'സ്തനവും ലൈംഗികാവയവവും' വളരാനുള്ള മരുന്നിന്റെ പരസ്യം... വനിത ചീഫ് എഡിറ്റർക്ക് ജാമ്യമില്ലാ വാറണ്ട്!!
മലയാളത്തിലെ പ്രമുഖ മാഗസിനായ വനിതയുടെ ചീഫ് എഡിറ്റർക്കും പ്രസാധകനായ എം എം പബ്ലിക്കേഷൻസ് ഡയറക്ടർക്കും ജാമ്യമില്ലാ വാറണ്ട് എന്ന് റിപ്പോർട്ട്. തെറ്റായ ആരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിലാണ് വാറണ്ട് എന്ന് ഡോക്ടർ ജിനേഷ് ഫേസ്ബുക്കിൽ എഴുതുന്നു.
ഇതൊന്നും പത്രങ്ങളിൽ വരാൻ സാധ്യതയില്ലാത്ത കാര്യങ്ങളാണ് എന്ന സന്ദേശവമുായി സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിൽ നിരവധി പേരാണ് ഈ വിവരം പങ്കുവെക്കുന്നത്. കേസ് ഡീറ്റയിൽസും മറ്റും വ്യക്തമാക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിങ്ങനെ..

എന്തിനാണ് വാറണ്ട്?
സ്ത്രീ സ്തനങ്ങളുടെയും ലൈംഗികാവയവങ്ങളുടെയും വളർച്ചയ്ക്കുള്ള മരുന്നുകളുടെ ഡ്രഗ്സ് & മാജിക് റിമഡീസ് ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ് ആക്ട് പ്രകാരം നിരോധിക്കപ്പെട്ട പരസ്യം വനിതയിലൂടെ പ്രസിദ്ധീകരിച്ചതിനു ഏലൂർ സ്വദേശി കെ.എം.പ്രസാദിന്റെ പരാതിയിൽ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വനിത ദ്വൈവാരിക എഡിറ്ററായ പ്രേമ മാമ്മൻ മാത്യു, പ്രസാധകനായ എം.എം.പബ്ലിക്കേഷൻസ് ഡയറക്ടർ സജീവ് ജോർജ്ജ് എന്നിവർക്ക് സമൺസയച്ചിരുന്നു. - ഡോക്ടർ പി എസ് ജിനേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഇതൊരു പാഠമാകട്ടെ
നാലു പോസ്റ്റിങ് കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഇന്നലെ കോടതി പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട് ഉത്തരവിടുകയായിരുന്നു. 23.08.2017-ലേക്കാണ് കേസ് പോസ്റ്റ് ചെയ്തിരികുന്നത്. ഇതൊരു പാഠമാകണം. മനോരമ, മാതൃഭൂമി തുടങ്ങിയ പല പത്രങ്ങളും അധാർമ്മികമായ ഇത്തരം പരസ്യങ്ങളും അനുഭവസാക്ഷ്യങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. ശരിയായ ചികിത്സ തേടാൻ പലരും വിമുഖരാകുന്നതും ഇത്തരം പരസ്യങ്ങൾ വിശ്വസിക്കുന്നതിനാലാണ്. ചികിത്സ ഏറ്റവും ഫലപ്രദമാകുന്ന സുവർണ്ണ സമയം നഷ്ടപ്പെടാൻ ഇതൊരു കാരണമാകുന്നുണ്ട്. ഇനിയെങ്കിലും മാധ്യമങ്ങൾ ഈ വിഷയം തിരിച്ചറിയണം.

പരസ്യങ്ങൾ എന്ന തട്ടിപ്പ്
മാധ്യമങ്ങളിലെ പരസ്യങ്ങൾ കാരണം നിരവധി പേർ ഈ തട്ടിപ്പിന്നിരയാകുന്നുണ്ട്. വികലമായ ലൈംഗികബോധവും ലൈംഗികാസംതൃപ്തിയും മലയാളിസമൂഹത്തിൽ വ്യാപകമായിരിക്കുന്നതിനാൽ ഡോക്ടറെ കാണുന്നതിന് പകരം പലപ്പോഴും ഇത്തരം കപടന്മാരുടെ പരസ്യങ്ങളിൽ ജനങ്ങൾ കുടുങ്ങുന്നു. തട്ടിപ്പിന്നിരയാകുന്നവരാരും നാണക്കേട് ഭയന്നു അത് പുറത്തുപറയില്ല. വൈദ്യരാജന്മാർ കുളയട്ടകളെ പോലെ ചോരകുടിച്ചു വീർക്കും.

