മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയ വാര്‍ത്തകള്‍
അല്‍പം പഴയ കഥയാണ്, കോഴിക്കോട്ടെ ഒരു സ്വര്‍ണവ്യാപാരിക്കെതിരെ ജീവനക്കാരി ലൈംഗികാരോപണം ഉന്നയിച്ച് പത്രസമ്മേളനം നടത്തുന്നു. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ കോഴിക്കോട്ടെ വ്യാപാരിക്കെതിരെ ആരോപണം, വ്യാപാരിക്കെതിരെ ആരോപണം എന്ന മട്ടിലായിരുന്നു കോഴിക്കോട്ട് ഇറങ്ങിയ പത്രങ്ങളിലെ വാര്‍ത്തകള്‍. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നപോലെ മുന്‍പേജില്‍ ജ്വല്ലറിയുടെ പരസ്യവും ഉണ്ടായിരുന്നു എന്ന് എടുത്തുപറയേണ്ടല്ലോ.
ഇതുപോലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയതോ മുക്കാന്‍ ശ്രമിച്ചതോ ആയ വാര്‍ത്തകള്‍ ഒരുപാടുണ്ട് നമ്മുടെ നാട്ടില്‍. അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരയുടെ സെന്‍സര്‍ഷിപ്പിന് മുന്നില്‍ കുതറിയവര്‍പോലും പരസ്യക്കാരെ പിണക്കാന്‍ നില്‍ക്കുമെന്ന് കരുതാന്‍ വയ്യ. അത്രയ്ക്കുണ്ട് പരസ്യം തരുന്നവര്‍ക്ക് ജനാധിപത്യത്തിന്റെ നാലാം തൂണിലുള്ള നിക്ഷേപം.
എന്നാല്‍ സോഷ്യല്‍ മീഡിയ, ആള്‍ട്ടര്‍നേറ്റ് മീഡിയ എന്നിങ്ങനെ വിളിക്കപ്പെടുന്ന ന്യൂ ജനറേഷന്‍ പത്രപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പില്‍ ഇന്നത്തെക്കാലത്ത് ഇത്തരം ഒളിച്ചിവെക്കലുകള്‍ ഫലപ്രദമാകണമെന്നില്ല. എന്നാലും പത്രമുത്തശ്ശിമാര്‍ ശ്രമിക്കാതെ വിടുന്ന പ്രശ്‌നമില്ല. ഏറ്റവും ഒടുവില്‍ മലബാര്‍ ഗോള്‍ഡിന്റെ കള്ളക്കടത്ത് വാര്‍ത്ത തന്നെയെടുക്കൂ, ഏതോ ഒരു ജ്വല്ലറിയുടെ ഏതോ ഒരു ശാഖയിലാണ് റെയ്ഡ് നടന്നത് എന്നതിലൊതുങ്ങി മുക്കിയധാരാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
ഇത് ഒരെണ്ണമല്ല, പരസ്യക്കാരന് വേണ്ടി മുഖ്യധാരാ മാധ്യമങ്ങല്‍ മുക്കിയ വാര്‍ത്തകള്‍ വേറെയുമുണ്ട്, ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും പുറത്തുവന്നവ, കാണൂ.

ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി
കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയില്‍ പരിശോധന നടന്നു, പ്രമുഖ ജ്വല്ലറിയുടെ ചെയര്‍മാന്‍ പറഞ്ഞു എന്നല്ലാതെ ഏതാണീ പ്രമുഖ ജ്വല്ലറിയെന്ന് നമ്മുടെ 'പ്രമുഖ' പത്രങ്ങള്‍ക്കും ടി വി ചാനലുകള്‍ക്കും വിവരം കിട്ടിയതേ ഇല്ല. ഓണ്‍ലൈന്‍ പത്രങ്ങളാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

തരുണ്‍ തേജ്പാല്‍ വിവാദം
തരുണ്‍ തേജ്പാല്‍ പീഡിപ്പിച്ചു എന്ന വാര്‍ത്ത മുക്കാന്‍ ശ്രമം നടന്നത് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ കളരിയായ തെഹല്‍ക്കയില്‍ തന്നെയാണ്. തെഹല്‍ക്ക മാത്രമല്ല, പ്രമുഖ പത്രങ്ങള്‍ തൊടാന്‍ മടിച്ച വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍
ക്യാന്‍സറിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍ അടങ്ങിയതിന് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡര്‍ നിരോധിച്ച വാര്‍ത്തയും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പൂട്ടി സൂക്ഷിക്കാന്‍ ശ്രമിച്ചവയില്‍ പെടും.

