നായകൻ വില്ലനായി! കേരളം കണ്ട ഏറ്റവും വലിയ വില്ലൻ ജോൺ ഹോനായി... ഒടുക്കം പുരസ്‌കാരം ലഭിച്ചത് ഡബ്ബിങ്ങിന്
കൊച്ചി: വില്ലനായി വന്ന് നായകസ്ഥാനം പിടിച്ചെടുത്ത മോഹൻലാലിന്റെ കഥ പലർക്കും പ്രചോദനമാണ്. എന്നാൽ നായകനായി രംഗപ്രവേശനം ചെയ്ത് ഒടുവിൽ , വലിയ വില്ലനായി മാറിയ കഥയാണ് റിസബാവയ്ക്കുള്ളത് . ഒരുപക്ഷേ , മലയാള സിനിമ കണ്ട ഏറ്റവും വലിയ അഞ്ച് വില്ലൻമാരിൽ ഒരാൾ റിസബാവയുടെ കഥാപാത്രമായിരിക്കും.
അതേ... ജോൺ ഹോനായി തന്നെ! 1990 ൽ പുറത്തിറങ്ങിയ 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയിലെ ക്രൂരനായ ആ വില്ലനെ മലയാളികൾക്ക് അത്രപെട്ടെന്ന് മറക്കാൻ ആവില്ല. ഇൻ ഹരിഹർ നഗറിന്റെ അവസാനം ജോൺ ഹോനായി മരിച്ചെങ്കിലും 2009 ൽ പുറത്തിറങ്ങിയ '2 ഹരിഹർ നഗർ' എന്ന രണ്ടാം ഭാഗം ജോൺ ഹോനായിയെ വീണ്ടും ഓർമിപ്പിച്ചുകൊണ്ടാണ് കടന്നുപോയത് .

പല പ്രമുഖ സിനിമ താരങ്ങളേയും പോലെ നാടകങ്ങളിലൂടെ തന്നെ ആയിരുന്നു റിസബാവയുടേയും സിനിമ പ്രവേശനം. എൺപതുകളിലെ നാടകവേദികളിൽ ഏറെ സജീവമായിരുന്നു റിസബാവ . അധികമാർക്കും പരിചിതമല്ലാത്ത ഒരു പേര് തന്നെ ആയിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ ഐഡന്റിറ്റിയായി മാറിയത്. അതുപോലെ തന്നെ വ്യത്യസ്തമായ സംഭാഷണ രീതിയും ശബ്ദവിന്യാസവും റിസബാവയെ മറ്റ് നടൻമാരിൽ നിന്ന് വ്യത്യസ്തനാക്കി .

ആദ്യ സിനിമ പുറത്തിറങ്ങാതെ പോയി എന്ന ദൗർഭാഗ്യം മറ്റ് പല പ്രമുഖരേയും പോലെ റിസബാവയേയും വേട്ടയാടിയിരുന്നു. 1984 ൽ ആയിരുന്നു ആദ്യത്തെ സിനിമ. പേര് വിഷുപ്പക്ഷി. പക്ഷേ, പുറത്തിറങ്ങാതെ പോയ ആ സിനിമ ആയിരുന്നില്ല റിസബാവയുടെ ജീവിതം മാറ്റിമറിച്ചത്. അത് മറ്റൊന്നായിരുന്നു .

പുറത്തിറങ്ങാതെ പോയ ആദ്യ സിനിമ. അതിന് ശഷം ആദ്യമായി അവസരം ലഭിക്കുന്നത് നായക വേഷത്തിൽ. ഒരു സിനിമാ പ്രേമിയെ സംബന്ധിച്ച് ഇതിൽപരം എന്ത് നേട്ടമാണ് വേണ്ടതെന്ന് അക്കാലത്ത് പലരും ചിന്തിച്ചുകാണണം . ആദ്യ സിനിമ കഴിഞ്ഞ് ആറ് വർഷത്തിന് ശേഷം ആണ് റിസബാവയെ തേടി രണ്ടാമതൊരു അവസരം വരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഡോ. പശുപതി' എന്ന ചിത്രത്തിൽ പാർവ്വതിയുടെ നായക കഥാപാത്രമായിട്ടായിരുന്നു അത് . സിനിയിലെ ടൈറ്റിൽ റോൾ ചെയ്തത് ഇന്നസെന്റ് ആയിരുന്നു.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

റിസബാവയിലെ നടനെ ശരിക്കും കണ്ടെത്തിയത് സിദ്ദിഖ്- ലാൽ കൂട്ടുകെട്ടായിരുന്നു. ഡോ പശുപതി പുറത്തിറങ്ങിയ അതേ വർഷം തന്നെയാണ് സിദ്ദിഖ് -ലാലിന്റെ 'ഇൻ ഹരിഹർ നഗർ' പുറത്തിറങ്ങുന്നത്. മുഴുനീളെ ചിരിപ്പിക്കുന്ന സിനിമയിൽ, പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയ വില്ലനായിട്ടായിരുന്നു റിസബാവ അവതരിപ്പിക്കപ്പെട്ടത് . 'ജോൺ ഹോനായി' എന്ന ആ വില്ലനെ മലയാളി സിനിമ പ്രേമികൾ ഒരുകാലത്തും മറക്കില്ലെന്ന് ഉറപ്പാണ്.

പ്രേക്ഷകരെ അത്രയേറെ ഞെട്ടിച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച റിസബാവയ്ക്ക് പക്ഷേ, പിന്നീട് അത്തരം ശക്തമായ വേഷങ്ങൾ അധികമൊന്നും ലഭിച്ചില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും മലയാള സിനിമയിൽ റിസബാവയുടെ സാന്നിധ്യം തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടായിരുന്നു. ചെറുതെങ്കിുലും ശ്രദ്ധേയമായ വേഷങ്ങളായിരുന്നു ആനവാൽമോതിരം, ആമിന ടൈലേഴ്‌സ് കുന്നത്തങ്ങാടി, ജോർജ്ജുകുട്ടി കെയർ ഓഫ് ജോർജ്ജുകുട്ടി, പ്രിയപ്പെട്ട കുക്കു എന്ന സിനിമകളിൽ റിസബാവയെ തേടിയെത്തിയത്.

പിന്നീടങ്ങോട്ടും റിസബാവയെ തേടി ഒരു വേഷങ്ങൾ എത്തി. പക്ഷേ, ജോൺ ഹോനായിയെ പോലെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച ശക്തമായ കഥാപാത്രങ്ങൾ അധിമുണ്ടായിട്ടില്ല എന്ന് പറയേണ്ടിവരും. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കെല്ലാം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് റിസബാവ. ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മമ്മൂട്ടി നായകനായ 'വൺ' ആയിരുന്നു. ദിലീപ് നായകനായ പ്രൊഫസർ ഡിങ്കൻ ആണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

ആറ് വർഷത്തോളം സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്ന ഒരു അവസ്ഥയും റിസബാവയ്ക്ക് ഉണ്ടായിരുന്നു. 2015 മുതൽ 2021 വരെയുള്ള കാലത്താണ് ഒരു സിനിമയിൽ പോലും അഭിനയിക്കാതെ അദ്ദേഹം മാറി നിന്നത്. കൃത്യമായി പറഞ്ഞാൽ 'കോഹിന്നൂരിന്' ശേഷം അദ്ദേഹം അഭിനയിച്ച സിനിമ വൺ ആയിരുന്നു. ആസിഫലി നായകനായി അഭിനയിച്ച കോഹിനൂരിൽ ശ്രദ്ധിക്കപ്പെടുന്നേ വേഷം തന്നെ ആയിരുന്നു റസബാവയ്ക്ക് ഉണ്ടായിരുന്നത്.

ഒരു നടൻ എന്നതിനപ്പുറത്തേക്ക്, തന്റെ വ്യത്യസ്തമായ ശബ്ദത്തിന്റെ സാധ്യതകളും ഉപയോഗിച്ചിട്ടുള്ള താരമായിരുന്നു റിസബാവ. അഞ്ച് സിനിമകൾക്കാണ് അദ്ദേഹം ഡബ്ബിങ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്തത്. ഏറ്റവും അധികം തവണ ശബ്ദം നൽകിയിട്ടുള്ളത് തെന്നിന്ത്യൻ നടൻ ആയ തലൈവാസൽ വിജയ്ക്ക് വേണ്ടിയാണ്. ബ്ലെസ്സി സംവിധാനം ചെയ്ത 'പ്രണയം' സിനിമയിൽ ബോളിവിഡ് താരം അനുപം ഖേറിന് ശബ്ദം നൽകിയതും റിസബാവ തന്നെ ആയിരുന്നു എന്ന് അധികമാരും ഓർക്കുന്നുണ്ടാവില്ല. നായകനായും വില്ലനായും സഹനടനായും ഒക്കെ അരങ്ങിലെത്തിയ റിസബാവയ്ക്ക് ഒരിക്കൽ മാത്രമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. അത് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ളതായിരുന്നു. 'കർമ്മയോഗി' എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം.

സിനിമയിൽ വലിയ റോളുകൾ ഒന്നും ലഭിക്കാതിരുന്ന ഘട്ടത്തിലും മലയാളി പ്രേക്ഷകർക്ക് മുന്നിൽ റിസബാവ എത്തിയിരുന്നു. ജനപ്രിയ സീരിയലുകളിൽ മികച്ച റോളുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. 2002 ൽ സൂര്യ ടിവിയിലെ വാത്സല്യം എന്ന പരമ്പരയിലൂടെ ആയിരുന്നു സീരിയൽ രംഗത്തെ തുടക്കം. ഇരുപതിൽപരം സീരിയലുകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന 'നാമം ജപിക്കുന്ന വീട്' എന്ന പരമ്പരയിലും റിസബാവ അഭിനയിക്കുന്നുണ്ടായിരുന്നു.

1966 സെപ്തംബർ 24 ന് കൊച്ചിയിലായിരുന്നു റിസബാവയുടെ ജനനം. തോപ്പുംപടിയിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ നിന്ന പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ച് കാലമായി കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ വേട്ടയാടുന്നുണ്ടായിരുന്നു റിസബാവയെ. പ്രമേഹവും വൃക്കസംബന്ധിയായ അസുഖങ്ങളും ഉണ്ടായിരുന്നു. നാല് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications