'ഇനിയെനിക്ക് പിടിച്ചു നിൽക്കാൻ വയ്യ'; സിൽക്ക് സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് വായിച്ചിട്ടുണ്ടോ?
വിടര്‍ന്ന കണ്ണുകളും വശ്യമായ ചിരിയുമുളള ആന്ധ്രക്കാരി വിജയലക്ഷ്മി. അവളെ തെന്നിന്ത്യന്‍ സിനിമാ ലോകം അറിയുന്നത് സില്‍ക്ക് സ്മിത എന്ന പേരിലാണ്. ഒരുകാലത്ത് സില്‍ക്ക് സ്മിതയുടെ ഗാനരംഗം ഇല്ലാത്ത സിനിമകള്‍ തെന്നിന്ത്യയില്‍ ഇല്ലായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി 450ലധികം സിനിമകള്‍.
സില്‍ക്ക് സ്മിത കടിച്ച ആപ്പിളിന് വേണ്ടി ആളുകള്‍ ക്യൂ നിന്ന കാലമുണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് പൊടുന്നനെയാണ് സില്‍ക്ക് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി വീണത്. 1996 സെപ്റ്റംബര്‍ 23ന് ചെന്നൈയിലെ വീട്ടില്‍ സില്‍ക്ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

സിനിമയെ വെല്ലുന്നതായിരുന്നു സില്‍ക്ക് സ്മിതയുടെ ജീവിതം. പട്ടിണിയും പരിവട്ടവും കാരണം അവള്‍ക്ക് നാലാം ക്ലാസ്സില്‍ പഠിത്തം അവസാനിപ്പിക്കേണ്ടതായി വന്നു. തന്റെ പതിനാലാം വയസ്സില്‍ വിവാഹിതയായി. എന്നാല്‍ ഭര്‍തൃവീട്ടിലെ പീഡനം കാരണം ആ ബന്ധം അവസാനിച്ചു. പിന്നീടാണ് നൃത്തം പഠിച്ച വിജയലക്ഷ്മി സിനിമയില്‍ എത്തുന്നത്. ടച്ച് അപ് ആര്‍ട്ടിസ്റ്റായി തുടങ്ങിയ സില്‍ക്ക് സ്മിത ചെറിയ വേഷങ്ങളിലേക്കും പിന്നീട് സിനിമ അടക്കി വാഴുന്ന താരറാണിയുടെ പദവിയിലേക്കും മാറി.

സ്ഫടികത്തിലെ ഏഴുമല പൂഞ്ചോലയും അഥര്‍വത്തിലെ പുഴയോരത്ത് പൂത്തോണി എത്തീല പോലുളള ഗാനങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല. വണ്ടിച്ചക്രം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് വിജയലക്ഷ്മിയെ സില്‍ക്ക് സ്മിതയാക്കിയത്. സിനിമാ നിര്‍മ്മാണത്തിലൂടെയുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് സില്‍ക്ക് സ്മിതയെ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. എഴുത്തുകാരിയും സിനിമാ നിരൂപകയുമായ അനു ചന്ദ്ര സിൽക്ക് സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലാവുകയാണ്.

സ്മിത തെലുങ്കിൽ എഴുതിയ ആത്മഹത്യ കുറുപ്പിന്റെ മലയാള വിവർത്തനം വെള്ളിനക്ഷത്രം മാഗസിൻ 1996ൽ പ്രസിദ്ധീകരിച്ചിരുന്നു. അനു ചന്ദ്ര പങ്കുവെച്ച കുറിപ്പ് വായിക്കാം: '' സിൽക്ക് സ്മിതയുടെ ആത്‍മഹത്യകുറിപ്പ് വായിച്ചിട്ടുണ്ടോ? "ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ. എന്നോട് ആരും സ്നേഹം കാണിച്ചില്ല. ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അല്പം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എൻറെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു. ജീവിതത്തിൽ എത്രയോ മോഹങ്ങൾ എനിക്കുണ്ട്.

അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല. ഓരോരുത്തരുടെയും പ്രവർത്തികൾ എന്നെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം, മരണം എന്നെ വശീകരിക്കുന്നു. എല്ലാവർക്കും ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എൻറെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ? ദൈവമേ, ഇതെന്തൊരു ന്യായമാണ്? ഞാൻ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ വളരെ ഇഷ്ടപ്പെട്ടു ,പ്രേമിച്ചു ,ആത്മാർത്ഥമായി തന്നെ. അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു. എന്നാൽ അദ്ദേഹമെന്നെ വഞ്ചിച്ചു.

ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും. അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു. അവരവർ ചെയ്യുന്നത് ന്യായം ആണെന്നാണ് അവരുടെ വിചാരം. ബാബുവും അക്കൂട്ടത്തിൽ തന്നെ. എൻറെ പക്കൽ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങൾ തിരിച്ചു തന്നില്ല. ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഈശ്വരൻ എന്നെ എന്തിന് സൃഷ്ടിച്ചു? രാമുവും രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാൻ അവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ മരണത്തിലേക്ക് അവർ തള്ളിയിടുകയായിരുന്നു.

എൻറെ ശരീരത്തെ ഉപയോഗിച്ചവർ ധാരാളം. എൻറെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ചുവർഷമായി ഒരാൾ എനിക്കൊരു ജീവിതം തരാമെന്നു പറഞ്ഞു. ഞാൻ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ? പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. ഇനിയെനിക്ക് പിടിച്ചു നിൽക്കാൻ വയ്യ. ഈ കത്തെഴുതാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു. ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങൾ പോലും എനിക്കില്ലാതായി. ഇനി അത് ആർക്കും ലഭിക്കാൻ പോകുന്നു? എനിക്കറിഞ്ഞുകൂടാ..."

(വെള്ളിനക്ഷത്രം മാഗസിൻ :1996 ഒക്ടോബർ 6,സ്മിത തെലുങ്കിൽ എഴുതിയ ആത്മഹത്യ കുറുപ്പിന്റെ മലയാള വിവർത്തനം). മനുഷ്യന് ജീവിക്കാൻ കഴിയാത്തത്/ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് -നിരാശകൾ കൊണ്ട് കൂടിയാണ്. ജീവിതം മടുത്തിട്ടല്ല. ജീവിക്കാൻ കഴിയാത്തതിലുള്ള നിരാശകൊണ്ട്. എന്തെന്നാൽ നിരാശ എന്നാൽ അതൊരു സങ്കീർണപ്രതിഭാസമാണെന്നത് തന്നെ.
ഒരുപക്ഷേ, വായിക്കുമ്പോൾ ഒരുപക്ഷേ ഞാനും നിങ്ങളും നമ്മളും പ്രതിഫലിചേക്കാം..''


Click it and Unblock the Notifications