ഇന്ദുലേഖ റെയ്ഡ്
തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച ഇന്ദുലേഖ, ധാത്രി, ശ്രീധരീയം കമ്പനികളുടെ ഓഫിസുകളിലും കമ്പനികളിലുമായി നടന്ന റെയ്ഡും അവിടെ നിന്നും പിടിച്ചെടുത്ത സാധനങ്ങളും വാര്‍ത്തയാക്കാന്‍ ചാനലുകാരോ പത്രങ്ങളോ തയ്യാറായില്ല. സോഷ്യല്‍ സൈറ്റുകളിലൂടെയും ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും ജനം വിവരം അറിഞ്ഞപ്പോള്‍ വിശദീകരണം പരസ്യമായി നല്‍കി തടിയൂരാനായിരുന്നു കമ്പനികളുടെ ശ്രമം. വാര്‍ത്ത കൊടുക്കാത്ത മുഖ്യധാരാ പത്രങ്ങള്‍ പരസ്യത്തിനായി ചെലവഴിച്ച സ്ഥലമെത്രയെന്നോ.

ഫെയര്‍ ആന്‍ഡ് ലവ്‌ലി
വ്യാജപരസ്യം നല്‍കി ഉപഭോക്താക്കളെ വഞ്ചിച്ച ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ 78 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തത് പത്രം മാത്രം വായിക്കുന്ന ആരെങ്കിലും അറിഞ്ഞിരുന്നോ ആവോ.

മണപ്പുറം ഫിനാന്‍സ്
കഴിഞ്ഞ ഫെബ്രുവരിയില്‍ മണപ്പുറത്തിനെതിരേ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഉത്തരവ് കേരളത്തിലെ ഒരു മാധ്യമവും പ്രസിദ്ധീകരിച്ചില്ല. അംഗീകാരമുള്ള മണപ്പുറം ഫിനാന്‍സിന്റെ മറവില്‍ മണപ്പുറം അഗ്രോ ഫാം എന്ന പേരിലുള്ള സ്ഥാപനം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന വാര്‍ത്തയാണ് ജനങ്ങളിലെത്താതെ പോയത്.

ബിബിസി എന്താ മോശമാണോ
സ്വന്തം ചാനലിലെ അവതാരകനെതിരായ ലൈംഗിക ആരോപണ വാര്‍ത്ത മുക്കിയതിന്റെ പേരില്‍ ബിബിസിയിലെ ന്യൂസ് എഡിറ്റര്‍ രാജിവെക്കേണ്ടിവന്നിരുന്നു. ബി ബി സി അവതാരകന്‍ ജിമ്മി സാവില്ലയ്‌ക്കെതിരായ ആരോപണം മിണ്ടാതിരുന്ന എഡിറ്റര്‍ പീറ്റര്‍ റിപ്പറിനാണ് പണി പോയത്.

റിപ്പോര്‍ട്ടര്‍ ചാനല്‍
ഡി ഐ ജി ശ്രീജിത്തിനെതിരായ വാര്‍ത്ത ആദ്യം കൊടുക്കുകയും പിന്നെ പിന്‍വലിക്കുയും രണ്ട് ദിവസത്തിന് ശേഷം വാര്‍ത്ത വീണ്ടും സംപ്രേഷണം ചെയ്യേണ്ടി വന്ന സംഭവം ഉണ്ടായത് റിപ്പോര്‍ട്ടര്‍ ചാനലിലാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് റിപ്പോര്‍ട്ടര്‍ക്ക് പണിയായത്.

ഈസ്റ്റേണ്‍ കറിപൗഡര്‍
ഈസ്റ്റേണ്‍ കറിപൗഡറില്‍ മാരക വിഷാംശമുണ്ട് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിടിച്ചെടുത്ത വാര്‍ത്തയും അധികമാരും കാണാനിടയില്ല. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളാണ് വിവരങ്ങള്‍ ആളുകളിലെത്തിച്ചത്.

ബില്‍ഡേഴ്‌സ്
കോഴിക്കോട്ടെ ഹൈലൈറ്റ് ബില്‍ഡേഴ്‌സിന്റെ കെട്ടിടം തകര്‍ന്ന വാര്‍ത്ത അന്ന് മാധ്യമങ്ങള്‍ തമസ്‌കരിച്ചതാണ്.


Click it and Unblock the Notifications
