'മല്ലു ട്രാവലര്‍' എയറില്‍!!! എംവിഡിയെ നൈസ് ആയി വെല്ലുവിളിക്കുന്ന പഴയ വീഡിയോ വീണ്ടും വൈറല്‍, ഒരൊറ്റ ചോദ്യം...
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒയിലും പുറത്തും നടത്തിയ വെല്ലുവിളികള്‍ എങ്ങനെ ആണ് അവസാനിച്ചത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അതിനിടെ ഇവരെ പിന്തുണച്ച് മറ്റ് പലരും വെല്ലുവിളികള്‍ നടത്തിയിരുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ പൊല്ലാപ്പ് എന്താണെന്ന് അതില്‍ ഒരാള്‍ക്ക് നന്നായി പിടികിട്ടിയിട്ടുണ്ട് ഇപ്പോള്‍.
Recommended Video
ഇനി പറയാന്‍ പോകുന്നത് മറ്റൊരു വെല്ലുവിളിയെ കുറിച്ചാണ്. അത് ഒരിത്തിരി പഴക്കമുള്ളതാണ്. ട്രാവല്‍ വ്‌ലോഗര്‍ ആയ 'മല്ലു ട്രാവലര്‍' കഴിഞ്ഞ വര്‍ഷം മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ വെല്ലുവിളിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. വീഡിയോ വൈറല്‍ ആയതോടെ മല്ലു ട്രാവലര്‍ 'എയറിലും' ആയി.
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം
കേരളത്തില്‍ നിന്നുള്ള മുന്‍നിര യൂട്യൂബര്‍മാരില്‍ ഒരാളാണ് 'മല്ലു ട്രാവലര്‍' എന്ന് അറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാന്‍. ഇരുപത്തിനാലര ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട് ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്. ഒരുപാട് ആരാധകരും ഉണ്ട്. അഡ്വഞ്ചര്‍ ട്രാവലര്‍ എന്നാണ് ഷാക്കിര്‍ സുബ്ഹാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇതുവരെ 35 ല്‍ അധികം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. മല്ലു ട്രാവലര്‍ ഇംഗ്ലീഷ് എന്ന പേരില്‍ ഇംഗ്ലീഷില്‍ മറ്റൊരു ചാനല്‍ കൂടി ഇദ്ദേഹത്തിനുണ്ട്. അതില്‍ ഒന്നര ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്.
വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്നതിനെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയെടുക്കുന്നതിനെതിരെ വണ്ടിപ്രേമികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും ഇതിന് മുമ്പും രംഗത്ത് വന്നിട്ടുണ്ട്. അതുപോലെ തന്നെ ആയിരുന്നു ഒരു വര്‍ഷം മുമ്പ് മല്ലു ട്രാവലറും രംഗത്ത് വന്നത്. ആ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ചെറിയ വെല്ലുവിളിയൊന്നും അല്ല മല്ലു ട്രാവലര്‍ നടത്തിയിരിക്കുന്നത്.
എന്ത് പറഞ്ഞാലും തന്റെ വണ്ടി താന്‍ മോഡിഫൈ ചെയ്യും എന്നാണ് ഇദ്ദേഹം പറയുന്നത്. താന്‍ പൈസ കൊടുത്തു വാങ്ങിയ, ടാക്‌സ് അടച്ച വണ്ടി മോഡിഫിക്കേഷന്‍ വരുത്താന്‍ തനിക്ക് അവകാശമില്ലേ എന്നാണ് ഇദ്ദേഹം ആ പഴയ വീഡിയോയില്‍ ചോദിക്കുന്നത്. ' നാട്ടില്‍ വന്നിട്ട് പച്ചയ്ക്ക് ചെയ്യും. ബാക്കി വരുന്നിടത്ത് വച്ച് കാണാം' എന്നൊക്കെയായിരുന്നു മല്ലു ട്രാവലറുടെ വെല്ലുവിളി. നാട്ടില്‍ വന്നതിന് ശേഷം ഇദ്ദേഹം ഇത്തരത്തില്‍ വൈഹനം മോഡിഫൈ ചെയ്‌തോ എന്ന് അറിവില്ല.
മോട്ടോര്‍ വാഹന വകുപ്പിനെ അധിക്ഷേപിക്കുന്ന രീതിയില്‍ ആണ് അദ്ദേഹം തുടര്‍ന്ന് പറയുന്നത്. 'ആമിന' എന്നാണ് ഇദ്ദേഹത്തിന്റെ ബൈക്കിന്റെ പേര്. ആ ബൈക്കുമായി എറണാകുളത്ത് നിന്ന് വരുമ്പോള്‍ തന്നെ പിടിക്കുന്ന എംവിഐ ആയിരിക്കും കേരള ചരിത്രത്തിലെ ഏറ്റവും നാണം കെട്ടവന്‍ എന്നൊക്കെയാണ് ആ വീഡിയോയില്‍ ഷാക്കിര്‍ സുബ്ഹാന്‍ പറഞ്ഞിരിക്കുന്നത്. ആ ബൈക്ക് എറണാകുളത്ത് നിന്ന് ഓടിച്ചുകൊണ്ട് തന്നെ വരുമെന്നും പറയുന്നുണ്ട്.
