'പഠിച്ചിട്ട് ഡയലോഗടിയ്ക്കൂ ലാലേട്ടാ'... തീര്‍ന്നിട്ടില്ല വിമര്‍ശനം
രാജ്യ സ്‌നേഹത്തെ കുറിച്ചും ജെഎന്‍യു വിവാദത്തെ കുറിച്ചും മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിനെ ഇപ്പോഴും ആളുകള്‍ വിമര്‍ശിച്ചുകൊണ്ടിരിയ്ക്കുകയാണ്.
മോഹന്‍ലാലിന്റെ ബ്ലോഗിനെ കീറിമുറിച്ചുകൊണ്ട് വിലയിരുത്തുകയാണ് ഫേസ്ബുക്കില്‍ സജീവമായ ഗവേഷകന്‍ വൈശാഖന്‍ തമ്പി.

പ്രിയ ലാലേട്ടാ, കംപ്ലീറ്റ് ആക്റ്റിങ്ങാണെന്ന് സ്വയം സമ്മതിക്കുന്ന ആളാണ് താങ്കൾ. താങ്കളുടെ ലേറ്റസ്റ്റ് ബ്ലോഗ് പോസ്റ്റ് വായിച്ചു. നല്ല എഴുത്താണ് കേട്ടോ. വളഞ്ഞിട്ട് ചീത്ത വിളിക്കാൻ മാത്രമൊന്നും ഇല്ല. അയിന് മാത്രം ഒരു തെറ്റും താങ്കൾ ചെയ്തിട്ടില്ല. എന്തായാലും പ്രധാനമന്ത്രിയെക്കാളും വല്യ ആളൊന്നുമല്ലല്ലോ ലാലേട്ടൻ! പിന്നെന്താ ലാലേട്ടന് മണ്ടത്തരം പറഞ്ഞാല്? അടുപ്പില് സാധിക്കാനാണേൽ അത് കാരണവർക്ക് മാത്രം സാധിച്ചാൽ പോരാ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
അതെന്തായാലും, ലാലേട്ടന്റെ പോസ്റ്റിലെ ചില വാചകങ്ങൾ ശ്രദ്ധയാകർഷിച്ചു -
"മകരമാസത്തിൽ മഞ്ഞിറങ്ങിയാൽ പത്ത് മണി വരെ കമ്പിളിയിൽ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മൾ. നമുക്ക് പല്ല് തേക്കാൻ മുതൽ കുളിക്കാൻ വരെ ചൂടുവെള്ളം തരാൻ കുളിമുറിയിൽ ഗീസറുകൾ ഉണ്ട്. അതിന് ശേഷമാണ് നാം സർവകലാശാലകളിലും ഓഫീസുകളിലും പൊതുസ്ഥലത്തുമെല്ലാം എത്തുന്നത്"

പ്രയോഗം 'നാം', 'നമ്മൾ' എന്നൊക്കെയാണ്. അതായത് പത്ത് മണിവരെ പുതച്ചുമൂടി കിടക്കാനും ചൂടുവെള്ളത്തിന് കുളിമുറിയിൽ ഗീസറുകൾ പിടിപ്പിക്കാനും ശേഷിയുള്ളവർക്ക് അപ്പുറമുള്ള ഇൻഡ്യൻ ജനതയെ ലാലേട്ടൻ കണ്ടിട്ടില്ല! അതിന്റെ കുഴപ്പം എഴുത്തില് മൊത്തം കാണാനുണ്ട്. സഹമെഗാസ്റ്റാറിന് വേണ്ടി രഞ്ജിപ്പണിക്കർ എഴുതിപ്പിടിപ്പിച്ച മാസ് ഡയലോഗ് ഒന്ന് മനസ്സിരുത്തി വായിക്കാൻ താങ്കളോട് അപേക്ഷിക്കുന്നു - "അക്ഷരങ്ങൾ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളുകളിൽ നിന്ന് നീ പഠിച്ച ഇൻഡ്യയല്ല..."
"രാജ്യം എന്നത് നാം ചവിട്ടി നിൽക്കുന്ന മണ്ണാണ്, തലയ്ക്ക് മുകളിലുള്ള ആകാശമാണ്, ശ്വസിക്കുന്ന വായുവും കുടിയ്ക്കുന്ന ജലവുമാണ്, നാം കൊള്ളുന്ന മഴയും വെയിലും മഞ്ഞുമാണ്, ഒടുവിൽ നാം മരിച്ചിറങ്ങി കിടക്കേണ്ട, വെന്തലിയേണ്ട മണ്ണടരുകളാണ്. അവയ്ക്ക് കാവൽ നിൽക്കുക എന്നത്..."

ഈ റൊമാന്റിക് ടച്ചുള്ള എഴുത്ത് വെച്ച് അത്ര എളുപ്പത്തിൽ നിർവചിച്ച് തള്ളാനാവില്ല ലാലേട്ടാ ഈ രാജ്യത്തെ! രാജ്യമെന്നാൽ ഇവിടുത്തെ ജനമാണ്, അവരുടെ ബഹുസ്വരതയാണ്, ഭരണഘടനയാണ്, നിയമവ്യവസ്ഥയാണ്, രാഷ്ട്രീയമാണ്, അങ്ങനെ പലതുമാണ്. ലാലേട്ടന്റെ ലിസ്റ്റിലുള്ള വായുവും മഞ്ഞും ആകാശവുമൊക്കെ എവിടാണ് വേലി കെട്ടി തിരിച്ചിരിക്കുന്നത്? വേലി കെട്ടിയിരിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ പുസ്തകങ്ങളിലും നിയമരേഖകളിലും രാഷ്ട്രീയ ഭൂപടങ്ങളിലും ഒക്കെയാണ്. അതിർത്തി കാക്കുന്നതിനെക്കുറിച്ച് വാചാലനാകുമ്പോൾ ലാലേട്ടൻ രാഷ്ട്രീയത്തെക്കുറിച്ചാണ് വാചാലനാകുന്നത്, കാരണം അതിർത്തി തീർത്തും രാഷ്ട്രീയമായ ഒരു വിഷയമാണ്. അവിടെ കാല്പനികതയ്ക്ക് സ്കോപ്പ് കുറവാണ്.
പ്രിയ ലാലേട്ടാ, കംപ്ലീറ്റ് ആക്റ്റിങ്ങാണെന്ന് സ്വയം സമ്മതിക്കുന്ന ആളാണ് താങ്കൾ. താങ്കളുടെ ലേറ്റസ്റ്റ് ബ്ലോഗ് പോസ്റ്റ് വായ...
Posted by Vaisakhan Thampi on Monday, 22 February 2016
"എനിയ്ക്ക് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ ചർച്ചകളിലോ ബഹളങ്ങളിലോ താത്പര്യമില്ല. മനോഭാവം മാത്രമേ എന്നെ അലട്ടുന്നുള്ളു..."
ഒരു സിനിമയെ വിലയിരുത്തുമ്പോൾ, കഥയിലോ തിരക്കഥയിലോ എനിയ്ക്ക് താത്പര്യമില്ല, എഴുതിയിരിക്കുന്ന കൈയക്ഷരം മാത്രമേ എന്നെ അലട്ടുന്നുള്ളു എന്ന് പറഞ്ഞതുപോലെ ആയിപ്പോയി. രാഷ്ട്രീയചർച്ചയിൽ താത്പര്യമില്ല എന്നുപറയുന്ന ലാലേട്ടൻ രാഷ്ട്രീയവിഷയത്തിൽ കേറി അഭിപ്രായം പറയുന്നു. ഇതെന്ത് എടപാടാണ് ലാലേട്ടാ?