ഇത്തരം പരസ്യങ്ങൾ എന്തിനാണ്
ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍, സോറിയാസിസ് പോലെ ഇടക്കിടെ വന്നും പോയുമിരിക്കുന്ന അസുഖങ്ങക്കുള്ള പരിഹാരങ്ങള്‍, കൈകാൽമുട്ട് വേദന പോലുള്ള അസുഖങ്ങക്കുള്ള പരിഹാരങ്ങള്‍ തുടങ്ങിയ പരസ്യങ്ങളിലൂടെ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. നിങ്ങൾക്ക് പണം ഉണ്ടാക്കാൻ നിരവധി പരസ്യങ്ങൾ ലഭിക്കില്ലേ? ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളിൽ അബദ്ധ സന്ദേശങ്ങൾ പടർന്നുപിടിക്കാതെയുള്ള പരസ്യങ്ങൾ പോരേ? എന്തിനാണ് സാധാരണക്കാരെ വെറുതെ കബളിപ്പിക്കുന്നത് ? ആളെക്കൊല്ലുന്ന പരസ്യമായാലും ശരി പണം കിട്ടിയാൽ മതി എന്ന നിലപാട് തിരുത്തപ്പെടണം. - ജിനേഷ് എഴുതുന്നു.

ഊളവൈദ്യന്മാരും മാധ്യമദുരയും.
വ്യാജ ഭിഷഗ്വരന്മാരുടെ തട്ടിപ്പിനു കൂട്ടു നിൽക്കുന്ന മാധ്യമങ്ങളുടെ പരസ്യക്കൊതിയും പണക്കൊതിയും ചോദ്യം ചെയ്യുന്ന രസകരമായ ഒരു വ്യവഹാരമാണു നാളെ. പൊതുപ്രവർത്തകനായ ഏലൂർ സ്വദേശി കെ.എം.പ്രസാദ്, ഡ്രഗ്സ് & മാജികൽ റിമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) ആക്ട് വകുപ്പ് 7 പ്രകാരം മലയാളം ദ്വൈവാരികയായ 'വനിത'യ്ക്കെതിരെ നൽകിയ സ്വകാര്യ അന്യായത്തിൽ നാളെയാണു പ്രതികൾ ഹാജരാകേണ്ടത്. - എന്ന് കേസിന് പോകുന്നതിന് മുമ്പായി അഭിഭാഷകനായ അഷ്കർ ഖാദർ എഴുതിയിരുന്നു.

ഇതൊക്കെയാണ് സംഭവം
വൈദ്യരാജ് അശ്വനികുമാർ എന്നു കേട്ടിട്ടുണ്ടോ? പലപ്പോഴും മലയാള പത്ര,വാരികകളിൽ, വിശിഷ്യാ, കൗമുദി ഗ്രൂപ് പ്രസിദ്ധീകരണങ്ങളിൽ ഈ വൈദ്യരത്നത്തിന്റെ പരസ്യം കണ്ടിട്ടുണ്ടാകും. ലൈംഗികശേഷിയുണർത്തുന്നതും ലൈംഗികാവയവങ്ങൾക്ക് വളർച്ചയേകുന്നതുമായ ഔഷധങ്ങളിലാണു വൈദ്യരാജൻ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.

ആർക്കൊക്കെയാണ് നോട്ടീസ്?
എന്തായാലും മലയാളിസ്ത്രീകളുടെ സുഹൃത്തും വഴികാട്ടിയുമായ വനിതയ്ക്കെതരെയുള്ള ഈ ക്രിമിനൽ വ്യവഹാരം മറ്റു മാധ്യമങ്ങൾക്ക് വഴികാട്ടിയായി മാറട്ടെ എന്നതാണീ കേസു കൊണ്ടാഗ്രഹിക്കുന്നത്. കൂടാതെ, നിയമം ഏട്ടിലിരുന്നു പുല്ലു തിന്നാനുള്ളതല്ലെന്നും അത് പ്രേമ മാമ്മൻ മാത്യുവിനായാലും ക്രൈം നന്ദകുമാറിനായാലും ഒരു പോലെ ബാധകമാണെന്ന എളിയ സന്ദേശം നൽകുന്നതിനും. എം.എം. പബ്ലിക്കേഷൻസ് ഡയറക്ടർ കെ.ഐ.ജോർജ്ജ്, വനിതയുടെ പ്രസാധകനായ വി.സജീവ് ജോർജ്ജ്, പത്രാധിപരായ പ്രേമ മാമ്മൻ മാത്യു എന്നിവർക്കാണു കോടതിയിൽ നാളെ (18.01.2017)ഹാജരാകുന്നതിനു കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സമൻസയച്ചിട്ടുള്ളത്. - ഈ സമൻസ് കൈപ്പറ്റി ഹാജരാകാതിരുന്നത് കൊണ്ടാണ് വാറണ്ട്.
പോസ്റ്റ് കാണാം
അഡ്വ പി എസ് ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം


Click it and Unblock the Notifications
