രാമലീലയെ എതിർക്കുന്നവരുടെ ഉദ്ദേശം മറ്റൊന്ന്.. എല്ലാവരേയും കരയിക്കണം.. തുറന്നടിച്ച് മുരളി ഗോപി
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം രാമലീലയ്ക്കെതിരെ വലിയ പ്രചാരണം നടക്കുന്നുണ്ട്. ദിലീപ് ചിത്രം വിജയിപ്പിക്കുന്നത് കുറ്റാരോപിതന് പൊതുസമ്മതി നേടിക്കൊടുക്കുന്നതിന് തുല്യമാണെന്ന വാദം എതിർക്കുന്നവർ ഉയർത്തുന്നു. രാമലീലയെ എതിർക്കുന്നവർക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ മുരളി ഗോപി. ദിലീപ് ജയിലിലാണ് എന്ന കാരണം പറഞ്ഞ് ഈ സിനിമയ്‌ക്കെതിരായി നിലകൊള്ളുകയും, ഇത് ബഹിഷ്‌ക്കരിക്കണമെന്ന് ആജ്ഞാപിക്കുകയും ഇത് പ്രദർശിപ്പിക്കുന്ന കൊട്ടകകളെ വരെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്തുകയും ചെയ്യാൻ തക്കവണ്ണം മൂത്തിരിക്കുന്നു ഇവിടത്തെ ചങ്ങലക്കിടാത്ത "സാംസ്കാരികവും സദാചാരപരവുമായ" ഭ്രാന്ത് എന്ന് മുരളീ ഗോപി വിമർശിക്കുന്നു.

ആരോപിതൻ അഴികൾക്കുള്ളിലാണ്. നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു. പക്ഷെ, അത് മാത്രം പോരാ, ഇക്കൂട്ടർക്ക്. അതിന്റെ പേരിൽ കഴിയുന്നത്ര പേരെ നശിപ്പിക്കണം. കഴിയുന്നത്ര ജീവിതങ്ങൾ താറുമാറാകണം. ഒരുപാട് പേര് കരയണം. അതാണ് ഉദ്ദേശമെന്നും മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം ഉന്നയിച്ചു. ആ ഉദ്ദേശം ജനിക്കുന്നത് സമൂഹത്തോടുള്ള കടപ്പാടിൽ നിന്നോ, നന്മ പുലരണം എന്ന കർമ്മ ബോധത്തിൽ നിന്നോ അല്ല, മറിച്ച്, ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതത്തിൽ നിന്നാണ് എന്നും അത് സാഡിസം ആണെന്നും മുരളി ഗോപി കുറ്റപ്പെടുത്തുന്നു. ഈ സിനിമ കാണണമോ കാണണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ ഓരോ പൗരന്റെയും സ്വാതന്ത്ര്യവും ഇഷ്ടവുമാണ് എന്നും മുരളി ഗോപി വ്യക്തമാക്കുന്നു.ഇരയോടൊപ്പം നിൽക്കുക,
കുറ്റത്തെ അപലപിക്കുക, കുറ്റവാളിയെ കണ്ടെത്തിയാൽ ശിക്ഷിക്കുക, കലയെ വെറുതേ വിടുക, കളങ്കിതരല്ലാത്തവരെ ദ്രോഹിക്കാതിരിക്കുക എന്നും മുരളി ഗോപി പറഞ്ഞുവെയ്ക്കുന്നു.


Click it and Unblock the Notifications
