സിനിമയിലും ജിഹാദോ? ആമേന്‍, അങ്കമാലി.. ഇപ്പോള്‍ പറവയിലും ഒളിച്ചുകടത്തുന്നത് ഹൈന്ദവ വിരുദ്ധത??
പ്രേമത്തില്‍ ജിഹാദ്, വിവാഹത്തില്‍ ജിഹാദ് ഇങ്ങനെ എന്തിലും ജിഹാദ് കുത്തിക്കയറ്റുന്നത് ചിലര്‍ക്കൊരു വിനോദമാണ്. എന്നാല്‍ തികച്ചും അപകടകരമായ ഒരു പോക്കാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ലൗ ജിഹാദിന് ശേഷം സിനിമയില്‍ പോലും ജിഹാദ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമാണ് ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
സംഘപരിവാര്‍ ആശയങ്ങളെ പ്രമോട്ട് ചെയ്യുന്ന സജ്ജീവനി എന്ന പേജിലാണ് പറവ എന്ന പുതിയ ചിത്രം ഹൈന്ദവവിരുദ്ധം എന്ന പ്രചാരണം നടക്കുന്നത്. നേരത്തെ ആമേന്‍, അങ്കമാലി ഡയറീസ് തുടങ്ങിയ പടങ്ങള്‍ ഇറങ്ങിയപ്പോള്‍ അതിനെതിരെയും ചില മുറുമുറുക്കലുകള്‍ ഉണ്ടായിരുന്നല്ലോ. പറവയെപ്പറ്റി സജ്ജീവനിയുടെ പേജില്‍ പറയുന്നത് നോക്കൂ...

മട്ടാഞ്ചേരിയിലെ പ്രധാന മുക്രിമാർ
സംഘമിത്രങ്ങളെ, ഹൈന്ദവരെ അപമാനിക്കാനും ഹിന്ദു ബിംബങ്ങളെ ഇല്ലായ്മചെയ്‌തുകൊണ്ട് അഖണ്ഡഭാരതത്തിന്റെ ഭാഗമായ കേരളത്തെ അന്യമതവത്കരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായികൊണ്ടിരിക്കുകയാണല്ലോ! സിനിമയുൾപ്പെടെയുള്ള മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് ക്രൈസ്തവരും ഇസ്ലാമികരും നടത്തുന്ന ഈ ഹീനമായ പ്രവർത്തിയെ നാം ഹിന്ദുക്കൾ ഒറ്റക്കെട്ടായി നേരിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. - ഇങ്ങനെയാണ് പോസ്റ്റ് തുടങ്ങുന്നത്.

ആമേനും അങ്കമാലി ഡയറീസും
ഈ അവസരത്തിൽ സിനിമകളിലൂടെ ഇതര മതബിംബങ്ങളെ കേരളത്തിൽ സ്ഥാപിക്കാനുള്ള കുൽസിത നീക്കങ്ങളെപ്പറ്റി പ്രത്യേകം ചർച്ച ചെയ്യേണ്ടതുണ്ട്. ജനം ടി വിയിലെ ശ്രീ രഞ്ജിത്ത് ജി. കാഞ്ഞിരത്തിൽജിയാണ് പ്രസ്തുത പ്രശ്നത്തെപ്പറ്റി ആദ്യമായി റിപ്പോർട്ട് ചെയ്തത്. 'ആമേൻ', 'അങ്കമാലി ഡയറീസ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ലിജോ ജോസഫ് എന്ന ക്രൈസ്തവനായ സംവിധായകൻ തന്റെ മതത്തിന്റെ പ്രചാരണം നടത്താൻ ശ്രമിച്ചതിനെതിരെ തൂലിക പടവാൾ ആക്കി പ്രതികരിച്ച രഞ്ജിത്ജിയോട് നാം കടപ്പെട്ടിരിക്കുന്നു.

മട്ടാഞ്ചേരിയെ ഇസ്ലാമികമാക്കുന്ന പറവ
പക്ഷെ ക്രൈസ്തവർ നിർത്തിയിടത്തുനിന്ന് ഇസ്‌ലാമിസ്റ്റുകൾ തുടങ്ങിയിരിക്കുകയാണ്. സൗബിൻ ഷാഹിർ എന്ന സംവിധായകൻ മട്ടാഞ്ചേരിയെ ഇസ്ലാമിക രാജ്യമായി വരച്ചു കാട്ടാൻ ശ്രമിക്കുകയാണ് പറവ എന്ന സിനിമയിലൂടെ. സിനിമയുടെ കഥയൊക്കെ അവിടെ നിൽക്കട്ടെ. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഇസ്ലാമിക ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത.

എന്താണ് ശരിക്കും പ്രശ്നം?
ഒരൊറ്റ ഹിന്ദു കഥാപാത്രം പോലും പ്രധാനമായി ഈ സിനിമയിൽ ഇല്ല എന്നതാണ് യാഥാർഥ്യം. നായകനും നായകന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മുസ്ലീങ്ങൾ. റേഷൻ കട നടത്തുന്നവരും ബാർബറും ക്ലബ് നടത്തുന്നവരുമൊക്കെ അതേ മതത്തിൽ പെട്ടവർ. എന്തിന് സിനിമയിൽ കാണിക്കുന്ന പക്ഷിമൃഗാതികൾ പോലും മുസ്ലീങ്ങൾ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് വിളിയും നിസ്കാരത്തെപ്പറ്റിയുള്ള സംഭാഷണങ്ങളും സിനിമയിലുണ്ട്.

