ധർമടത്തെ തൊട്ടപ്പോൾ എസ്കെഎന്നിന് കൊണ്ടോ? ഏഷ്യാനെറ്റിനെ അനുകരിച്ച് ജേർണലിസ്റ്റുകൾക്കെതിരെ വാർത്ത കൊടുക്കുമെന്ന്
കൊച്ചി: മുട്ടില്‍ മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനാണ് ട്വന്റിഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടം. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിറകെ, ദീപക് ധര്‍മടത്തെ ട്വന്റിഫോറിന്റെ റീജിയണല്‍ മേധാവി പദവിയില്‍ നിന്ന് മാറ്റുകയും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്തായാലും ദീപക് ധര്‍മടത്തിനെതിരെ വാര്‍ത്തകളുമായി മുഖ്യധാരാ മാധ്യമങ്ങളും രംഗത്തെത്തി.
മരംമുറിയിലെ 'ധര്‍മടം' ബന്ധം... ആരാണ് മാധ്യമ പ്രവര്‍ത്തകനായ ദീപക് ധര്‍മടം? ട്വന്റിഫോറില്‍ നടപടി
അഫ്ഗാനില്‍ ഭയം വിതക്കുന്ന ഐസിസ്; ഇത് ഖൊറാസാന്‍ ഐസിസ്... താലിബാന്റെ ബദ്ധവൈരികള്‍; എന്താണ് കാരണം
ഈ വിഷയത്തോട് ട്വന്റിഫോര്‍ ന്യൂസിന്റെ ചീഫ് എഡിറ്റര്‍ ആയ ആര്‍ ശ്രീകണ്ഠന്‍ നായരുടെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദീപക് ധര്‍മടത്തിനെതിരെ വാര്‍ത്ത കൊടുത്തതില്‍ ഏഷ്യാനെറ്റ് ന്യൂസിനെ പ്രശംസിക്കുന്ന മട്ടിലാണ് ശ്രീകണ്ഠന്‍ നായര്‍ സംസാരിക്കുന്നത് എങ്കിലും, അതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്.
ട്വന്റിഫോര്‍ ന്യൂസിലെ 'ഗുഡ്‌മോര്‍ണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍' എന്ന പ്രഭാത വാര്‍ത്താ പരിപാടിയില്‍ ആയിരുന്നു പ്രതികരണം. നല്ല കാര്യങ്ങള്‍ സംഭവിച്ചാല്‍ നമ്മള്‍ അത് അനുകരിക്കണം എന്ന അഭിപ്രായക്കാരനാണ് താന്‍ എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഒരു നല്ല കാര്യം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസുമൊക്കെ വലിയ കോര്‍പ്പറേറ്റുകളാണ് ഇപ്പോള്‍. ഏഷ്യാനെറ്റ് ന്യൂസ് ജൂപ്പിറ്റര്‍ കമ്പനിയുടെ കീഴിലും ഏഷ്യാനെറ്റ് വാള്‍ട്ട് ഡിസ്‌നിയുടെ കീഴിലും ഉള്ള രണ്ട് വ്യത്യസ്ത കമ്പനികള്‍ ആണ് എന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. ശ്രീകണ്ഠന്‍ നായര്‍ മുമ്പ് ഏഷ്യാനെറ്റിന്റെ സീനിയർ വൈസ് പ്രസിഡന്റും ആയിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആണ് ഫ്‌ലവേഴ്‌സും ട്വന്റിഫോറും ആയി അദ്ദേഹം രംഗത്ത് വരുന്നത്.
മുട്ടില്‍ മരം മുറി കേസില്‍ ദീപക് ധര്‍മടത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത കൊടുത്തതിനെ കുറിച്ചാണ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് രണ്ട് ദിവസമായി ആ വാര്‍ത്ത നല്ല രീതിയില്‍ കൊടുത്തിട്ടുണ്ട്. രാവിലെ ഏഴ് മണിമുതല്‍ തന്നെ വാര്‍ത്ത കൊടുത്തു. ദീപക് ധര്‍മടത്തിനെതിരെ ഒരു നല്ല വാര്‍ത്ത കൊടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതില്‍ തനിക്ക് വലിയ സന്തോഷമുണ്ട് എന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നുണ്ട.
എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് സന്തോഷം എന്ന് സ്വാഭാവികമായും സംശയം തോന്നും. അതിന് ഒരു കാരണവും ഉണ്ട്. സാധാരണ ഗതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്തെങ്കിലും കുഴപ്പം ചെയ്തുകഴിഞ്ഞാല്‍ മാധ്യമങ്ങള്‍ അത് ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുമത്രെ. എന്നാല്‍, അത് ഒതുക്കി വയ്ക്കരുത് എന്ന രീതിയില്‍ ദീപക് ധര്‍മടത്തിന്റെ കാര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് അത് നന്നായി ചെയ്തു എന്നതാണത്രെ അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നത്.
