'മാലിക്കിലെ' റമദാപള്ളി ശരിക്കും ബീമാ പള്ളിയോ? കണ്ടാല്‍ അങ്ങനെ തോന്നും, പക്ഷേ സത്യം എന്ത്
ആമസോണ്‍ പ്രൈമില്‍ 'മാലിക്' സിനിമ റിലീസ് ചെയ്തതിന് പിറകെ സാമൂഹ്യ മാധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ട ചര്‍ച്ചകളാണ്. സിനിമയുടെ മേക്കിങും അവതരണവും കാസ്റ്റിങ്ങും എല്ലാം അതി ഗംഭീരം എന്ന് പറയുമ്പോഴും അതിലെ രാഷ്ട്രീയത്തില്‍ അല്‍പം ശരികേടുണ്ടെന്നാണ് പലരുടേയും അഭിപ്രായം.
സിനിമയുടെ പ്ലോട്ട് റമദാ പള്ളി എന്ന സ്ഥലമാണ്. അത് തിരുവനന്തപുരത്തെ ബീമാ പള്ളിയാണെന്നാണ് സിനിമ കണ്ടവര്‍ വിലയിരുത്തിയത്. ബീമാപള്ളിയില്‍ മുമ്പുണ്ടായ പോലീസ് വെടിവപ്പും അവിടത്തെ സംഘര്‍ഷങ്ങളും എല്ലാം സിനിമയിലെ റമദാപള്ളിയോട് ചേര്‍ന്നുനില്‍ക്കുന്നു എന്നാണ് വിലയിരുത്തല്‍. സിനിമയുടെ രചയിതാവും സംവിധായകനും ആയ മഹേഷ് നാരായണന് ഇതില്‍ വ്യത്യസ്തമായ നിലപാടാണ്. പക്ഷേ, സിനിമ കണ്ടവരുടെ അഭിപ്രായം അങ്ങനെയല്ല. എന്താണ് ചര്‍ച്ചകള്‍ എന്ന് പരിശോധിക്കാം...
സാങ്കല്‍പിക കഥ
മാലിക്കിന്റേത് ഒരു സാങ്കല്‍പികമായ കഥ മാത്രമാണെന്നാണ് മഹേഷ് നാരായണന്‍ പറയുന്നത്. ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ബീമാപള്ളി സംഭവങ്ങളുമായി ആരെങ്കിലും അതിനെ ബന്ധപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും മഹേഷ് നാരായണന്‍ പറയുന്നു.
റമദാപള്ളിയും ഇടവാത്തുറയും
റമദാപള്ളിയും ഇടവാത്തുറയും ആണ് സിനിമയിലെ രണ്ട് സ്ഥലങ്ങള്‍. രണ്ടിടങ്ങളിലായി താമസിക്കുന്ന രണ്ട് വിഭാഗം ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, സുലൈമാന്‍ അന്ന അലി ഇക്കയുടെ ജീവിതം ഇതൊക്കെയാണ് സിനിമ. മേല്‍പറഞ്ഞ രണ്ട് പേരുകളും ബീമാപള്ളിയോടും ചെറിയതുറയോടും റെ ചേര്‍ന്നുനില്‍ക്കുന്നവയാണ്.
വെടിവപ്പ്
ബീമാപള്ളിയില്‍ 2009 ല്‍ പോലീസ് വെടിവപ്പ് നടന്നിരുന്നു. അതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കടപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൗമാരക്കാരനും ആ വെടിവപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഏറെക്കുറേ ഇതിന് സമാനമായ സംഭവങ്ങള്‍ തന്നെയാണ് മാലിക് സിനിമയില്‍ ഉള്ളതും. അതുകൊണ്ട് തന്നെ ആ സംഭവവുമായി സിനിമയെ ചേര്‍ത്തുവായിക്കുന്നതില്‍ അത്ഭുതമൊന്നും ഇല്ല.
കഥയും യാഥാര്‍ത്ഥ്യവും
എന്തായാലും സിനിമയുടെ കഥയും യഥാര്‍ത്ഥ ബീമാപള്ളി സംഭവങ്ങളും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് പറയേണ്ടി വരും. അതേ സമയം റമദാപള്ളിയുടെ വളര്‍ച്ചയും ബീമാപള്ളിയിലെ സാഹചര്യങ്ങളും ചേര്‍ത്തുവയ്ക്കാവുന്നതും ആണ്. സിനിമയിലെ സ്ഥലനാമങ്ങള്‍ പോലും സാമ്യമുള്ളവയാണ്.
വിമര്‍ശനങ്ങള്‍
ബീമാപള്ളി സംഭവങ്ങളെ വക്രീകരിച്ചുകൊണ്ട് സിനിമയാക്കി ചിത്രീകരിച്ചു എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന വലിയ ആരോപണം. കഥയ്ക്ക് ബീമാപള്ളി സംഭവവുമായി ബന്ധമില്ലെന്ന് സംവിധായകന്‍ പറയുമ്പോഴും, വിമര്‍ശനങ്ങളെ അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് ചര്‍ച്ചകളിലെ വാദം.
രാഷ്ട്രീയം വലിയ പ്രശ്‌നം
സിനിമയെ കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെകുറിച്ചും മികച്ച അഭിപ്രായമാണെങ്കിലും, സിനിമയില്‍ പറയുന്ന രാഷ്ട്രീയം പ്രതിലോമകരമാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. ഇസ്ലാമോഫോബിയ ആണ് സിനിമ സൃഷ്ടിക്കുന്നത് എന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
ചരിത്രം സൃഷ്ടിച്ച് സിന്ധു സൂര്യകുമാറിന്റെ പുതിയ സ്ഥാനലബ്ധി; മലയാള ചാനല്‍ ചരിത്രത്തില്‍ രണ്ടാമത്
Recommended Video
കൊടകര കുഴല്‍പണ കേസ്: എന്തുകൊണ്ട് കെ സുരേന്ദ്രന്റെ വാദങ്ങള്‍ അര്‍ത്ഥ രഹിതം? ഇതാ കാരണങ്ങൾ