പള്ളികൾ മാത്രമേ ഉള്ളൂ?
ഒരൊറ്റ ക്ഷേത്രമോ അവിടുന്നുള്ള ഭക്തിഗാനമോ സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. മട്ടാഞ്ചേരിയിൽ എന്താ ഹൈന്ദവർ ഇല്ലേ? എന്നാൽ സിനിമയിൽ ഹൈന്ദവൻ എന്ന് ധ്വനിപ്പിക്കുന്ന ഏക കഥാപാത്രം ഒരു മെഡിക്കൽ സ്റ്റോറുകാരനാണ്. അതാകട്ടെ, വളരെ മോശം പ്രവൃത്തികൾ ചെയ്യുന്ന ഒരു കഥാപാത്രവും!!

ഭയങ്കരപ്പെട്ട വേവലാതി തന്നെ
കുണ്ഠിതപ്പെട്ടുകൊണ്ട് ചോദിക്കട്ടെ, ഇസ്ലാമിസ്റ്റുകൾക്ക് തീറെഴുതികൊടുത്തോ ആ നാടിനെ? ഹൈന്ദവരെ അത്യന്തം അവഹേളിക്കുകയാണ് ഈ സിനിമ. ഇത്തരം സിനിമകൾ ഹിന്ദുക്കൾക്ക് ഭീഷണിയാണ്. സിനിമയിലൂടെ മതാധിപത്യം നേടുന്നതിനെതിരെ ഹിന്ദുക്കൾ ഉണരണം. - ഇതാണ് സജ്ജീവനി പോസ്റ്റിന്റെ അവസാനം. എത്ര കഷ്ടപ്പെട്ടാണ് ഒരു സിനിമയെ ഹൈന്ദവ വിരുദ്ധമാക്കുന്നത് എന്ന് നോക്കൂ.

സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു
അങ്കമാലി ഡയറി കണ്ട് ക്രൈസ്തവ ബിംബങ്ങളുടെ ഘോഷയാത്ര എന്ന് കുണ്ഠിതപ്പെട്ടവരിൽ കുറച്ച് പേർ ബാക്കിയുണ്ടായിരുന്നു. അവർ ഇപ്പോ പറവയ്ക്ക് പിന്നാലെയാണ്.. മട്ടാഞ്ചേരിയിൽ മറ്റ് മതസ്ഥരൊന്നുമില്ലേന്ന്.. പോരാത്തതിന് സംവിധായകനും നിർമ്മാതാവും ആരാ? - എന്തായാലും ഇത്തരം പ്രചാരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയ ശക്തമായി പ്രതികരിക്കുന്നുണ്ട്. ഉദാഹരണത്തിന് എസ് ലല്ലുവിന്റെ ഈ പോസ്റ്റ് നോക്കൂ.

ലല്ലുവിന്റെ പോസ്റ്റ്
കഴിഞ്ഞ ദിവസം വേറൊരുത്തൻ എഴുതിക്കണ്ടു, ആകെ ഇതര മതസ്ഥനെന്ന് തോന്നുന്നത് മെഡിക്കൽ സ്റ്റോറുകാരനാണ്, അയാളാണെങ്കിൽ ചെറ്റത്തരം പറഞ്ഞതിന് ഇടി വാങ്ങിയെന്ന്... ഈ ചങ്ങായിമാരൊക്കെ സിനിമ കാണാനാണോ സെൻസസ് എടുക്കാനാണോ അങ്ങോട്ട് പോകുന്നതെന്നറിയില്ല.. ഒറ്റപ്പാലോം വരിക്കാശേരി മനയും ഭാരതപ്പുഴയും വിട്ട് സിനിമ പച്ച മനുഷ്യരിലേക്ക് ഇറങ്ങിയത് ചങ്ങായിമാർക്ക് അറിയാഞ്ഞിട്ടല്ല.. ഒരങ്കമാലി ഡയറിയും പറവയും മാത്രമല്ല ഇവിട്ടിറങ്ങിയ നല്ല സിനിമകൾ...

എന്താണ് നിങ്ങളുടെയൊക്കെ പ്രശ്നം?
പുലി മുരുകന്റെയും ഡാഡി ഗിരിജയുടേയും ഒന്നും ജാതിയും മതവും നിങ്ങൾക്ക് പ്രശ്നമല്ലേ.. പന്നി വളർത്തുന്ന അച്ചായന്മാരും പ്രാവ് പറത്തുന്ന ഇക്കമാരും ഒക്കെ പണ്ടേയ്ക്ക് പണ്ടേ ഇവിടെ ഉള്ളവരല്ലേ. അവരുമൊക്കെ സിനിമയാകട്ടെ. കുറെ സെൻസസ് കാര് വന്നിരിക്കുന്നു. വീട്ടിൽ വളർത്തുന്ന പട്ടികൾക്ക് ഇപ്പൊഴും കൈസർ, ടോമി, ബ്രൂണോ, ജൂലി എന്നൊക്കെത്തന്നെയല്ലേ പേരുകൾ.. അതോ അതുങ്ങളെയും ഭാരതപ്പുഴയിൽ മുക്കി വരിക്കാശേരി മനയിലിട്ട് വളർത്തുവാണോ? - ലല്ലുവിനൊപ്പം സോഷ്യൽ മീഡിയയും ചോദിക്കുന്നു.


Click it and Unblock the Notifications