നാട്ടിൽ വരുന്ന പട്ടാളക്കാരനെ പൊങ്ങച്ചക്കാരനെന്ന് പറഞ്ഞ് കളിയാക്കുകയും അതിർത്തിയിലെ കണ്ടിട്ടില്ലാത്ത പട്ടാളക്കാരെ വീരകേസരികളാക്കി അവരോധിയ്ക്കുകയും ചെയ്യുന്ന ആവറേജ് ഇൻഡ്യൻ രാജ്യസ്നേഹിയുടെ പ്രതിനിധിയാണ്, അവരുടെ ഹീറോയായ ലാലേട്ടൻ എന്ന് മനസിലാക്കുന്നു. പട്ടാളക്കാരന് ജയ് വിളിച്ചാൽ രാജ്യസ്നേഹം ഉണ്ടാവില്ല ലാലേട്ടാ. രാജ്യസ്നേഹം പട്ടാളക്കാർക്ക് മാത്രം പതിച്ചുകൊടുത്തിരിക്കുന്നതല്ല, ഇവിടെ ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന സകലരും രാജ്യസ്നേഹം കൊണ്ടാണ് അത് ചെയ്യുന്നത്. ശമ്പളം ഇല്ലായിരുന്നെങ്കിൽ എത്ര പട്ടാളക്കാര് തോക്കുമെടുത്ത് ഇറങ്ങുമായിരുന്നു എന്ന് ലാലേട്ടൻ തിരക്കിനിടയ്ക്ക് അല്പസമയം മാറ്റി വെച്ച് ആലോചിക്കണേ. ആ ശമ്പളം സർട്ടിഫൈഡ് രാജ്യസ്നേഹികളുടെ അക്കൗണ്ടിൽ നിന്നല്ലല്ലോ ലാലേട്ടാ, പൊതുഖജനാവിൽ നിന്നല്ലേ പോകുന്നത്? അത് എല്ലാവരുടേയും കൂടി പണമല്ലേ? ആ അർത്ഥത്തിൽ നമ്മളെല്ലാവരും കൂടി നമ്മളിൽ ചിലരെ അവിടെ നിർത്തിയേക്കുന്നു എന്നതല്ലേ ശരി? അവരോരോരുത്തരും നമ്മളിലൊരാളല്ലേ? രാജ്യത്തെ മൊത്തത്തിൽ പട്ടാളക്കാരുടെ ഉത്തരവാദിത്വത്തിൽ വിട്ടുകൊടുത്ത് അവരെ പുകഴ്ത്തിയാൽ 'രാജ്യസ്നേഹപ്പണി' എളുപ്പമാക്കാമെന്നേയുള്ളു. യഥാർത്ഥ രാജ്യസ്നേഹം ഇത്തിരി മെനക്കേടുള്ള പണിയാണ്. ആദ്യം രാജ്യം എന്താണെന്ന് പഠിയ്ക്കണം, പിന്നെ എന്ത് ചെയ്താലാണ് രാജ്യത്തിന് ഗുണമുണ്ടാവുക എന്ന് മനസിലാക്കണം, എന്നിട്ട് അത് ചെയ്യണം. പട്ടാളക്കാര് മാത്രമല്ല രാജ്യത്തെ നിലനിർത്തുന്നത്, ഇവിടുത്തെ ക്ലാർക്കിനും പ്യൂണിനും ലൈൻമാനും അധ്യാപകർക്കും രാഷ്ട്രീയക്കാർക്കും എന്നുവേണ്ട സാദാ നികുതിദായകർക്ക് വരെ അതിൽ വലിയ പങ്കുണ്ട്. രാജ്യങ്ങൾ നശിക്കുന്നത് അതിർത്തിയ്ക്ക് വെളിയിൽ നിന്ന് മാത്രമല്ല, അകത്ത് നിന്നുകൂടിയാണ്. അതൊക്കെ ചരിത്രവും നിയമവും ഭരണഘടനാ തത്വങ്ങളുമൊക്കെ ഇത്തിരി മെനക്കെട്ട് വായിച്ചാലേ മനസിലാവൂ. തത്കാലം ലാലേട്ടനോട് ഇത്രയേ പറയാനുള്ളു...
പഠിച്ചിട്ട് ഡയലോഗടിയ്ക്കൂ ലാലേട്ടാ...


Click it and Unblock the Notifications
