ഡിംപലിന്റെ ദയയില്‍ ബിഗ് ബോസില്‍ തുടര്‍ന്ന് കിടിലന്‍ ഫിറോസ്; റംസാന് കടുത്ത ശിക്ഷവിധിച്ച് മോഹന്‍ലാല്‍
ബിഗ് ബോസ് ഹൗസില്‍ നാടകീയതകള്‍ക്ക് ഒരു ക്ഷാമവും ഉണ്ടാകാറില്ല. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന എപ്പിസോഡുകളില്‍ പ്രത്യേകിച്ചും. അതുപോലെ തന്നെ നാടകീയതകളായിരുന്നു ഇത്തവണയും.
ഇത്തവണ മോഹന്‍ലാലിന്റെ നാവിന്റെ ചൂടറിഞ്ഞത് ഒറ്റ ആള്‍ മാത്രമായിരുന്നില്ല. കിടിലന്‍ ഫിറോസ് മുതല്‍ മണിക്കുട്ടന്‍ വരെ ഒരുപാട് പേര്‍ക്ക് വലിയ ശാസന ആണ് കേള്‍ക്കേണ്ടി വന്നത്. അതിലും നാടകീയമായ സംഭവങ്ങളും അരങ്ങേറി. പരിശോധിക്കാം...

ഡിംപല്‍- കിടിലന്‍ പ്രശ്‌നം
കഴിഞ്ഞ ദിവസം ടാസ്‌കിനിടെ ആയിരുന്നു ഡിംപല്‍ ഭാലും കിടിലന്‍ ഫിറോസും കോര്‍ത്തത്. കാന്‍സര്‍ സര്‍വൈവര്‍ എന്നത് ഡിംപല്‍ ഭാല്‍ സഹതാപത്തിനും ഗെയിമിനും വേണ്ടി ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണം ആയിരുന്നു കിടിലന്‍ ഫിറോസ് ഉന്നയിച്ചത്. ടാസ്‌കിന് ശേഷവും ആ ആരോണത്തില്‍ ഉറച്ച് നിന്നു.

അധിക്ഷേപം ഡിംപലിനെ മാത്രമല്ല
കിടിലന്‍ ഫിറോസ് ഉന്നയിച്ച ആരോപണം തനിക്കെതിരെ മാത്രം ഉള്ളതല്ല എന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. കാന്‍സര്‍ സര്‍വൈവര്‍മാരായ അനേകം പേര്‍ക്ക് വേദനയുണ്ടാക്കുന്നതാണത്. തന്റെ അച്ഛനും അമ്മയ്ക്കും ഒന്നും ഇത് സഹിക്കാന്‍ പറ്റില്ലെന്നും ഡിംപല്‍ പറഞ്ഞു.

മോഹന്‍ലാല്‍ ഇടപെട്ടു
കിടിലന്‍ ഫിറോസ് നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന നിലപാട് തന്നെയായിരുന്നു മോഹന്‍ലാലും സ്വീകരിച്ചത്. അത്തരം ഒരു സമൂഹത്തെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയായി തോന്നുന്നുണ്ടോ എന്ന് ഫിറോസിനോട് ചോദിച്ചു. ആദ്യം ഫിറോസ് താന്‍ പറഞ്ഞതിനെ ന്യായീകരിക്കുകയായിരുന്നു.

ബിഗ് ബോസിന്റെ സ്പെഷ്യൽ
ഡിംപലിന് ബിഗ് ബോസിന്‌റെ സ്‌പെഷ്യല്‍ ഫേവര്‍ ഉള്ളത് പോലെ തോന്നിയിട്ടുണ്ട് എന്നൊക്കെയാണ് ഫിറോസ് പറഞ്ഞത്. പിന്നീട് ഇത് സംബന്ധിച്ച് ഡിംപലിന്റെ വിശദീകരണവും ഉണ്ടായി. കിടിലന്‍ ഫിറോസിന് തന്റെ ഭാഗം ന്യായീകരിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി.

ഡിംപലിന്റെ ദയ
ഫിറോസിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് മോഹന്‍ലാല്‍ ഡിംപലിനോട് ചോദിച്ചു. ഫിറോസിനെ നിലനിര്‍ത്തണോ അതോ തിരിച്ചുവിളിക്കണോ എന്ന് ഡിംപലിന് തീരുമാനിക്കാം എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മികച്ച അവസരം ലഭിച്ചിട്ടും ഫിറോസിനെ തുടരാന്‍ അനുവദിക്കുകയായിരുന്നു ഡിംപല്‍ ഭാല്‍.

പുറത്ത് പോകാന്‍ തയ്യാറായി ഫിറോസ്
കാര്യങ്ങള്‍ അവിടെ നിന്നും ഏറെ മുന്നോട്ട് പോയി. മോഹന്‍ലാല്‍ പലരേയും ശാസിക്കുകയും ഗുണദോഷിക്കുകയും ഒക്കെ ചെയ്തു. അപ്പോള്‍ കിടിലന്‍ ഫിറോസ് ഒരു കാര്യം പറഞ്ഞു. ഇത്തരത്തില്‍ തുടരാന്‍ തനിക്ക് കഴിയില്ല എന്നതായിരുന്നു. തന്നെ പുറത്തേക്ക് വിളിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം മോഹന്‍ലാല്‍ നിഷേധിച്ചു.

സായിയും റംസാനും
കഴിഞ്ഞ ദിവസം സായിയും റംസാനും തമ്മിലുണ്ടായത് ഗുരുതര പ്രശ്‌നം ആയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു അത്. സായിക്ക് നേരെ റംസാന്‍ ചെരുപ്പ് എറിയുകയായിരുന്നു. ഇതിന് ഒരു നടപടിയുണ്ടാകും എന്ന് ഏറെക്കുറേ ഉറപ്പും ആയിരുന്നു.

തെറ്റ് ബോധ്യപ്പെട്ടു
മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ തന്നെ, തനിക്ക് തെറ്റ് ബോധ്യപ്പെട്ടതായി റംസാന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം റംസാന്‍ മാപ്പ് പറഞ്ഞത് മണിക്കുട്ടനോട് മാത്രമായിരുന്നു. സായിയോട് ആയിരുന്നു ശരിക്കും പറയേണ്ടിയിരുന്നത്. ഇക്കാര്യം മോഹന്‍ലാല്‍ ചോദ്യം ചെയ്യുകയും ചെയ്തു.

കടുത്ത ശിക്ഷ
ചെയ്ത തെറ്റിന് കടുത്ത ശിക്ഷയാണ് മോഹന്‍ലാല്‍ റംസാന് വിധിച്ചത്. എഴുപതാം ദിവസം വരെ സുരക്ഷിതനായിരുന്ന റംസാന് ബിഗ് ബോസിലെ ഇനിയുള്ള ദിവസങ്ങള്‍ തീരെ സുരക്ഷിതമാവില്ല. കാരണം ഇനിയുള്ള എല്ലാ ആഴ്ചകളിലും റംസാന്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടാകും എന്ന കടുത്ത ശിക്ഷയും മോഹന്‍ലാല്‍ വിധിച്ചു.

മറ്റൊരു ശിക്ഷ കൂടി
മറ്റൊരു ശിക്ഷ കൂടി റംസാന് വിധിച്ചു. ഇനി ഇത്തരം മോശം പ്രവൃത്തികള്‍ ബിഗ് ബോസ് ഹൗസില്‍ ചെയ്യില്ല എന്ന് ബോര്‍ഡില്‍ 14 തവണ എഴുതണം എന്നതായിരുന്നു ശിക്ഷ. ഓരോ തവണ എഴുതിയതിന് ശേഷവും സ്വിമ്മിങ് പൂളില്‍ ചാടണം എന്നതാണ് ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിച്ചത്. റംസാന്റെ തല തണുക്കട്ടെ എന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. ഒടുവില്‍ ഇടയ്ക്ക് വച്ച് ശിക്ഷ അവസാനിപ്പിക്കുകയും ചെയ്തു.


Click it and Unblock the Notifications
