ്പ്
തിരുവനന്തപുരം: റേഡിയോ ജോക്കി ആയും ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയായും മലയാളികൾക്ക് സുപരിചിതനാണ് കിടിലം ഫിറോസ് ബിഗ് ബോസിൽ എത്തിയതോടെയാണ് കിടിലം ഫിറോസിനെ കൂടുതൽ പേരും അറിയുന്നത്. ഫാൻസിന് പോലെ തന്നെ വളരെ അധികം ഹേറ്റേഴ്സും ബിഗ് ബോസിൽ കിടിലം ഫിറോസിനുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കിടിലം ഫിറോസിന്റെ ജീവകാരുണ്യ പ്രവർത്തികൾക്ക് വലിയ കയ്യടി തന്നെ ലഭിക്കാറുണ്ട്. കിടിലം പങ്കുവെയ്ക്കുന്ന വീഡിയോകളും കുറിപ്പുകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കിടിലം ഫിറോസ് ഫേസ്ബുക്കിൽ പുതിയതായി പങ്കിട്ടിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേരെ കുറിച്ചുളള ഏറെ ഹൃദ്യമായ കുറിപ്പാണ്.
കണ്ട് ആരും കണ്ണ് വെയ്ക്കേണ്ട, മഞ്ഞ ഗൗണില്‍ ദേവതയെ പോലെ ഭാവന, ചിത്രങ്ങള്‍

കിടിലം ഫിറോസിന്റെ കുറിപ്പ് വായിക്കാം: '' കുഞ്ഞുന്നാളിൽ ഒരിക്കലും "അങ്ങനെ ചെയ്യരുത് "എന്ന് ലോജിക്കില്ലാത്ത ഒന്നിലും വാശിപിടിച്ചിട്ടില്ല രണ്ടാളും! ചെയ്യരുതാത്തവ ചെയ്താൽ പുളിങ്കമ്പും ,കപ്പ ഇളക്കുന്ന തടിക്കഷ്ണവും വച്ച് കണക്കിന് കിട്ടും . 14 വയസുവരെ പൊതുവെ അന്തർമുഖനായിരുന്നു ഞാൻ. ആ പ്രായമായപ്പോഴാണ് വാപ്പ ഗൾഫിലെ ജോലി നിർത്തി തിരികെ വന്നത് .ഞാൻ മിക്കപ്പോഴും മുറിക്കുള്ളിൽ തന്നെ ആണെന്ന പരാതിയായിരുന്നു പലപ്പോഴും അദ്ദേഹത്തിന് . ഒരു ദിവസം സ്കൂളിൽ നിന്ന് വരുന്ന ദിവസം എന്റെ എഴുത്തുപുസ്തകം വാപ്പ ചാരുകസേരയിൽ വന്നിരുന്നു വായിക്കുന്നത് കണ്ടു !വരച്ചിട്ട കുറേ ചിത്രങ്ങളും ,പെയിന്റിങ്‌സും ,കഥകളും ,കവിതകളും ഒക്കെ വിശദമായി കണ്ടിട്ടുള്ള ഇരിപ്പാണ് .

അക്കൊല്ലം സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വന്നപ്പോൾ എല്ലാറ്റിനും ചേരണം . തോൽക്കുന്നെങ്കിൽ പോട്ടെ ,പക്ഷേ എല്ലാറ്റിനും ചേരണം എന്ന് മാത്രം പറഞ്ഞു . 14 ഇനങ്ങൾക്ക് മത്സരിക്കാൻ ഊർജം തന്ന വാക്കുകൾ !! മിക്കതിലും ഒന്നാം സമ്മാനത്തോടെ സ്കൂൾ തല കലാപ്രതിഭ ! അങ്ങിനെയാണ് യുവജനോത്സവ യാത്രകൾ ആരംഭിക്കുന്നത് .ഒപ്പം തന്നെ ഉണ്ടായിരുന്നു വാപ്പ .എല്ലാറ്റിനും ഭക്ഷണവും പൊതിഞ്ഞെടുത്തു ഉമ്മയും . മുറിയ്ക്കുള്ളിൽ ഒളിച്ചിരുന്ന കല പുറത്തിറക്കി പറത്തി വിട്ട രണ്ടുപേർ !! കോഴിക്കോട് നിന്ന് നൗഫൽ മാഷിനെ കൊണ്ടുവന്നു . മാപ്പിളപ്പാട്ട് പഠിപ്പിക്കാൻ . വരി തെറ്റാതെ വാപ്പ നോക്കി !!

പത്താം ക്ലാസ്സിൽ സ്കൂൾ ഫസ്റ്റ് കിട്ടും എന്നൊക്കെ പ്രതീക്ഷിച്ചു പാവം . വൈദ്യരണ്ണന്റെ തട്ടുകടയിൽ SSLC പരീക്ഷാ ദിവസങ്ങളിൽ ഓംലറ്റ് അടിച്ചാനന്ദം കണ്ടെത്തിയ എനിക്ക് ആ നടക്കാത്ത സ്വപ്നത്തിന്റെ ഭാവി നന്നായി അറിയാമായിരുന്നു .നല്ല മാർക്കോടെ പാസ്സായിട്ടും മകനെ എൻട്രൻസിന് അയക്കാൻ ആകാത്ത സങ്കടത്തിൽ അദ്ദേഹം വിഷണ്ണനായി നടന്നത് ഓർമയിലുണ്ട് . പ്ലസ് ടൂ കാലം ആയപ്പോൾ സുരാജേട്ടന്റെ വീട്ടിൽ പോയി വാപ്പ .എന്നെ മോണോആക്റ്റും മിമിക്രിയും ഒക്കെ പഠിപ്പിക്കാമോ എന്ന ചോദ്യവുമായി .അദ്ദേഹമത് മനസറിഞ്ഞു ചെയ്തു .പ്ലസ് ടു കാലഘട്ടത്തിൽ രണ്ടു വർഷവും ജില്ലാതല കലാപ്രതിഭ !!

സലിം എന്നൊരു പ്രതിഭയെക്കൊണ്ട് കവിതകളും ഉള്ളിൽ നിറയ്പ്പിച്ചു! രാജേട്ടന്റെയും ഗുരുവായ zen സാറിനെ കൊണ്ട് പ്രച്ഛന്നവേഷവും കഥാപ്രസംഗവും പകർന്നു തന്നു . ഒക്കേറ്റിനും ഒപ്പമുണ്ടായി രണ്ടാളും . പ്ലസ് ടു മാർക്ക് വന്നപ്പോഴും ഡോക്ടർ /എൻജിനീയർ സ്വപ്‌നങ്ങൾ എടുത്തിട്ടു അദ്ദേഹം പിന്നെയും !! അദ്ദേഹം തന്നെ പരിശീലിപ്പിച്ചെടുത്ത വാക്കുകൾ കൊണ്ട് ആദ്യമായി ഞാൻ തിരികെ സംസാരിച്ചു -മീഡിയ ആണ് ഇഷ്ടം !! പ്രതീക്ഷിച്ച പോലെ ഒരു വിഷയവും ഉണ്ടായില്ല . എന്ന് മാത്രമല്ല ,പിറ്റേന്ന് തന്നെ റഹീമിക്കായേ കണ്ട് യൂണിവേഴ്സിറ്റി കോളേജിലേക്ക് അഡ്മിഷൻ സംസാരിച്ചു !! പലപ്പോഴും അങ്ങിനെയായിരുന്നു അദ്ദേഹം .വാക്കുകൾ അല്ല ,പ്രവൃത്തികളാണ് സംസാരിക്കുക .

ഡിഗ്രി കാലം എന്റെ ഭാരത യാത്രയുടെ ,നാടുവിടലുകളുടെ കാലമായിരുന്നു !! ഓരോ വട്ടം ബാഗ് പാക്ക് ചെയ്ത് ഓരോ സംസ്ഥാനങ്ങളിലേക്ക് യൂത്ത് ഫെസ്റ്റിവൽ ആവശ്യങ്ങളുമായി പോകുമ്പോഴും ഒരു തുക തരും . ആ നോട്ടുകൾ പരമാവധി പിശുക്കി സൂക്ഷിച്ചാണ് യാത്രകൾ . ഒരിടത്തും പോകരുതെന്ന് പറഞ്ഞിട്ടേയില്ല ! ആരോടും കൂട്ടു കൂടരുതെന്ന് പറഞ്ഞിട്ടേയില്ല !! പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു സംസാരിച്ച മനുഷ്യനാണ് അത് ! പ്രണയം പൊളിഞ്ഞപ്പോൾ എനിക്ക് യാത്രപോകാനുള്ള തുകയുമായി നീയൊന്ന് കറങ്ങിയിട്ടു ബാ എന്ന് പറഞ്ഞ മനസ് !! ജീവിതം ഇടക്കൊന്നു കീഴ്മേൽ മറിഞ്ഞ അനുഭവമുണ്ടായ കാലത്ത് ഒപ്പം നിന്ന് കൈപ്പിടിച്ച ഹൃദയം .

