ത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ചത് വിദേശരാജ്യത്തിന്‍റെ ഇടപെടല്‍.. താത്പര്യമെന്തെന്ന് എംബി രാജേഷ്
ത്രിപുരയിലെ ബിജെപിയുടെ മിന്നുന്ന വിജയവും സിപിഎമ്മിന്‍റെ ദയനീയ പരാജയവും ഏറെ ചര്‍ച്ചയായിരിക്കെ തെരഞ്ഞെടുപ്പില്‍ വിദേശ രാജ്യം ഇടപെട്ടെന്ന വിവാദം കനക്കുന്നു. സിപിഎമ്മിന്‍റെ തോല്‍വിയില്‍ ബിജെപിയെ അഭിനന്ദിച്ച് കൊണ്ട് ഒരു വിദേശ രാജ്യത്തിന്‍റെ നയതന്ത്ര പ്രതിനനിധി ത്രിപുരയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച ആര്‍എസ്എസ് നേതാവിന് സന്ദേശം അയച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇതോടെ ത്രിപുരയില്‍ വിദേശ ഇടപെടല്‍ ഉണ്ടായെന്ന ആരോപണം സിപിഎം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ത്രിപുരയില്‍ വിദേശ രാജ്യത്തിന്‍റെ താത്പര്യം എന്താണെന്നത് ബിജെപി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപി എംബി രാജേഷ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ

കമ്മ്യൂണിസ്റ്റുകാരെ ആവശ്യമില്ല
‘അഭിനന്ദനങ്ങള്‍ റാം. ലോകത്തിനിപ്പോള്‍ അധികം കമ്മ്യൂണിസ്റ്റുകാരെ ആവശ്യമില്ല'.ത്രിപുരയില്‍ സി.പി.എം.തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ആര്‍.എസ്.എസ്.-ബി.ജെ.പി. നേതാവിന് ഒരു വിദേശ നയതന്ത്ര പ്രതിനിധി അയച്ച അഭിനന്ദന സന്ദേശമത്രേ ഇത്! ഏത് വിദേശ രാഷ്ട്രത്തിന്റെ പ്രതിനിധി എന്നത് വ്യക്തമല്ല. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിച്ചതിന് മാത്രമായുള്ള അഭിനന്ദനമാണിതെന്നോര്‍ക്കണം.

താത്പര്യമെന്ത്?
എന്നാല്‍ വിദേശരാഷ്ട്രത്തിന് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഇത്ര താത്പര്യത്തിന്റെ കാരണമെന്ത്? അത് ഇന്ത്യയുടെ ആഭ്യന്തരകാര്യമല്ലേ?
അവിടെ കമ്മ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടതിന് ഈ ‘വിദേശി' മതിമറന്ന് ആഹ്‌ളാദിക്കുക മാത്രമല്ല, ആ ആഹ്‌ളാദം പങ്കുവച്ച് ത്രിപുരയുടെ ചുമതലക്കാരനായ ആര്‍.എസ്.എസ്.-ബി.ജെ.പി.നേതാവിനെ അഭിനന്ദിക്കുകയും ചെയ്യുന്നതില്‍ ഒരു അസ്വാഭാവികതയും തോന്നുന്നില്ലേയെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

സ്വദേശി-വിദേശി സംയുക്ത സംരഭം
അങ്ങിനെ അഭിനന്ദിക്കാന്‍ സി.പി.എം.നെ പരാജയപ്പെടുത്തല്‍ ഇരുകൂട്ടരുടെയും പൊതുതാത്പര്യവും ഒരു സ്വദേശി-വിദേശി സംയുക്ത സംരഭവുമായിരുന്നോ? അത്ര ഔത്സുക്യത്തോടെ ത്രിപുരയുടെ ഫലം ഇരുകൂട്ടരും കാത്തിരുന്നത് വളരെ നിഷ്‌കളങ്കമായിരുന്നോ?ഒരു മുന്‍ പ്രധാനമന്ത്രി മുന്‍ സേനാമേധാവികള്‍ക്കും മുന്‍ ഇന്ത്യന്‍ നയതന്ത്രവിദഗ്ദ്ധര്‍ക്കുമൊപ്പം വിദേശ നയതന്ത്രപ്രതിനിധികളുമായി അത്താഴമുണ്ടത് രാജ്യദ്രോഹമാണെന്ന് ആരോപിച്ചവര്‍ ഈ ‘വിദേശി' അഭിനന്ദനം സ്വീകരിക്കുന്നത് എന്തുകൊണ്ടാവാം? ചോദ്യങ്ങള്‍ അനേകം ഉയരുമ്പോള്‍ ജയത്തിന്റെ ഹുങ്കില്‍ തെറിമാത്രമായിരിക്കും ഉത്തരമെന്നും പോസ്റ്റില്‍ പറയുന്നു.

ഉന്‍മൂലനം ചെയ്യണം
ഈ കുറിപ്പിന്റെ പ്രധാന വിഷയം ഇതല്ല. ആര്‍.എസ്.എസ്-ബി.ജെ.പി. നേതാവ് റാം മാധവിന്റെ കൂട്ടക്കൊലക്കുള്ള ആഹ്വാനമാണ്. ഇന്നത്തെ (5.03.18) ‘ദി ഇന്ത്യന്‍ എക്സ്പ്രസ്സ്' ദിനപത്രത്തില്‍ റാംമാധവ് എല്ലാ മുഖംമൂടിയും പറിച്ചെറിഞ്ഞ്, സംഘദംഷ്ട്രകള്‍ മടിയില്ലാതെ പ്രദര്‍ശിപ്പിച്ച് രക്തദാഹത്തോടെ തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ ‘ഉന്മൂലനംചെയ്യല്‍'ആണ് തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നാണ് ആ പ്രഖ്യാപനം. (റാം മാധവ് പ്രയോഗിച്ച decimate എന്ന വാക്കിന് ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ കൊല്ലുക, നശിപ്പിക്കുക, തുടച്ചുനീക്കുക എന്നെല്ലാമാണ് അര്‍ത്ഥം)ഇന്ത്യയില്‍ ആ ദൗത്യം നിര്‍വഹിക്കുക നരേന്ദ്രമോദിയാണെന്ന പച്ചയായ ഭീഷണി തന്നെ മുഴക്കുന്നുണ്ട് സംഘപരിവാറിന്റെ ദേശീയ നേതൃനിരയിലെ ഈ പ്രമുഖന്‍. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ചെയ്തതു പോലെ എന്ന് വരികള്‍ക്കിടയില്‍ നമുക്ക് പൂരിപ്പിക്കാം.

അക്രമ സംഭവങ്ങള്‍
റാംമാധവിന്റെ കമ്മ്യൂണിസ്റ്റ് ഉന്മൂലനത്തിന്റെ ആഹ്വാനം ത്രിപുരയിലെ സംഘപരിവാര്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. ഇന്ന് ഉച്ചവരെയുള്ള മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച് സി.പി.ഐ(എം) പ്രവര്‍ത്തകര്‍ക്കെതിരെ 200 അക്രമസംഭവങ്ങളാണ് നടന്നിരിക്കുന്നത്. വിജയവാര്‍ത്ത വന്നപ്പോഴേക്കും ഇതാണവസ്ഥയെങ്കില്‍ വരാനിരിക്കുന്നത് എന്ത് എന്നതിന്റെ സൂചനയാണത്. സി.പി.ഐ(എം) ഭരണത്തിന് മുമ്പുണ്ടായിരുന്ന ചോരയുണങ്ങാത്ത തെരുവുകളിലേക്കും വെടിയൊച്ചകളാല്‍ മുഖരിതമായ അരക്ഷിത ദിനരാത്രങ്ങളിലേക്കുമുള്ള ത്രിപുരയുടെ പിന്‍മടക്കം ആരംഭിച്ചിരിക്കുന്നു.

പരാജയത്തില്‍ നിന്ന് സിപിഎമ്മിന് പഠിക്കാനുണ്ട്
സംഘപരിവാറിന് ഹിംസ മാത്രമേ വാഗ്ദാനം ചെയ്യാനുള്ളൂവെന്ന് എത്ര പെട്ടെന്നാണ് ത്രിപുര തെളിയിക്കുന്നത്! ത്രിപുരയിലെ പരാജയത്തില്‍ നിന്ന് സി.പി.ഐ.(എം) ന് പഠിക്കാനും തിരുത്താനുമുണ്ടെന്ന് സമ്മതിക്കുന്നു.എന്നാല്‍ അതിലേറെ രാജ്യത്തിന് പഠിക്കാനുള്ള പാഠങ്ങളുണ്ട്. റാംമാധവ് പറഞ്ഞകാര്യം നേരത്തെ പ്രചരണ യോഗങ്ങളില്‍ മോദിയും പറഞ്ഞിരുന്നുവെന്നോര്‍ക്കുക. ‘കമ്മ്യൂണിസ്റ്റുകാരെ തുടച്ചു നീക്കണം' എന്ന മോദിയുടെ ആഹ്വാനത്തിലെ ഹിംസാത്മകതയാണ് ത്രിപുരയില്‍ ഇപ്പോള്‍ വെളിപ്പെടുന്നത്.കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത്ഭുതം തോന്നേണ്ട വിധം അപ്രതീക്ഷിതമല്ലിത്.

മുന്നറിയിപ്പ്
‘വിചാരധാര'യില്‍ പറയുന്ന മൂന്ന് ആഭ്യന്തര ശത്രുക്കളുടെ പട്ടികയില്‍ മുസ്ലീങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കുമൊപ്പം കമ്മ്യൂണിസ്റ്റുകാരെയാണല്ലോ ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അധികാരം കയ്യടക്കിയ ഉടന്‍ ആദ്യത്തെ കൂട്ടരോട് ഗുജറാത്തില്‍ ചെയ്തത് ത്രിപുര പിടിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാരോട് ചെയ്യുന്നു. ഈ രണ്ട് ഉന്മൂലന പദ്ധതിയുമാകട്ടെ മൂന്നാമത്തെ വിഭാഗത്തിനുള്ള നടുക്കുന്ന മുന്നറിയിപ്പുമാണ്. ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ ജീവിച്ച കവി മാര്‍ട്ടിന്‍ നിയോമുള്ളറുടെ വരികള്‍ ഏറെ ഉദ്ധരിച്ചതാണെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിലും അത്രമേല്‍ പ്രസക്തമായിത്തീരുന്നു. പ്രത്യേകിച്ച്, സ്വന്തം ചോരയില്‍പ്പെട്ട പ്രവീണ്‍തൊഗാഡിയയുടെ ജീവനെടുക്കാന്‍ വരെ അവരെത്തുമ്പോള്‍ എംബി രാജേഷ് കുറിച്ചു.


Click it and Unblock the Notifications
