'രാജാവിന്റെ മകൻ' ആകേണ്ടിയിരുന്ന മമ്മൂട്ടി... ഡെന്നിസ് ജോസഫിന്റെ ജീവിതം മാറ്റിമറിച്ച മമ്മൂട്ടി; തിരിച്ചും...
മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ തിരക്കഥാകൃത്തായിരുന്നു അന്തരിച്ച ഡെന്നിസ് ജോസഫ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സൂപ്പര്‍താര പരിവേഷത്തിലേക്ക് എത്തിച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ച അപൂര്‍വ്വ പ്രതിഭ. ആവനാഴിയില്‍ ഇനിയും അവശേഷിപ്പിച്ച ചില വിസ്മയങ്ങള്‍ ബാക്കിയാക്കിയാണ് അദ്ദേഹം കടന്നുപോയിരിക്കുന്നത്.
തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായത് മമ്മൂട്ടിയുടെ ഇടപെടല്‍ ആയിരുന്നു എന്നാണ് മുമ്പ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ കരിയറില്‍ വലിയ തിരിച്ചുവരവിന് വഴിവച്ചതും ഡെന്നിസ് ജോസഫ് തന്നെ.

മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ കഥാപാത്രം
രാജാവിന്റെ മകന്‍ എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം ആയിരുന്നു 'വിന്‍സന്റ് ഗോമസ്' എന്ന അധോലോക നായകന്‍. മോഹന്‍ലാലിന് സൂപ്പര്‍താര പരിവേഷം നല്‍കിയ സിനിമയിലെ ഡയലോഗുകള്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റ് ആയി തുടരുകയാണ്.

മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതി
മമ്മൂട്ടിയെ മനസ്സില്‍ കണ്ടായിരുന്നു ഡെന്നിസ് ജോസഫ് 'രാജാവിന്റെ മകന്‍' എഴുതിയത് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ തമ്പി കണ്ണന്താനം സമീപിച്ചപ്പോള്‍ അദ്ദേഹം ഡേറ്റ് നല്‍കിയില്ല. അങ്ങനെയാണ് മോഹന്‍ലാലിലേക്ക് വിന്‍സന്റ് ഗോമസ് എത്തുന്നത്. തമ്പി കണ്ണന്താനത്തെ സംബന്ധിച്ചും നിര്‍ണായകമായിരുന്നു ആ സിനിമ.

ആദ്യ ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പം
മമ്മൂട്ടി നായകനായ 'ഈറന്‍ സന്ധ്യ' എന്ന സിനിമയ്ക്ക് ആയിരുന്നു ഡെന്നിസ് ജോസഫ് ആദ്യമായി തിരക്കഥയെഴുതിയത്. എന്നാല്‍ സംവിധായകനായ ജേസി, അവസാനം ഡെന്നിസിനെ ഒഴിവാക്കി. ആദ്യ ചിത്രം തന്നെ അങ്ങനെ അവസാനിച്ച ഒരു ദുരന്ത കഥയും ഡെന്നിസ് ജോസഫിന് പറയാനുണ്ട്.

മമ്മൂട്ടി ഒരുക്കിയ വഴി
ഡെന്നിസ് ജോസഫില്‍ വിശ്വാസമര്‍പ്പിച്ച മമ്മൂട്ടി തന്നെ ആയിരുന്നു അദ്ദേഹത്തിന് തിരക്കഥാ രചനയില്‍ മുന്നോട്ടുള്ള വഴിയൊരുക്കിയതും. നിറക്കൂട്ട് എന്ന സിനിമയുടെ തിരക്കഥയുമായി ജോഷിയെ കാണാനുള്ള അവസരമൊരുക്കിയും മമ്മൂട്ടി തന്നെ ആയിരുന്നു. തിരക്കഥ വായിച്ച ജോഷി രണ്ടാമതൊന്ന് ആലോചിക്കാതെ അത് സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമ സൂപ്പര്‍ഹിറ്റ് ആവുകയും ചെയ്തു.

മമ്മൂട്ടിയുടെ തിരിച്ചുവരവ്
എണ്‍പതുകളുടെ പകുതിയില്‍ തുടര്‍ച്ചയായി പരാജയം രുചിച്ച താരമായിരുന്നു മമ്മൂട്ടി. ഒരു തിരിച്ചുവരവ് അദ്ദേഹത്തിന് അത്രയേറെ ആവശ്യമായിരുന്നു. അങ്ങനെയൊരു ഘട്ടത്തില്‍ ഒരു സൂപ്പര്‍ മെഗാഹിറ്റ് ചിത്രം മമ്മൂട്ടിയ്ക്ക് സമ്മാനിച്ചതും ഡെന്നിസ് ജോസഫ് തന്നെ ആയിരുന്നു. 'ന്യൂഡെല്‍ഹി' എന്ന സിനിമ ഇന്നും സിനിമാസ്വാദകരെ ത്രസിപ്പിക്കുന്ന ഒന്നാണ്.

ജഗതിയ്ക്ക് നഷ്ടമായ കഥാപാത്രം
കോമഡി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഡെന്നിസ് ജോസഫ് ചിത്രമായിരുന്നു മനു അങ്കിള്‍. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും എല്ലാം അണിനിരന്ന ചിത്രം. അതില്‍ സുരേഷ് ഗോപി അവതരിപ്പിച്ച മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ജഗതി ശ്രീകുമാറിനെ മനസ്സില്‍ കണ്ട് എഴുതിയതായിരുന്നു. ജഗതിയ്ക്ക് എത്താന്‍ കഴിയാതെ വന്നതോടെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ ഹാസ്യകഥാപാത്രം സുരേഷ് ഗോപി അവതരിപ്പിച്ചത്.

സൂപ്പര്‍ സിനിമകള്‍
മലയാളത്തില്‍ ഇത്രയേറെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സൃഷ്ടിച്ച മറ്റൊരു തിരക്കഥാകൃത്തും ഉണ്ടാവില്ല. നിറക്കൂട്ടില്‍ തുടങ്ങി രജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ന്യൂഡല്‍ഹി, സംഘം, മനു അങ്കിള്‍, നായര്‍ സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, മഹാനഗരം, കിഴക്കന്‍ പത്രോസ്, ആകാശദൂത്, ഗാന്ധര്‍വ്വം തുടങ്ങി ഡെന്നിസ് ജോസഫിന്റെ തൂലികയില്‍ പിറന്ന സൂപ്പര്‍ ഹിറ്റുകള്‍ ഒരുപാടുണ്ട്.


Click it and Unblock the Notifications