നാടക പ്രവർത്തകനായി കേരളം ചുറ്റുന്ന കാലത്ത് എവിടെ എന്റെ നാടകമുണ്ടെങ്കിലും വണ്ടി പിടിച്ചു വന്ന് മുൻനിരയിൽ ഇരുന്ന് കയ്യടിക്കുന്ന ശക്തി! ഞാൻ വായിക്കേണ്ട /വായിക്കുന്ന പുസ്തകങ്ങൾ ശ്രദ്ധാപൂർവം എനിക്ക് മുന്നിലെത്തിക്കാൻ പരിശ്രമിച്ച മനുഷ്യൻ . ആദ്യമായി ഏഷ്യാനെറ്റിൽ ജോലി കിട്ടുന്ന സമയം -ഇതോടൊപ്പം ജേർണലിസം ചെയ്യണം എന്നോർമിപ്പിച്ച കരുതൽ . റേഡിയോയിൽ ജോലി കിട്ടിയപ്പോൾ പ്ലസ് ടൂ കഴിഞ്ഞ സമയത്തു പറഞ്ഞ മീഡിയക്കാരനാകണം എന്നത് ഓർത്താകണം ,കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു .വിദേശത്തു റേഡിയോ ജോലിക്കായി പോയപ്പോൾ എന്റെ കുടുംബത്തെ ചേർത്ത് പിടിച്ചു തണലേകി !

മറ്റൊരു വിദേശ രാജ്യത്തു സർവം നഷ്ടമായി വീട്ടിനുള്ളിൽ മുറിയ്ക്കകത്ത് അടഞ്ഞു കൂടിയപ്പോൾ മുഷിഞ്ഞ നോട്ടുകളുമായി പിന്നെയും മുന്നിൽ !!- നീയൊന്നു യാത്ര പോയി വാ ... ഉമ്മയോടായിരുന്നു എന്റെ വാചക കസര്‍ത്തൊക്കെ .ഞാനും വാപ്പയും അടുത്തടുത്തിരുന്ന് മണിക്കൂറുകൾ ,എന്തിന് ,മിനിറ്റുകൾ പോലും സംസാരിച്ചിട്ടില്ല !മേൽപറഞ്ഞ പ്രവർത്തികളിൽ ആയിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങൾ അത്രയും ! ഇന്നിപ്പോൾ ഈ ചിത്രം കണ്ടു തിരിഞ്ഞു നോക്കുമ്പോൾ ഒരു വലിയ പർവ്വതത്തോളം വലിപ്പം തോന്നുന്നു വാപ്പയുടെ മനസിന് .

നാട്ടിൽ ഒരു കുഞ്ഞു കടയിൽ ,കുറെയേറെ മിഡായികളുടെയും , കൊത്തിക്കൊറിക്കുന്ന പലഹാരങ്ങളുടെയും ,മധുരമുള്ള പഴങ്ങളുടെയും ഇടയിലൊരു കസേരയിൽ കാലിന്മേൽ കാൽ കയറ്റിവച്ചിരുന്നു ഈ പോസ്റ്റ് വായിക്കുന്നുണ്ടാകണം വാപ്പ ! അക്ഷരങ്ങൾ മാത്രമാണ് നൽകാൻ . എന്നിലെ നല്ലതുകളുടെയൊക്കെ കാരണക്കാർ . എന്നിലെ നല്ലതല്ലായ്മകളുമായി ഒരു ബന്ധവും ഇല്ലാത്തവർ . അവനവന്റെ വഴി അവനവന്റെ ശരിയെന്ന് എന്നെ പഠിപ്പിച്ചവർ ! അവനവൻ കടമ്പയാണ് അവനവൻ കടമ്പയെന്ന് ഓതിത്തന്നവർ !! ജീവിതത്തിൽ ഇനിയും വീണാലും ചുരുട്ടിയ മുഷിഞ്ഞ നോട്ടുകളുമായി - നീയൊന്ന് യാത്ര പോയിട്ട് വാ എന്ന് പറയുമെന്ന് ഉറപ്പുള്ളവർ . പകരം വയ്ക്കാനില്ലാത്ത രണ്ടാൾ !! എഴുത്ത് നീളും മതിയാകില്ല . മതിയാക്കുന്നു . പരക്കട്ടെ പ്രകാശം''.


Click it and Unblock the Notifications
