അഖില്‍ മാരാർ രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ? നല്‍കുന്ന സൂചന: ശോഭയ്ക്ക് ടോമും ജെറിയൊന്നും ഇല്ല
രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ട് തുടങ്ങിയ വ്യക്തിയാണ് അഖില്‍ മാരാർ. കുടുംബ പാരമ്പ്യരം പിന്തുടർന്ന് കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനായിട്ടായിരുന്നു ആദ്യകാല രാഷ്ട്രീയ പ്രവർത്തനം. യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചതോടെ പാർട്ടിയില്‍ നിന്നും പുറത്തായി.
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ വെട്ടിക്കല ബ്ലോക്കിലെ കോട്ടാത്തല ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു അഖിലിന്റെ തിരഞ്ഞെടുപ്പ് അംങ്കം. പരാജയപ്പെട്ടെങ്കിലും നിർണ്ണായകമായ 1576 വോട്ടുകള്‍ നേടാന്‍ സാധിച്ചു. ഇതിന് ശേഷമാണ് ബിജെപിയില്‍ ചേരുന്നതും യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി അംഗമാവുന്നതും. എന്നാല്‍ അവിടേയും അദ്ദേഹം അധികകാലം തുടർന്നില്ല.

കക്ഷി രാഷ്ട്രീയത്തോട് വിടപറഞ്ഞെങ്കിലും ഫേസ്ബുക്കിലൂടെ വിവിധ വിഷയങ്ങളിലെ തന്റെ നിലപാട് അഖില്‍ മാരാർ വ്യക്തമാക്കാറുണ്ടായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന ചിത്രം പറയുന്നതും രാഷ്ട്രീയം തന്നെ. അതേസമയം ബിഗ് ബോസില്‍ നിന്ന് മടങ്ങിയെത്തിയ താരം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്നാണ് പലരും ചോദിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ വ്യക്തിയാണെങ്കിലും അഖിലിന്റെ ബിഗ് ബോസ് വിജയത്തില്‍ അഭിനന്ദനങ്ങളുമായി മുന്നോട്ട് വന്നത് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ്. രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, പിസി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളൊക്കെ അഖിലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നു.
ഇതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള അഖിലിന്റെ മടക്കം സംബന്ധിച്ച ചർച്ചകള്‍ വീണ്ടും സജീവമായത്. എന്നാല്‍ ഇപ്പോഴിതാ ആ വിഷയത്തില്‍ അഖില്‍ തന്നെ നിലപാട് വ്യക്തമാക്കുകയാണ്. ബിഗ് ബോസ് കിരീടം ചൂടി വീട്ടിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഗ് ബോസ് എന്ന ഷോയിലെ മത്സരാർത്ഥിയെ ആളുകള്‍ ഇഷ്ടപ്പെടുന്നത് വ്യത്യസ്തമായ തരത്തിലായിരിക്കും. അത് ഒരോ സീസണിലും വ്യത്യാസപ്പെട്ട് കിടക്കും. ഞാന്‍ ചെയ്തത് പോലെ എന്റർടെയിമെന്റ് ചെയ്തതുകൊണ്ടാവില്ല മുന്‍ സീസണുകളിലെ മത്സരാർത്ഥികളെ ജനം ഇഷ്ടപ്പെട്ടത്. പ്രേക്ഷകരുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കലാണ് പ്രധാനം. പല കാരണങ്ങള്‍കൊണ്ടും ഈ ബന്ധം സ്ഥാപിച്ചെടുക്കാന്‍ സാധിക്കുമെന്നും അഖില്‍ പറയുന്നു.

ഒരു മൈന്‍ഡ് ഗെയിമർ, നല്ല എന്റർടെയിനർ , അല്ലെങ്കില്‍ വഴക്കാളി അങ്ങനെയുള്ള തോന്നലുകളെല്ലാം ആളുകളിലേക്ക് ഞാന്‍ എത്തുന്നതിന് സഹായകരമായ ഘടകമായിരിക്കാം. ഇതൊന്നും അല്ലെങ്കില്‍ അവിടെ കുറെ ആളുകള്‍ ചേർന്ന് അഖില്‍ മാരാറുടെ നെഞ്ചത്തോട്ട് കയറുന്നു. അങ്ങനെ കാരണങ്ങള്‍ പലവിധമായിരിക്കും. അത് എന്ത് തന്നെയായാലും എവിടെയൊക്കെയോ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവർക്ക് എന്നെ തോന്നിയിട്ടുണ്ടാവാം.
എന്റേയും ശോഭയുടേയും ഗെയിമിനെ ടോം ആന്‍ഡ് ജെറി കോംമ്പോ എന്ന് വിശേഷിപ്പിച്ചത് ജനങ്ങളാണ്. അവിടെ ശോഭയ്ക്ക് ടോമും ജെറിയൊന്നും ഉണ്ടായിരുന്നില്ല. നല്ല മത്സരമായിരുന്നു. ഇനി രാഷ്ട്രീയത്തിലേക്കൊരു തിരിച്ച് വരവുണ്ടാവില്ല. അതൊക്കെ നേരത്തെ തന്നെ നിർത്തിയതാണ്. അതായത് കക്ഷി രാഷ്ട്രീയമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പിന്നെ നമ്മുടെയൊക്കെ ജീവിതമാണല്ലോ, എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അഖില്‍ വ്യക്തമാക്കി.
യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വ്ളോഗേഴ്സിനെയൊന്നും വലിയ രീതിയില്‍ അറിയാത്ത ഒരാളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ ജുനൈസിനെ പോലും നേരത്തെ എനിക്ക് അറിയില്ലായിരുന്നു. അഹങ്കാരമായി പറയുന്നതല്ല. നേരത്തെ 1800 ഫോളോവേഴ്സായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. റോബിനുമായുള്ള വിഷയം വന്നപ്പോള്‍ എന്നെ തെറിവിളിക്കാന്‍ വേണ്ടി 1200 പേർ കൂടി ഫോളോ ചെയ്ത് തുടങ്ങി. അങ്ങനെ 3000 ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലുമായാണ് ബിഗ് ബോസിന് അകത്തേക്ക് പോവുന്നത്.
ഇന്‍സ്റ്റഗ്രാമിനെക്കുറിച്ചൊന്നും എനിക്ക് വ്യക്തമായി അറിയില്ല. ടിവി പരിപാടികള്‍ പോലും വലിയ തോതില്‍ കാണുന്ന ആളുമല്ല. ആകെ ഉപയോഗിക്കുന്നത് ഫേസ്ബുക്കാണ്. അവിടെ എന്തെങ്കിലും എഴുതും , തെറി വിളി കേള്‍ക്കും. ഇപ്പോഴാണ് യൂട്യൂബേഴ്സിനെക്കുറിച്ച് പഠിക്കും. അവർക്ക് വിദേശത്തൊക്കെ വലിയ സ്വീകാര്യത ലഭിക്കുന്നു. നമ്മള്‍ കാലത്തിന് അനുസരിച്ച് മാറണം. സോഷ്യല്‍ മീഡിയയാണ് ബിഗ് ബോസ് എന്ന ഷോയുടെ വിജയത്തിന്റെ പ്രധാന ഘടകം.
ബിഗ് ബോസ് എന്താണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നെ കാണാന്‍ വന്നവരോടൊക്കം വലിയ സ്നേഹമുണ്ട്. പക്ഷെ അങ്ങനെ വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ആരോടും നല്ല രീതിയില്‍ സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. ഒരു സിനിമ പെട്ടെന്ന് തന്നെ സംവിധാനം ചെയ്യും. ഓമന എന്നാണ് പേരും. ഞാനും ഷിജുവും ചേർന്ന് കഥ എഴുതുന്നതെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications