ലാലേട്ടന്റെ പിന്തുണ മണിക്കുട്ടന്, താൻ ആ ചെയ്തത് മണ്ടത്തരം, തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം കിടിലം ഫിറോസ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ 9 കോടിയോളം വോട്ട് നേടി നടൻ മണിക്കുട്ടനാണ് വിജയി ആയത്. ഫൈനൽ ഫൈവിലെത്തുമെന്ന് കരുതിയ കിടിലം ഫിറോസ് ആറാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. ഷോ അവസാനിച്ച ശേഷം കിടിലം ഫിറോസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ചർച്ചയാവുകയാണ്.
ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് തന്നെ ഡിംപലിനെ മനസ്സിലാക്കിയിരുന്നു. ഷോയിൽ കണ്ട സുഹൃത്തുക്കൾ പലരും പുറത്ത് ശത്രുക്കളാണ്. സിനിമാ താരം ആയത് കൊണ്ട് മണിക്കുട്ടന് സ്വാഭാവികമായും മോഹൻലാലിന്റെ പിന്തുണ കിട്ടി എന്നതടക്കമുളള തുറന്ന് പറച്ചിലാണ് അഭിമുഖത്തിൽ കിടിലം ഫിറോസ് നടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...
കിടിലം ഫിറോസിന്റെ വാക്കുകൾ: ' ബിഗ് ബോസ് ഹൗസില്‍ ആദ്യത്തെ രണ്ടാഴ്ച താന്‍ സൈലന്റ് ആയിരുന്നു. തന്നെ എല്ലാവരും ചീത്ത പറഞ്ഞു. നിങ്ങള്‍ ആക്ടീവ് ആയിട്ടുളള ആളല്ലേ, ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് പറഞ്ഞു. ലാലേട്ടന്‍ അടക്കം പറഞ്ഞു. നിങ്ങള്‍ എന്താണ് എപ്പോഴും ഇങ്ങനെ എന്ന്. താന്‍ ആ രണ്ടാഴ്ച ആണ് പഠിച്ചത്. ഒരു പുതിയ അന്തരീക്ഷത്തിലേക്കാണ് നമ്മള്‍ പോകുന്നത്. ആ പത്തൊന്‍പത് പേരുടെ കൂടെ നമ്മള്‍ ജീവിക്കണം.
ബിഗ് ബോസ് ഹൗസിലേക്ക് പോകുന്നതിന് മുന്‍പ് മനസ്സിലാക്കിയ ഒരേ ഒരു മത്സരാര്‍ത്ഥി ഡിംപല്‍ ഭാല്‍ മാത്രമാണ്. ആ കൂട്ടത്തില്‍ ഒരു സൈക്കോളജിസ്റ്റ് ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഷോയിലേക്ക് പോകുന്നതിന് മുന്‍പ് സ്വാഭാവികമായും അയാളെ പഠിക്കണം. മനുഷ്യന്റെ മനസ്സ് മനസ്സിലാക്കാന്‍ ഔദ്യോഗികമായി പഠിച്ച ഒരാളാണ്.
ഡിംപല്‍ ഒഴികെ മറ്റാരെക്കുറിച്ചും താന്‍ ആശങ്കാകുലനായിരുന്നില്ല. മണിക്കുട്ടനൊന്നും ഉളള വിവരം അറിഞ്ഞിരുന്നില്ല. നോബി ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നു. ഷോയിലേക്ക് ജോയിന്‍ ചെയ്ത് ആദ്യ രണ്ടാഴ്ചകളില്‍ താന്‍ ഒരു സൈഡില്‍ ഇരുന്നും കിടന്നും ഒക്കെ മറ്റുള്ളവരെ മനസ്സിലാക്കുകയായിരുന്നു. അപ്പോള്‍ തനിക്ക് മറ്റുളളവരെ കുറിച്ച് ഒരു ചിത്രം മനസ്സിലാക്കാനായി.
ഇയാള്‍ ഇങ്ങനെ ആണെന്നും ഇങ്ങനെ മൂവ് ചെയ്യും എന്നുമുളള ഐഡിയ കിട്ടി. ചെസ്സ് കളിക്കാനിരിക്കുമ്പോള്‍ എല്ലാം മുന്‍കൂട്ടി കാണണമല്ലോ. അത് പോലെ ബിഗ് ബോസ് ഒരു ഗെയിം ആണ്. ഈ ഗെയിമില്‍ ഒരാള്‍ എങ്ങനെ മൂവ് ചെയ്യും എന്ന് പഠിക്കാതെ ആണ് നമ്മള്‍ അതിനകത്ത് നില്‍ക്കുന്നത് എങ്കില്‍ ഔട്ടാവും. ഔട്ട് ആകുന്നതിന് വേണ്ടി അല്ലല്ലോ നമ്മള്‍ ഷോയിലേക്ക് പോയിരിക്കുന്നത്.
ഏത് നിമിഷവും ഔട്ടാകും എന്ന് തനിക്ക് അറിയാമായിരുന്നു. തന്റെ കണക്ക് കൂട്ടലുകളാണ് പ്രവചനങ്ങള്‍ എന്ന പേരില്‍ പുറത്ത് വന്നത്. പക്ഷേ അത് ഏത് തരത്തിലുളള കളിയാക്കലുകള്‍ വന്നാലും തന്നെ ഒരുപാട് സഹായിച്ചിട്ടുളളതാണ്. നിങ്ങളൊക്കെ എന്നെ പ്രവചന സിമ്പം എന്ന് വിളിച്ചാലും താന്‍ 95 ദിവസം ആ ഷോയില്‍ നിന്നത് എന്റെ ആ കണക്ക് കൂട്ടലുകള്‍ വെച്ചിട്ടാണ്.
ബിഗ് ബോസ് എന്ന ഷോയെ മുന്നോട്ട് കൊണ്ട് പോകുന്നത് സോഷ്യല്‍ മീഡിയ ആണ്. വരാന്‍ പോകുന്ന സീസണില്‍ വരുന്നവര്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ആവട്ടെ. തനിക്ക് പറ്റിയ അബദ്ധം തന്നെ പിന്തുണയ്ക്കുന്ന ഒരു ടീമിനോട് താന്‍ പറഞ്ഞിട്ട് പോയി, സോഷ്യല്‍ മീഡിയയില്‍ ആരെയും ഒന്നും പറയരുത് എന്ന്. സോഷ്യല്‍ മീഡിയയില്‍ വലിയ ബഹളമൊന്നും ഉണ്ടാക്കരുത് എന്ന്. അത് മണ്ടത്തരമായിപ്പോയി.
സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട് അനുസരിച്ച് ഷോയുടെ ഗതി മാറും. താന്‍ പറയുന്നതിന് അനുസരിച്ച് പ്രമോയൊക്കെ വരുന്ന സമയം വന്നു. തന്റെ പ്രവചനങ്ങള്‍ ആ സമയത്ത് കത്തി നിന്നു. തനിക്കുളള സപ്പോര്‍ട്ടും പത്ത് തല രാവണന്‍ എന്നൊക്കെ ഉളള പേരുമൊക്കെ ആ ഷോയ്ക്ക് അത്ര നല്ലതല്ലല്ലോ. ഒരാള്‍ ആ ഷോയ്ക്ക് അകത്ത് ഇരുന്ന് ആ ഷോയുടെ വരാനിരിക്കുന്ന കാര്യങ്ങള്‍ പറയുന്നത് നല്ലതല്ല. താനത് അറിഞ്ഞ് കൊണ്ട് തന്നെ പറഞ്ഞതായിരുന്നു.
അങ്ങനെ പറയുക എന്നതായിരുന്നു തന്റെ ഗെയിം. ഈ ഷോ ഡ്രൈവ് ചെയ്യുന്നത് ജനം ആണ്. തനിക്ക് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ഇതൊന്നും പറയാതെ ഇരുന്നുവെങ്കില്‍ തനിക്ക് അനുകൂലമായി ഷോ പോയേനെ. പുറത്ത് ജനം ആരെ പിന്തുണയ്ക്കുന്നു എന്നതാണ് അവര്‍ നോക്കുന്നത്. നുണയോ ആണോ പാവത്തരത്തിനെ ആണോ അഭിനയത്തിനെ ആണോ പിന്തുണയ്ക്കുന്നത് ഇതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. സപ്പോര്‍ട്ട് ചെയ്യപ്പെടണം എന്നേ ഉളളൂ.
തന്റെ ക്യാരക്ടര്‍ വെച്ച് ജീവിതത്തിലും ആരും സപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമര്‍ശിച്ചിട്ടേ ഉളളൂ. അതുകൊണ്ട് തന്നെ ഇത് ബാധിക്കുന്നുമില്ല... 38 വയസ്സായ ഒരു മനുഷ്യന്‍ അവിടെ ചെന്ന് തലേല്‍ക്കെട്ടും കെട്ടി നല്ല ഉടുപ്പുമിട്ട് ഇന്‍സര്‍ട്ട് ചെയ്ത് അച്ചടി ഭാഷയും സംസാരിച്ച് നടക്കുമ്പോള്‍ ആര്‍ക്കാണ് സഹിക്കാന്‍ പറ്റുക. അതാര്‍ക്കും സഹിക്കാന്‍ പറ്റില്ല. അത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ബിഗ് ബോസ് ഷോയിലേക്ക് പോയത്.
അതിനകത്ത് ചെല്ലുമ്പോള്‍ നല്ല ഉഗ്രന്‍ തലവേദന ആയിരിക്കും. അപ്പോഴാണ് തലയില്‍ കെട്ട് കെട്ടുക. മലയാളിയുടെ ശീലമാണ് തോര്‍ത്ത്. താന്‍ നിറമുളള തോര്‍ത്ത് ഉപയോഗിച്ചെന്നേ ഉളളൂ. ഈ ഭാഷ റേഡിയോയുമായി ബന്ധപ്പെട്ടുളള തന്റെ ഭാഷയാണ്. തല കുത്തി നിന്നാലും അത് മാറ്റാന്‍ പറ്റില്ല. ഇങ്ങനെ അല്ലാതെ തനി വെഞ്ഞാറമ്മൂട് സ്ലാംഗില്‍ സംസാരിച്ചിരുന്ന ഒരാളാണ് താന്‍. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
തന്റെ വരാനിരിക്കുന്ന തലമുറ നന്നായി സംസാരിക്കണം എന്നുളളത് തന്റെ ആഗ്രഹം ആയിരുന്നു. കാരണം താന്‍ ഒരുപാട് അവഹേളനങ്ങള്‍ കേട്ടിട്ടുളളതാണ്. ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന ഷോ ചെയ്യുന്ന സമയത്ത് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു മനുഷ്യന്‍ നന്നായി സംസാരിക്കുന്നതിന് എന്തിനാണ് എല്ലാവരും കൂടി എടുത്തിട്ട് ഉടുത്തത് എന്ന് മനസ്സിലാകുന്നില്ല. നന്നായി സംസാരിക്കുന്നു, ഭാഷയെ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാം എന്നതില്‍ അഭിമാനിക്കുന്നു.
നാട്ടുക്കൂട്ടം ടാസ്‌കില്‍ അല്ലാതെ താനും മണിയും എന്നെങ്കിലും വഴക്ക് കൂടുന്നത് കണ്ടിട്ടുണ്ടോ. ദിവസവും തങ്ങള്‍ അടി കൂടുന്നതും അവന്‍ തന്നെ ചുവരില്‍ ചേര്‍ത്ത് വെയ്ക്കുന്നതും താന്‍ അവനെ ചുവരില്‍ ചേര്‍ത്ത് വെയ്ക്കുന്നതും നിങ്ങള്‍ കണ്ടോ. കബഡി കളിക്കുമ്പോള്‍ ഏറ്റവും ശക്തനായ എതിരാളിയെ ആണ് ആണ് ഫോക്കസ് ചെയ്യുക. അതാ ആള്‍ക്ക് കൊടുക്കുന്ന റെസ്‌പെക്ട് ആണ്. എതിരാളിയായി കാണുന്നത് നിന്നോടുളള റെസ്‌പെക്ട് ആണെന്ന് മണിയോട് തന്നെ പറഞ്ഞിട്ടുണ്ട്.
ആ 19 പേരില്‍ ഏറ്റവും പ്രബലനായ സെലിബ്രിറ്റി മണിക്കുട്ടനാണ്. സിനിമാ നടനാണ്. ലാലേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. നേരത്തെ പരിചയമുളള ആളെന്ന നിലയില്‍ ലാലേട്ടന്റെ പിന്തുണ മണിക്കും കിട്ടും നോബിക്കും കിട്ടും. തനിക്കത് കിട്ടില്ല. കാരണം ലാലേട്ടനും താനും തമ്മില്‍ ഇന്റര്‍വ്യൂ ചെയ്ത ബന്ധം മാത്രമേ ഉളളൂ. തന്നെപ്പോലെ നിസാരനായ ഒരു മത്സരാര്‍ത്ഥിക്ക് അവിടെ പ്രബലമായ സ്ഥാനം ഉണ്ടാക്കണം എങ്കില്‍ ചെയ്യേണ്ടത് ഏറ്റവും ശക്തനായ എതിരാളിയെ വെല്ലുവിളിക്കലാണ്.
അല്ലാത മണിക്കുട്ടനുമായി ഒരു പ്രശ്‌നവും ഇല്ല. അന്നും ഇന്നും സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദനിമിഷങ്ങള്‍ ഏഷ്യാനെറ്റും എന്റമോള്‍ ഷൈനും അറിഞ്ഞോ അറിയാതെയോ പുറത്ത് കാണിച്ചില്ല. ഷോയില്‍ നിങ്ങള്‍ കണ്ട് ആഘോഷിച്ച ഫ്രണ്ട്ഷിപ്പുകള്‍ ഒക്കെ പുറത്ത് ഭയങ്കര അടിയാണ്. അതിനകത്ത് നിങ്ങള്‍ കണ്ട പൊരിഞ്ഞ ശത്രുക്കള്‍ ഒക്കെ പുറത്ത് നല്ല സുഹൃത്തുക്കളാണ്. അത്രമാത്രം സിംപിളാണ് ബിഗ് ബോസ്.
Recommended Video
നാട്ടുകൂട്ടം ടാസ്‌ക് ഒക്കെ എല്ലാവരും രസമായിട്ടാണ് എടുത്തത്. താന്‍ നോക്കുമ്പോള്‍ മണിക്കുട്ടന്‍ മരയ്ക്കാര്‍ സിനിമയിലേത് പോലെ നെഞ്ചും വിരിച്ച് വരുന്നു. പിന്നെ താനെന്തിന് ചുമ്മാ നില്‍ക്കണം. താനും വിരിച്ചു നെഞ്ച്. 56 ഇഞ്ച് ഇല്ലെങ്കിലും ജിമ്മില്‍ പോയിട്ടില്ലെങ്കിലും വിരിയണ്ടേ നെഞ്ച്. നാല് വഴക്ക്. അത് കഴിഞ്ഞു. വൈകിട്ട് അത് പോട്ടെ എന്ന് രണ്ട് പേരും പറഞ്ഞപ്പോള്‍ തീര്‍ന്നു. പക്ഷേ ആ പറഞ്ഞത് കാണിച്ചില്ല.