മരക്കാറിന് വേണ്ടി കുറുപ്പ് മാറ്റില്ല;ആന്റണി പെരുമ്പാവൂർ ഉപാധി വെച്ചോ? മറുപടിയുമായി വിജയകുമാർ
തിരുവനന്തപുരം; ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ തീയറ്റർ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയാണ് തിരുമാനത്തിന് കാരണമായത്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് യാതൊര ഉപാധിയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വെച്ചിട്ടില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നാലെ സിനിമക്ക് മിനിമം ഗ്യാരന്‍റി എന്ന ഉപാധി ആന്റണി വെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആന്റണി പെരുമ്പാവൂര്‍ ഉപാധികളൊന്നും വെച്ചിട്ടില്ലെന്ന് പറയുകയാണ് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് വിജയകുമാറിന്റെ പ്രതികരണം.

ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണം.ആദ്യവാരം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്‍റെ 50 ശതമാനവും നൽകണം എന്നിങ്ങനെയാണ് ആന്റണി വെച്ച ഉപാധികൾ എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ അത്തരത്തിലൊരു ഉപാധികളും ആന്റണി വെച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചത് പോലെ തന്നെ മരക്കാർ ഉപാധികൾ ഇല്ലാതെ തീയറ്ററിൽ എത്തുമെന്ന് വിജയകുമാർ പറഞ്ഞു. മരക്കാറിനൊപ്പം രണ്ട് സിനിമകളാണ് നേരത്തേ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നത്.. ഭീമന്റെ വഴിയും അജഗജാന്തരവും. അതില്‍ അജഗജാന്തരം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്, വിജയകുമാർ പറഞ്ഞു.

സുരേഷ് ഗോപിയുടെ കാവല്‍ നവംബര്‍ 25നാണ് റിലീസ്. കാവൽ മരക്കാർ റിലീസ് ചെയ്യുന്ന ആഴ്ചയും തീയറ്ററിൽ തുടർന്ന് കളിക്കും.അതെല്ലാം കഴിഞ്ഞിട്ടുള്ള ബാക്കി തിയേറ്ററുകളിലെല്ലാം മരക്കാര്‍ റിലീസ് ചെയ്യുമെന്നും വിജയകുമാർ വ്യക്തമാക്കി.

മരക്കാര്‍ റിലീസ് ചെയ്യുന്നുവെന്നതിനാൽ കുറുപ്പോ മറ്റ് ചിത്രങ്ങളോ മാറ്റി വെയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ റിലീസ് സമയത്തും കുറുപ്പ് കളിക്കുന്നുണ്ടെങ്കില്‍ കുറച്ച് തീയറ്ററുകൾ കുറുപ്പിന് നൽകും. മരക്കാറിന്റെ റിലീസ് ആദ്യത്തെ ദിവസം ചിലപ്പോള്‍ മറ്റ് ചിത്രങ്ങളെ ബാധിച്ചേക്കാം. അല്ലാതെ മരക്കാര്‍ റിലീസുകൊണ്ട് മറ്റ് ചിത്രങ്ങള്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും വിജയകുമാർ പറഞ്ഞു.

മിനിമം ഗ്യാരണ്ടിയെ കുറിച്ചുള്ള കാര്യങ്ങൾ ആദ്യ എഗ്രിമെന്റിൽ ഉള്ളതായിരുന്നുവെന്നും വിജയകുമാർ വ്യത്തമാക്കി. അതാണ് അവര്‍ തിയേറ്ററുകാര്‍ക്ക് അയച്ചുകൊടുത്തത്. അത് തെറ്റുപറ്റിപ്പോയി എന്ന് പറഞ്ഞ് പുതിയ എഗ്രിമെന്റ് എല്ലാവര്‍ക്കും അയച്ച് കൊടുത്തിരുന്നുവെന്നും വിജയ കുമാർ പറഞ്ഞു.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷമായി ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. അതേസമയം തീയറ്റർ റിലീസ് പ്രഖ്യാപിച്ചതോടെ വലിയ രീതിയിലുള്ള പ്രീ ബുക്കിംഗുകളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഫാൻസ് ഷോകൾ മുതൽ മാരത്തോൺ ഷോകളാണ് കേരളത്തിലുടെനീളം ഉണ്ടാകുകയെന്നാണ് ഫാൻസ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം രണ്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.


Click it and Unblock the Notifications
