ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ? പ്രവാസിയുടെ ശവം തൂക്കി ഫീസ് വാങ്ങുന്ന ക്രൂരത!
കോഴിക്കോട്: നടി ശ്രീദേവിയുടെ മരണത്തിന് പിന്നാലെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങൾ. മരണത്തിൽ ദുരൂഹതയുണ്ടായിരുന്നതിനാൽ ദിവസങ്ങളോളമെടുത്തു ശ്രീദേവിയുടെ മൃതദേഹം ദുബായിൽ നിന്നും നാട്ടിലെത്തിക്കാൻ.
ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങൾക്കായി യുഎഇയിലെ ഇന്ത്യൻ എംബസ്സിയും കേന്ദ്ര സർക്കാരും നിരന്തരമായി ഇടപെടലുകൾ നടത്തി.
അത്തരം ഇടപെടലുകൾ അഭിനന്ദനാർഹം തന്നെ. ഒടുക്കം അപകടമരണമാണെന്ന റിപ്പോർട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
എന്നാൽ ശ്രീദേവിക്ക് ലഭിച്ച പരിഗണനയുടെ നൂറിലൊന്ന് പോലും ഗൾഫിൽ മരണപ്പെടുന്ന പാവം പ്രവാസിക്ക് ലഭിക്കുന്നില്ല. എല്ലുമുറിയെ പണിയെടുത്ത് ശവമായി നാട്ടിലേക്ക് മടങ്ങുമ്പോൾ മൃതദേഹം തൂക്കിനോക്കി ഫീസ് വാങ്ങുന്നതാണ് അവന് കിട്ടുന്ന യാത്രയയപ്പ്. മാധ്യമപ്രവർത്തകൻ കെഎ സൈഫുദ്ദീൻ എഴുതിയ കുറിപ്പ് വേദനയോടെയല്ലാതെ വായിച്ച് തീർക്കാനാവില്ല:

തൂക്കാനും പിടിക്കാനും നിക്കില്ല
അനിൽ അംബാനിയുടെ സ്വകാര്യ വിമാനമായതിനാൽ നടി ശ്രീദേവിയുടെ മൃതദേഹം തൂക്കി നോക്കിയിട്ടുണ്ടാവില്ല. ഇനി ഇന്ത്യൻ എയർലൈൻസിന്റെ വിമാനമായിരുന്നാലും ശ്രീദേവി ആയതിനാൽ തൂക്കാനും പിടിക്കാനുമൊന്നും വിമാനക്കമ്പനിക്കാർ നിൽക്കില്ല. അഥവാ തൂക്കിയാൽ തന്നെ എത്ര പണം വേണമെങ്കിലും കൊടുത്ത് മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രീദേവിയുടെ ബന്ധുക്കൾക്ക് കഴിയും.

സാദാ തൊഴിലാളി അല്ലല്ലോ
കാരണം, കുടുംബം പോറ്റാനുള്ള വെപ്രാളത്തിൽ കെട്ടിടം പണിക്കായി ഗൾഫിലെത്തി കുഴഞ്ഞുവീണ് മരിച്ച ഒരു സാദാ തൊഴിലാളിയല്ല ശ്രീദേവി. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു. ഇപ്പോൾ ഇതുപറയുന്നത് ശ്രീദേവിയോടുള്ള അവഹേളനമോ മറ്റോ അല്ല. ഒരു തികഞ്ഞ കലാകാരി വേർപെടുമ്പോഴുള്ള വേദനയുണ്ട്. അന്വേഷണങ്ങളും പോസ്റ്റ്മോർട്ടവും നടപടിക്രമങ്ങളും നടത്തിയ ദുബൈ അധികൃതർ മൃതദേഹം ഇന്ത്യക്ക് കൈമാറിയത് ഒരു മലയാളിയിലൂടെയാണ്. അഷ്റഫ് താമരശ്ശേരി എന്നയാൾ.

മൃതദേഹങ്ങൾക്ക് തുണ
ആരോരും തുണയില്ലാത്ത ആയിരക്കണക്കിന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലേക്കയച്ച അഷ്റഫിന് പ്രവാസി ഭാരതീയ പുരസ്കാരമൊക്കെ കിട്ടിയിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് കുറേ വായിച്ചിട്ടുമുണ്ട്. പക്ഷേ, നേരിൽ കാണുന്നത് ആദ്യമായി കഴിഞ്ഞ ആഴ്ചയായിരുന്നു.. പ്രവാസി ഭാരതീയ പുരസ്കാരമൊക്കെ കിട്ടിയ ആള് ഒരു വലിയ സംഭവമായിരിക്കും എന്നാണ് കരുതിയത്.

തനി നാടൻ മനുഷ്യൻ
പക്ഷേ, കണ്ടപ്പോഴാണ് മനസ്സിലായത്. ആളൊരു തനി നാടൻ കോഴിക്കോടൻ. താൻ ചെയ്തതൊന്നും വലിയ കാര്യമാണെന്ന് കരുതാത്ത ഒരാൾ. താനല്ലെങ്കിൽ മറ്റൊരാൾ ആ സ്ഥാനത്ത് വന്നുപെടുമെന്ന് അയാൾ വിശ്വസിക്കുന്നു. കോഴിക്കോട് നഗരത്തിലെ കെ.പി. കേശവമേനോൻ ഹാളിൽ ഒരു പുസ്തകപ്രകാശന ചടങ്ങിലായിരുന്നു അഷ്റഫിക്കായെ കണ്ടത്. അഷ്റഫ് താമരശ്ശേരിയുടെ ജീവിതം കേന്ദ്രമാക്കി കെ.പി. സുധീര എഴുതിയ നോവൽ ‘സ്വർഗവാതിലി'ന്റെ പ്രകാശനം.

സങ്കടപ്പെടുത്തുന്ന ആ കാഴ്ച
അവസാന ഉൗഴത്തിൽ അഷ്റഫിക്ക സംസാരിച്ചപ്പോൾ കണ്ണീരടക്കാൻ പാടുപെടേണ്ടിവന്നു. ‘‘ഇൗ നാട്ടിൽ ജീവിക്കാൻ ഗതിയില്ലാഞ്ഞിട്ടാണ് വിറ്റും പെറുക്കിയും പ്രവാസ ജീവിതത്തിന് പലരും മരുഭൂമിയിലേക്ക് പോകുന്നത്. തിരികെ വരുമ്പോൾ അവരുടെ സമ്പാദ്യം കുറേ രോഗങ്ങൾ മാത്രമായിരിക്കും. അതിനിടയിൽ പലരും അവിടെത്തന്നെ മരിച്ചുവീഴും. അവസാനമായെങ്കിലും ഒന്നു കാണാൻ കാത്തിരിക്കുന്ന ബന്ധുക്കൾക്കായി അവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ സങ്കടപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്.

മരിച്ചവന്റെ ശരീരം തൂക്കിനോക്കും
ഇന്ത്യൻ എയർലൈൻസുകാർ മരിച്ചവന്റെ ശരീരം തൂക്കിനോക്കും. തൂക്കത്തിനനുസരിച്ച് പണം കൊടുത്താലേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരൂ. ആ മരിച്ച മനുഷ്യൻ അവിടെ കിടന്ന് അധ്വാനിച്ചതിന്റെ പങ്ക് അനുഭവിച്ചവരാണ് ഇൗ നാടും. മൃതദേഹം കൊണ്ടുവരുന്നതിന് ഫീസ് വാങ്ങിക്കോളൂ... പക്ഷേ, അവരുടെ ശരീരം ദയവായി തൂക്കി നോക്കരുത്...'' അദ്ദേഹത്തിന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിനിന്നിരുന്നു.

കണ്ണീരണിയാത്തവർ ഇല്ല
ഞെട്ടലോടെ അത് കേട്ടിരുന്ന സദസ്സിൽ കണ്ണീരണിയാത്തവർ ചുരുക്കമായിരുന്നു. എം.ജി.എസ്. നാരായണന്റെ കൈയിൽനിന്ന് പുസ്തകം ഏറ്റുവാങ്ങിയ നടൻ ഇബ്രാഹിം കുട്ടിയും മൃതദേഹം തൂക്കുന്ന ഇന്ത്യൻ എയർലൈൻസിന്റെ അശ്ലീലത്തെക്കുറിച്ച് വികാരഭരിതനായിരുന്നു. നമ്മുടെ തൊട്ടയൽപക്കത്തെ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും പാക്കിസ്താനുമൊക്കെ ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന അവരുടെ പൗരന്മാരെ വിമാന ചെലവ് നൽകി നാട്ടിലെത്തിക്കുമ്പോൾ ഇന്ത്യയിൽ അങ്ങനെയൊരു സംവിധാനമില്ല എന്നത് ഞെട്ടിക്കേണ്ട വാർത്ത തന്നെയാണ്.

അവർ താരമാണല്ലോ
പ്രവാസികൾ പിരിവിട്ടും ചില സന്നദ്ധ പ്രവർത്തകരുടെയും ഉദാരമതികളുടെയും സ്നേഹസൗമനസ്യങ്ങളുമാണ് മരിച്ചവന്റെ ദേഹം നാട്ടിലെത്തിക്കുന്നത്. ശ്രീദേവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടാൻ ദുബൈ പൊലീസ് മോർച്ചറിക്കു മുന്നിൽ എംബസി ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. കാറിൽ എംബസി സീലുമായി കാത്തുനിന്നു അവർ. കാരണം, മരിച്ചത് ഒരു താരമാണ്.

ഗ്രീസിട്ട ചക്രം പോലെ
തൊഴിൽ തേടിപ്പോയ ഒരു തൊഴിലാളിയല്ല. എംബസികൾക്കെതിരെ പ്രവാസികൾ എല്ലാ കാലത്തും പരാതി മാത്രമേ പറയാറുള്ളു. മറിച്ചൊന്ന് പറയാൻ എംബസി ഉദ്യോഗസ്ഥർ അവസരം കൊടുത്തിട്ടുണ്ടാവില്ല. ആ സംവിധാനമാണ് ഗ്രീസിട്ട ചക്രം കണക്കെ ദുബൈയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തിച്ചത്.

വൃത്തികെട്ട ഏർപ്പാട്
അത്രയില്ലെങ്കിലും മരിച്ചുവീഴുന്ന പ്രവാസികളുടെ കാര്യത്തിലെങ്കിലും കാണിക്കണം സാറന്മാരേ ഒരൽപം ജാഗ്രത. കുറഞ്ഞപക്ഷം മരിച്ചവന്റെ ശരീരം തൂക്കിനോക്കി വിലയിടുന്ന ഇൗ വൃത്തികെട്ട ഏർപ്പാടെങ്കിലും അവസാനിപ്പിക്കണം. അനേകായിരം മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച അഷ്റഫ് താമരശ്ശേരിക്ക് രേഖാമൂലം ദുബൈ അധികൃതർ ശ്രീദേവിയുടെ മൃതദേഹം കൈമാറുമ്പോൾ അതിലൊരു അഭ്യർഥനയുണ്ട്. സന്ദേശമുണ്ട്.

പളപളപ്പ് പ്രവാസിയുടെ വിയർപ്പ്
ശ്രീദേവിയുടെ മൃതദേഹം തൂക്കി നോക്കാതെ നാട്ടിലെത്തിച്ചതുപോലെ അവിടെ മരിച്ചുവീഴുന്ന ഒാരോ മനുഷ്യരെയും നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥന. ശ്രീദേവിയുടെ മരണത്തിന്റെ സാഹചര്യത്തിലെങ്കിലും നമ്മുടെ അധികൃതർ ഇൗ വൃത്തികേട് അവസാനിപ്പിച്ചെങ്കിൽ.. കാരണം, നമ്മുടെ നാടിന്റെ ഇൗ പളപളപ്പുണ്ടല്ലോ അത് വിപ്ലവത്തിലൂടെ നേടിയെടുത്തതല്ല, പ്രവാസികളുടെ വിയർപ്പിൽ നിന്നുണ്ടായതാണ്.


Click it and Unblock the Notifications
