2ാം വയസിൽ അച്ഛനെ നഷ്ടപ്പെട്ടു..അമ്മയില്ലാത്ത കുട്ടിക്കാലം.. ബിഗ് ബോസിന് മുൻപുള്ള ഋതു ഇങ്ങനെ..മനസ് തുറന്ന് താരം
ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീയിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ഋതു മന്ത്ര. നേരത്തേ തന്നെ ചില സിനിമകളിലും മോഡലിംഗിലുമെല്ലാം താരം തിളങ്ങിയിരുന്നുവെങ്കിലും ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ഋതു പ്രക്ഷേകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ആദ്യമായി ബിഗ് ബോസ് ജീവിതത്തിന് മുൻപുള്ള തന്റെ ജീവിതത്തെ കുറിച്ച് മനസ് തുക്കുകയാണ് താരം. ജോഷ് ടോക്കിലൂടെയാണ് ഋതുവിന്റെ വെളിപ്പെടുത്തൽ. ഋതുവിന്റെ വാക്കുകളിലേക്ക്

ഇതിനേക്കാൾ മുൻപേ ഒരു ഋതു മന്ത്രയുണ്ട്.
എന്റെ അമ്മയ്ക്ക് ചെന്നൈയിൽ ആയിരുന്നു ജോലി. അവിടെ വെച്ചാണ് ഞാൻ ജനിക്കുന്നത്. ഞങ്ങളുടെ ജീവിതം വളരെ നല്ല നിലയിൽ പോകുന്നതിനിടയിൽ എനിക്ക് രണ്ട് വയസ് പ്രായമുള്ളപ്പോളാണ് എന്റെ അച്ഛൻ മരിക്കുന്നത്. അച്ഛന്റെ വിയോഗം ഞങ്ങളെ സംബന്ധിച്ച് വലിയൊരു ഷോക്കായിരുന്നു. അച്ഛന്റെ മരണശേഷം മറ്റൊരു വിവാഹം കഴിക്കാൻ അമ്മയെ എല്ലാവരും നിർബന്ധിച്ചു..

നിനക്ക് ഒരു പെൺകുട്ടിയല്ലേ എന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ താത്പര്യമില്ലെന്നായിരുന്നു അമ്മയുടെ മറപടി.പുതിയൊരാളെ വിവാഹം കഴിച്ചാൽ അയാളും മരിച്ച് പോയാൽ എന്തുചെയ്യും എന്ന് അമ്മ ചോദിച്ചു. എനിക്കെന്റെ മകളെ വളർത്തണമെന്ന് അമ്മ നിലപാടെടുത്തു. എന്നാൽ ചെന്നൈയിലെ ജോലിയും എന്നേയും അമ്മയ്ക്ക് ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുമായിരുന്നില്ല.

ഇതോടെ അമ്മവീടായ കണ്ണൂരിൽ അച്ഛച്ഛന്റേയും അമ്മമ്മയുടേയും അടുത്തേക്ക് എന്നോട് പോകാൻ പറഞ്ഞു. സഹോദരങ്ങളില്ല, അച്ന്റെ സ്നേഹമില്ല. അമ്മ വർഷത്തിൽ ഒരിക്കൽ മാത്രമാണ് എന്നെ കാണാൻ വന്നിരുന്നത്.
അച്ഛച്ചനും അമ്മൂമ്മയും ഒപ്പം ഉണ്ടായിരുന്നു വെങ്കിലും അവർ അവരുടെ ലോകത്തായിരുന്നു. എല്ലാം ഞാൻ സ്വയം പഠിക്കണം. അങ്ങനെ സ്വയം പഠിച്ചാണ് ഞാൻ വന്നത്.

മറ്റു കുട്ടികളുടെ അച്ഛനും അമ്മയും സ്‌കൂളിൽ കൊണ്ടുവിടുന്നത് കാണുമ്പോൾ ഞാൻ അമ്മയെ വിളിച്ച് കരഞ്ഞ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് എനിക്ക് ചെറുപ്പത്തിലേ ആഗ്രഹം ഉണ്ടായിരുന്നു. വീട് വയ്ക്കാനുള്ള പോരാട്ടത്തിൽ ആയിരുന്നു അമ്മ. കുറേകാലം ജോലി ചെയ്ത് അമ്മ നാട്ടിലേക്ക് പിന്നെ മടങ്ങി.

ആലക്കോട് എന്ന ഗ്രാമപ്രദേശത്താണ് ഞാൻ വളർന്നത്. പെൺകുട്ടികളെ പ്ലസ്ടു കഴിഞ്ഞാൽ പഠിപ്പിക്കാൻ വിടേണ്ട കാര്യമില്ലെന്ന ചിന്തിക്കുന്ന ആളുകളായിരുന്നു അവിടെ കൂടുതൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അവിടെ നിന്ന് മോഡലിംഗിലേക്ക് ഒരു പെൺകുട്ടി വരുന്നതൊക്കെ വലിയ സംഭവമാണ്.
മുന്നോട്ടുള്ള പഠനം എങ്ങിനെ എന്ന തോന്നലിൽ നിൽക്കുമ്പോൾ എല്ലാവരും പറഞ്ഞത് ഈ കുട്ടിയെ കെട്ടിച്ചു വിടൂ എന്നാണ്.

