പാർവ്വതിയുടെ 'OMKV':ഒടുവിൽ തിരുത്തുമായി ജൂഡ് ആന്റണി.. മണിയാശാന്റെ കാര്യത്തിലും തിരുത്ത്
കൊച്ചി; അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് കൈകാര്യം ചെയ്ത സ്ത്രീ പക്ഷ പ്രമേയം കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പെണ്ണിന്റെ തിരഞ്ഞെടുപ്പുകളെ മാനിക്കണം എന്നതാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. എന്തായാലും സിനിമ ഹിറ്റായതിന് പിന്നാലെ ഇപ്പോൾ തന്റ മുൻപത്തെ സ്ത്രീ വിരുദ്ധ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി. മനോരമ ന്യൂസ് 'നേരെ ചൊവ്വേ' പരിപാടിയിലായിരുന്നു ജൂഡിന്റെ പ്രതികരണം. മുൻപ് മന്ത്രി എംഎം മണിക്കെതിരെ നടത്തിയ പരാമർശത്തിലും തനിക്ക് തെറ്റ് പറ്റിയതായി സംവിധായകൻ അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. ജൂഡിന്റെ വാക്കുകളിലേക്ക്
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കാസ്റ്റിംഗ് കൗച്ച് വിവാദത്തിൽ നടി പാർവ്വതിക്കെതിരെ നടത്തിയ വിമർശനത്തിലാണ് തനിക്ക് തെറ്റ് പറ്റിയതായി ജൂഡ് അഭിമുഖത്തിൽ തുറന്ന് സമ്മതിച്ചത്. അന്നത്തെ പോസ്റ്റിടാൻ കാരണം മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ടെന്ന് ഏതോ ഹിന്ദി അഭിമുഖത്തിൽ പാർവതി പറഞ്ഞതായി കണ്ടുള്ള ഒരു വാർത്തയാണെന്ന് ജൂഡ് പറഞ്ഞു.

പാർവ്വതി അങ്ങനെ പറഞ്ഞിരുന്നോ എന്നും പോലും എനിക്ക് കൃത്യമായി അറിയുമായിരുന്നില്ല. പക്ഷേ കേട്ട പാതി കേൾക്കാത്ത പാതി ഞാൻ വിഷയത്തിൽ മോശമായി പ്രതികരിച്ചു. എന്റെയോ എന്റെ കൂട്ടുകാരുടേയോ സിനിമകളിൽ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. രാൾക്ക് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ അപ്പോൾ മറുപടി നൽകുകയാണ് വേണ്ടത് എന്ന് പറയുന്നതിന് പകരം എന്റെ എടുത്ത് പിടിച്ചുള്ള മറുപടി തെറ്റായി പോയി.

പോസ്റ്റ് പങ്കുവെച്ചപ്പോൾ തന്നെ ഭാര്യ പറഞ്ഞിരുന്നു ഞാൻ ഷെയർ ചെയ്തത് സ്ത്രീ വിരുദ്ധത ആയിപ്പോയെന്ന്. എന്നാൽ അപ്പോഴേക്കും പോസ്റ്റ് വൈറലായി പോയെന്നും ജൂഡ് പറയുന്നു. പാർവ്വതിക്കെതിരായ ജൂഡിന്റെ പരാമർശം അന്ന് വലിയ വിവാദമായിരുന്നു.

'ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ', എന്നായിരുന്നു പാർവ്വതിയെ പരോക്ഷമായി ഉന്നം വെച്ച് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിന് അന്ന് ചുട്ട മറുപടി തന്നെ പാർവ്വതി നൽകിയിരുന്നു. വിരൽ ചൂണ്ടി ഓട് മലരേ കണ്ടം വഴി എന്നതിന്റെ ചുരുക്കരൂപമായ omkv എന്ന് എംബ്രോയിഡറി ചെയ്ത ചിത്രമായിരുന്നു പാർവ്വതി ഫേസ്ബുക്കിൽ പങ്കുവെച്ചത്. എല്ലാ സർക്കസ് മുതലാളിമാർക്കും എന്ന തലക്കെട്ടിൽ ഫെമിനിച്ചി സ്പീക്കിംഗ് എന്ന ടാഗോട് കൂടിയായിരുന്നു പാർവ്വതിയുടെ മറുപടി.

അതേസമയം മന്ത്രിമണിക്കെതിരായ പരാമർശത്തിലും തനിക്ക് തെറ്റ് പറ്റിയെന്ന് ജൂഡ് കുറ്റസമ്മതം നടത്തി. തന്റെ അറിവില്ലായ്മ കൊണ്ടാണ് അന്നങ്ങനെ പ്രതികരിച്ചതെന്ന് ജൂഡ് പറഞ്ഞു. സ്കൂളിൽ പോകാൻ പറ്റാതിരുന്ന ഒരു ബാല്യകാലം അദ്ദേഹത്തിന് ഉണ്ടായിരുന്നവെന്നും ജീവിതാനുഭവങ്ങൾ ഏറെയുള്ള വ്യക്തിയാണ് അദ്ദേഹം എന്നും തനിക്ക് അറിയുമായിരുന്നില്ല. ജനപ്രതിനിധിയും മന്ത്രിയും ആകാനുള്ള മാനദണ്ഡം വിദ്യാഭ്യാസം അല്ലെന്ന തിരിച്ചറിവും തനിക്ക് പിന്നീടാണ് ഉണ്ടായത്.

അന്നത്തേത് തനിക്ക് പറ്റിയ തെറ്റായിരുന്നു. രണ്ടാമത് അദ്ദേഹം എംഎൽഎയായതോടെ മനസ് നിറഞ്ഞാണ് താൻ അഭിനന്ദിച്ചതെന്നും ജൂഡ് പറഞ്ഞു.2016 ലെ തിരഞ്ഞെടുപ്പിലായിരുന്നു എം.എം മണിയുടെ പേരില്‍ ജൂഡ് വിവാദത്തിലായത്. മണി മന്ത്രിയായപ്പോള്‍ 'വെറുതെ സ്കൂളില്‍ പോയി' എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ജൂഡ് കുറിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മന്ത്രിയെ ആക്ഷേപിച്ച് കൊണ്ടുള്ള പരമാർശത്തിൽ സംവിധായകനെതിരെ പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയായിരുന്നു.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി


Click it and Unblock the Notifications