ഇപ്പറയുന്നതിന് ചില ന്യായീകരണങ്ങളും മല്ലു ട്രാവലറിന് പറയാനുണ്ട്. ഈ ബൈക്കുകൊണ്ട് അഞ്ച് രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട് എന്നതാണ് അതില്‍ പ്രധാനം. സുരക്ഷയാണ് പ്രശ്‌നമെങ്കില്‍, ഇത്രയും രാജ്യങ്ങളില്‍ വ്യത്യസ്തവും ദുര്‍ഘടവുമായ ഭൂപ്രകൃതികളിലും കാലാവസ്ഥകളിലും ഓടിച്ചിട്ട് തനിക്കൊന്നും പറ്റിയില്ല എന്നതാണ് മറ്റൊരു ന്യായീകരണം. ഈ ബൈക്ക് എഴുപത് ശതമാനം രൂപമാറ്റം വരുത്തിയതാണെന്നും പറയുന്നുണ്ട്. രൂപമാറ്റം വരുത്തുന്നത് കൂടുതല്‍ സൗകര്യത്തിനും കൂടുതല്‍ സുരക്ഷയ്ക്കും വേണ്ടിയാണെന്നും മല്ലു ട്രാവലര്‍ ആ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. തന്റെ ബൈക്ക് എംവിഡി കൈകാണിച്ച് പിടിച്ച് ഫൈന്‍ ഇട്ടുകഴിഞ്ഞാല്‍, പിന്നെ തീര്‍ന്നു എന്നൊരു വെല്ലുവിളികൂടി ഉണ്ട്.
ഇതെല്ലാം സഹിക്കാം. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചാല്‍ ജയിപ്പിച്ച് ഗതാഗത മന്ത്രിയാക്കാമോ എന്നൊരു ചോദ്യം കൂടി ചോദിക്കുന്നുണ്ട് ഈ മല്ലു ട്രാവലര്‍. അങ്ങനെ ചെയ്താല്‍ വാഹനങ്ങള്‍ എങ്ങനെ വേണമെങ്കിലും രൂപമാറ്റം വരുത്തുന്നത് അനുവദിച്ചുകൊണ്ട് നിയമം കൊണ്ടുവരും എന്നൊക്കെയാണ് തള്ള്. ഇത് സത്യമായിട്ടും ചെയ്യും എന്നുകൂടി പറയുന്നുണ്ട്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് ഒരു പുതിയ വീഡിയോയും മല്ലു ട്രാവലർ പുറത്തിറക്കിയിട്ടുണ്ട്. അന്ന് അത് പറഞ്ഞ സാഹചര്യം മോട്ടോർ വാഹന വകുപ്പിനോട് അന്ന് തന്നെ വിശദീകരിച്ചിട്ടുണ്ട് എന്നതിൽ ഒതുങ്ങുന്നു അത്.
മറ്റ് രാജ്യങ്ങളില്‍ ഓടിച്ച കഥയും സ്വന്തം പണംകൊടുത്ത് വാങ്ങിയ കഥയും ഒക്കെയാണ് മല്ലു ട്രാവലര്‍ പറയുന്നത്. മറ്റ് രാജ്യങ്ങളിലെ നിയമമല്ല ഇന്ത്യയിലെ നിയമങ്ങള്‍ എന്നെങ്കിലും 35 ല്‍ അധികം രാജ്യങ്ങളില്‍ സഞ്ചരിച്ചു എന്ന് പറയുന്ന മല്ലു ട്രാവലര്‍ക്ക് അറിയില്ലേ എന്ന് സ്വാഭാവികമായും അത്ഭുതം കൂറിപ്പോകും. പിന്നെ സ്വന്തം പണം കൊടുത്ത് വാങ്ങിയ വണ്ടി, ഓടിക്കുന്നതിനായി ടാക്‌സ് അടച്ച വണ്ടി എന്നൊക്കെയുള്ള അവകാശവാദങ്ങളും ഏറെ ചിരിപ്പിക്കുന്നത് തന്നെയാണ്.
വീഡിയോ വൈറല്‍ ആയതോടെ മല്ലു ട്രാവലറെ 'എയറില്‍' നിര്‍ത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫിറോസ് കുന്നംപറമ്പിലിനോടാണ് പലരും മല്ലു ട്രാവലറെ ഇപ്പോള്‍ ഉപമിക്കുന്നത്. തന്നെ ആരോഗ്യമന്ത്രിയാക്കിയാല്‍ കേരളത്തിലെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് പറഞ്ഞ ആളാണല്ലോ കുന്നംപറമ്പില്‍. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പില്‍ മല്ലു ട്രാവലറെ ആരെങ്കിലും മത്സരിപ്പിക്കുമോ എന്ന് കൂടി ഇനി അറിയേണ്ടതുണ്ട് എന്നാണ് പലരും പരിഹസിക്കുന്നത്.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് മോഡിഫിക്കേഷന്‍ വിവാദത്തില്‍ ആദ്യം ആവേശം പകര്‍ന്നതും ഇതേ മല്ലു ട്രാവലര്‍ ആണെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല മൂര്‍ച്ചിച്ചുകൊണ്ടിരിക്കുകയാണ്. പലമാധ്യമങ്ങളും പഴയ വീഡിയോയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് താഴെ പോയി കമന്റ് ഇടുക വരെ ചെയ്തിട്ടുണ്ട് മല്ലു ട്രാവലര്‍. ലോകം മുഴുവന്‍ കറങ്ങി നടന്നിട്ടും ലേശം പോലും വിവരമില്ലാതെ പോയല്ലോ എന്നാണ് പലരുടേയും കമന്റുകളുടെ സാരാംശം.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എന്തായാലും ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. നെപ്പോളിയന്‍ എന്ന് പേരിട്ട ഇവരുടെ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നായിരുന്നു മോട്ടാര്‍ വാഹന വകുപ്പ് ആദ്യം പറഞ്ഞിരുന്നത്. എന്തായാലും ആ നിലപാടില്‍ ഒരല്‍പം അയവ് വരുത്തിയിട്ടുണ്ട് ഇപ്പോള്‍. നിബന്ധനകള്‍ പാലിച്ചാല്‍ വാഹനം റോട്ടില്‍ ഇറക്കാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.