എന്നാൽ എന്‌റെ അമ്മ എനിക്കൊപ്പം നിന്നു. പെൺകുട്ടികൾ സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അമ്മ എനിക്ക് പറഞ്ഞ് തന്നു. അതുകൊണ്ട് തന്നെ ബാങ്ക് ബാലൻസും കരിയറും ഒന്നുമില്ലാതെ വിവാഹത്തിലേക്ക് കടക്കില്ലെന്ന് ഞാൻ മനസിൽ ഉറപ്പിച്ച് നിന്നു. എല്ലാരുടേയും എതിർപ്പുകൾ തള്ളി ഞാൻ ജേർണലിസത്തിൽ ഡിഗ്രിയെടുക്കാൻ തിരുമാനിച്ചു.

ആ സമയത്താണ് ഫാഷൻ എന്ന സിനിമ വരുന്നത്. അത് കണ്ടപ്പോൾ എന്റെ കൂട്ടുകാർ പറയുമായിരുന്നു നിനക്ക് മോഡലിംഗ് ചെയ്യാൻ പറ്റുമെന്ന്. പക്ഷേ നമ്മുടെ ചുറ്റുപാടുകൾക്കിടയിൽ അതൊന്നും നടക്കുമായിരുന്നില്ല. ഡിഗ്രി കഴിഞ്ഞപ്പോൾ ഒരു ജോലി ഏറെ ആവശ്യമായി വന്നു. പക്ഷേ എന്ത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. അതിനിടയിലാണ് ഒരിക്കൽ കുറച്ച് സുഹൃത്തുക്കളുടെ ഒപ്പം ബെംഗളൂരുവിൽ
ഒരു ഷോ കാണാൻ പോയത്.

ഷോ കഴിഞ്ഞപ്പോ അനിൽ ഹുസ്മാനി എന്ന ഡിസൈറെ പരിചയപ്പെടാൻ സാധിച്ചു. അദ്ദേഹമാണ് എന്നെ മോഡലിംഗിലേക്ക് ക്ഷണിച്ചത്. അങ്ങനെ മോഡലിംഗ് കരിയറിലേക്ക് ഞാൻ കടന്നു. ആദ്യ നാളുകളിൽ ക്‌ളാസ് ഇല്ലാത്ത ദിവസങ്ങളിലായിരുന്നു മോഡലിംഗ് ചെയ്യാൻ തുടങ്ങിയത്. പതിയെ ആളുകൾ എനിക്ക് ചാൻസ് തരാൻ തുടങ്ങി. പല വലിയ മാഗസിനുകളിലും ബ്രാന്റുകളുടെ ഭാഗമാകാനും എനിക്ക് ജോലി ചെയ്യാൻ സാധിച്ചു.

മോഡലിംഗ് കിട്ടിയപ്പോൾ ഞാൻ പിന്നെ അമ്മയോട് പണം ചോദിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ വർക്ക് കുറഞ്ഞു വരുമ്പോൾ അമ്മയോട് വീണ്ടും പണം ചോദിക്കാൻ തുടങ്ങി. മാസത്തിൽ രണ്ടു തവണ വർക്ക് കിട്ടിയാൽ മുൻപോട്ട് പോകാൻ ആകില്ലെന്ന് മനസ്സിലായൊരു ഘട്ടമായിരുന്നു അത്.ശരിക്കും വലിയ പ്രതിസന്ധി നേരിട്ട സമയം.

അതിനിടയിലാണ് എന്റെ ഫ്രണ്ട്സ് വഴി കിംഗ് ലയർ എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. പിന്നാലെ ഞാൻ കൊച്ചിയിലേക്ക് മാറി. അമ്മയെ കണ്ണൂരിൽ നിന്നും ഒപ്പം കൂട്ടി. പിന്നെ പിന്നെ ചെറിയ അവസരങ്ങൾ ലഭിച്ചു. റോൾ മോഡൽസ് എന്ന സിനിമ ചെയ്തു.

ഒരിക്കൽ ഉയരത്തെ ഓർത്ത് കരഞ്ഞിരുന്ന എനിക്ക് പിന്നീട് അതേ കാരണം കൊണ്ടാണ് മോഡലിംഗിലേക്ക് വഴി തുറന്നതെന്ന് ഋതു പറയുന്നു. നമ്മുക്ക് എന്തിനോടെങ്കിലും അതിയായ താത്പര്യം ഉണ്ടെങ്കിൽ നമ്മളിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് അവിടെ എത്തിച്ചേരാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് താൻ എന്നും ഋതു ജോഷ് ടോക്കിൽ പറഞ്ഞു.


Click it and Unblock the Notifications