ഞങ്ങളുടെ ഇടയില്‍ നിന്ന് ഒരാള്‍ എന്തെങ്കിലും തെറ്റ് വരുത്തിയാലും, അയാളെ വെറുതേ വിടില്ല എന്നൊരു പുതിയ മൂല്യബോധം മാധ്യമ രംഗത്ത് സൃഷ്ടിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. അത് നല്ല കാര്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഇതൊരു പ്രശംസയാണോ അതോ പരിഹാസമാണോ എന്നതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ച.
ഇതിനൊപ്പം ഒരു വെല്ലുവിളി കൂടി ശ്രീകണ്ഠന്‍ നായര്‍ ഉയര്‍ത്തുന്നുണ്ട്. ഇനി മുതല്‍ തങ്ങളും ഇങ്ങനെ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്ത കൊടുക്കും എന്നതാണത്. നല്ല കാര്യം ആര് ചെയ്താലും അത് പിന്തുടരണമല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു വെല്ലുവിളി.
അതുകൊണ്ട് അവസാനിപ്പിക്കുന്നില്ല ശ്രീകണ്ഠന്‍ നായര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ചില അധിക്ഷേപ പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത കൊടുക്കുന്നതിന്റെ ഭാഗമായി മദ്യപിക്കും, പ്രസ് ക്ലബ്ബില്‍ പോയിരുന്ന് മദ്യപിക്കും എന്നൊക്കെയാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. മന്ത്രിമന്ദിരങ്ങളില്‍ കയറിയിറങ്ങി അത്യാവശ്യം പോസ്റ്റിങ്ങുകളും ട്രാന്‍സ്ഫറുകളും ഒക്കെ നടത്തിക്കൊടുത്ത് പണം വാങ്ങിക്കും എന്നും ശ്രീകണ്ഠന്‍ നായര്‍ ആരോപിക്കുന്നുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നാണ് വിശേഷണം. എന്നാല്‍ ഇതെല്ലാം മാധ്യമങ്ങള്‍ പൊതുവേ ഒതുക്കി വയ്ക്കുകയാണ് എന്നാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസിനേയും പിന്നേയും വിടാന്‍ ഭാവമില്ല ശ്രീകണ്ഠന്‍ നായര്‍ക്ക്. ദീപക് ധര്‍മടത്തിന്റെ വാര്‍ത്തയുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച നയിച്ചത് പിജി സുരേഷ് കുമാര്‍ ആയിരുന്നു. പുതിയൊരു മൂല്യ അവതരണമാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാള ടെലിവിഷനില്‍ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് പിജി സുരേഷ്‌കുമാര്‍ അവതരിപ്പിച്ച ചര്‍ച്ച കണ്ടപ്പോള്‍ തോന്നിയത് എന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നുണ്ട്. വളരെ 'അഗ്രസ്സീവ്' ആയിട്ടുതന്നെ അത് തങ്ങളും അനുകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മനോരമ പത്രത്തില്‍ ദീപക് ധര്‍മടത്തെ കുറിച്ച് ഒരു കാര്‍ട്ടൂണും വന്നിരുന്നു. ഇതെല്ലാം പരാമര്‍ശിക്കുന്നുണ് ശ്രീകണ്ഠന്‍ നായര്‍. എല്ലാ മാധ്യമങ്ങളും മൂല്യബോധ്തിന്റെ പിന്നാമ്പുറ കാര്യങ്ങളുമായി ഇറങ്ങി. ഇനിയിപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകനേയും രക്ഷിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ല എന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റേയും മറ്റുള്ള ചാനലുകളുടേയും നിലപാട് തങ്ങളും ശക്തിയുക്തം പിന്താങ്ങുന്നു എന്നും പറയുന്നുണ്ട്.
മറ്റ് മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തങ്ങള്‍ 'അഗ്രസ്സീവ്' ആയി വാര്‍ത്ത കൊടുക്കും എന്ന മട്ടിലുള്ള ഒരു ഭീഷണിയാണ് ശ്രീകണ്ഠന്‍ നായര്‍ ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിനെ ടാര്‍ഗറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റര്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയത് ശരിയായില്ലെന്നും ചിലര്‍ പറയുന്നു.
കേരളത്തില്‍ ഏറ്റവും ഒടുവില്‍ തുടങ്ങിയ വാര്‍ത്താ ചാനല്‍ ആണ് ട്വന്റിഫോര്‍ ന്യൂസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധയും അവര്‍ നേടിയിട്ടുണ്ട്. ചാനല്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അപ്രമാദിത്തം തകര്‍ക്കുന്ന രീതിയില്‍ വലിയ മുന്നേറ്റവും ട്വന്റിഫോര്‍ നടത്തിയിരുന്നു. ബാര്‍ക്ക് റേറ്റിങ്ങില്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ട്വന്റിഫോര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. റിപ്പബ്ലിക് ടിവി വിവാദത്തിന് ശേഷം വാര്‍ത്താ ചാനലുകളുടെ റേറ്റിങ് വിവരങ്ങള്‍ ബാര്‍ക് പുറത്ത് വിടുന്നില്ല.
Recommended Video