'ദുബായി ചോക്ലേറ്റ്' ലക്ഷ്യം സെറീന തന്നെ: പക്ഷെ എന്തുകൊണ്ട്, എന്തിന്: റെനീഷയും സഹോദരനും പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് ഞാനല്ല, അഖില്‍ മാരാറാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ച നിമിഷത്തില്‍ യാതൊരുവിധ സങ്കടവും തോന്നിയിരുന്നില്ലെന്ന് റെനീഷ റഹ്മാന്‍. ആ സമയം സന്തോഷം മാത്രമെ തോന്നിയിട്ടുള്ളു. പ്രഖ്യാപനത്തിന് മുമ്പ് തന്നെ തീരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ഞാന്‍ തയ്യാറായിരുന്നു. അവസാന നിമിഷം വരെ അവിടെ നില്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളത് തന്നെ വലിയ നേട്ടമാണെന്നും റെനീഷ പറയുന്നു.
വളരെ ആത്മാർത്ഥതയോടെ തന്നെ വോട്ട് ചെയ്ത് പ്രേക്ഷകർ എന്നെ രണ്ടാമത് എത്തിച്ചു. അതില്‍ ഞാന്‍ ഒരുപാട് അനുഗൃഹീതയാണ്. എല്ലാവരോടും നന്ദിയുണ്ട്. സാമ്പത്തികപരമായ നേട്ടത്തില്‍ മാത്രമാണ് ഒന്നാം സ്ഥാനവുമായുള്ള വ്യത്യാസം. പൈസ വരും പോകും. പക്ഷെ പ്രേക്ഷകരുടെ സ്നേഹം അങ്ങനെയല്ലെന്നും താരം വ്യക്തമാക്കി. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റെനീഷ. അതോടൊപ്പം തന്നെ 'ദുബായ് ചോക്ലേറ്റ്' വിഷയത്തില്‍ റെനീഷയുടെ സഹോദരനും കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

ഞാന്‍ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട്
ഞാന്‍ എല്ലാവരേയും ആത്മാർത്ഥമായിട്ടാണ് സ്നേഹിച്ചത്. അതില്‍ കുറ്റബോധവും ഇല്ല. എനിക്ക് ഏത് ചോക്ലേറ്റും ഇഷ്ടമാണ്. അത് 'ദുബായി' ആണോ പാലക്കാടാണോ എന്നൊന്നും ഞാന്‍ നോക്കിയിരുന്നില്ല. എന്തായാലും നന്നായിട്ട് തന്നെ കഴിഞ്ഞു. അതില്‍ പാർശ്വഫലങ്ങള്‍ എന്തായാലും പ്രശ്നമില്ല. ഞാന്‍ ഇഷ്ടത്തോടെയാണ് അതെല്ലാം കഴിഞ്ഞത്.
റെനീഷയെ ലേഡി ഗുണ്ടയെന്ന് മറ്റൊരു താരം വിശേഷിപ്പിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞങ്ങളൊക്കെ അതിനെ നല്ല രീതിയിലാണ് എടുത്തതെന്നും സഹോദരനും വ്യക്തമാക്കി. അവള്‍ പറയുന്ന പ്രസ്താവനകളില്‍ ഉറച്ച് നില്‍ക്കുന്നു, അത് എവിടേയും വെട്ടിത്തുറന്ന് പറയും. ചെറുപ്പം മുതല്‍ തന്നേയുള്ള സ്വഭാവമാണ്. ബിഗ് ബോസില്‍ മാത്രമല്ല, പുറത്തും പറയാനുള്ളത് ആരുടെ മുന്നിലാണെങ്കിലും പറയും. അതുകൊണ്ട് തന്നെ ലേഡി ഗുണ്ടയെന്ന വിളിയെ ആ അർത്ഥത്തിലാണ് എടുത്തെന്നും സഹോദരന്‍ പറഞ്ഞു.

'ദുബായി ചോക്ലേറ്റ്' ശരിക്കും പ്രശ്നമാണോ
'ദുബായി ചോക്ലേറ്റ്' കാരണം എയറില്‍ പോയത് ഞാനായിരുന്നു. ബിഗ് ബോസില്‍ പോകുമ്പോള്‍ സൂചനകളൊക്കെ കൊടുക്കാം. പക്ഷെ ഇങ്ങനെയൊരു സൂചന വേണ്ടായിരുന്നുവെന്നാണ് ചിലരൊക്കെ പറയുന്നത്. കൃത്യമായ സൂചന തന്നെയാണ് ഞാന്‍ നല്‍കിയത്. പുറത്ത് നിന്ന് വരുമ്പോള്‍ മറ്റൊരു വ്യക്തിയുടെ പേരെടുത്ത് പറയരുതെന്ന നിർദേശം ഉണ്ടായിരുന്നു. സെറീനയെന്ന വ്യക്തിയുടെ കൂട്ടുകെട്ട് എന്നായിരുന്നില്ല ഞാന്‍ ഉദ്ദേശിച്ചതെന്നും സഹോദരന്‍ വ്യക്തമാക്കുന്നു.
ആദ്യ രണ്ട് ആഴ്ചകളിലെ റെനീഷയുടെ പ്രകടനം എടുത്ത് നോക്കിയാല്‍ അറിയാം, ആ ദിവസങ്ങളില്‍ വലിയ പിന്തുണ കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് ആ ഗ്രാഫ് താഴേക്ക് പോയി. അതിന് കാരണം ഫ്രണ്ട്ഷിപ്പുകളില്‍ പെട്ടുപോയതായിരുന്നു. ദുബായി ചോക്ലേറ്റ് എന്ന് പറയുമ്പോള്‍ തന്നെ നീ ഒറ്റക്ക് കളിക്കണമെന്നും ഞാന്‍ പറയുന്നുണ്ടായിരുന്നു. ഫ്രണ്ട്ഷിപ്പ് സർക്കിളുകളില്‍ മാത്രം നിന്ന് തിരിയരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചിലർ അത് വേറെ ഒരു തരത്തിലായിരിക്കാം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാനും ഉദ്ദേശിച്ചത് അങ്ങനെ തന്നെ
അതേസമയം, ഒരുപാട് പേർ മാത്രമല്ല, ഞാനും അങ്ങനെ തന്നെയായിരുന്നു അപ്പോള്‍ ഉദ്ദേശിച്ചത്. പക്ഷെ പുറത്ത് വന്നപ്പോഴാണ് അണ്ണന്‍ പറഞ്ഞതിന്റെ സത്യാവസ്ഥ മനസ്സിലായത്. പക്ഷെ പുറത്ത് നിന്ന് പറയുമ്പോള്‍ ഇതൊക്കെ എളുപ്പമാണ്. അവിടെ ആളുകളുമായിട്ട് ബന്ധമൊക്കെ വന്നുപോവും. പെട്ടെന്ന് വന്ന് അതൊക്കെ വേണ്ടായെന്ന് പറയുമ്പോള്‍ എങ്ങനെയാണ് സാധിക്കുകയെന്നും റെനീഷ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications