തടിയുണ്ടെന്ന് കരുതി മോഹന്‍ലാലാവാന്‍ കഴിയില്ല, ആ സംവിധായകന്റെ വാക്ക് ആത്മവിശ്വാസം ചോര്‍ത്തി; മിഥുന്‍ രമേശ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും അവതാരകനുമാണ് മിഥുന്‍ രമേശ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളിയുടെ ടെലിവിഷന്‍ സ്‌ക്രീനില്‍ പൊട്ടിച്ചിരിച്ച് മിഥുന്‍ രമേശ് പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ വേറിട്ട അവതരണ ശൈലിയാണ് പരിപാടി ഏറെ വ്യത്യസ്തമാക്കുന്നത്. അടുത്തിടെ മിഥുന്‍ നായകനായി അഭിനയിച്ച ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രം പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മിഥുനെ പോലെ തന്നെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും യൂട്യൂബ് വ്‌ളോഗിംഗിലൂടെയും സജീവമാണ് താരത്തിന്റെ കുടുംബം. ഇതോടൊപ്പം മകളും ഭാര്യയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന വീഡിയോകളാണ് കുടുംബം സോഷ്യല്‍ മീഡിയയില്‍ അധികവും പോസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ മിഥുന്‍ രമേശ് ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ്. തന്റെ സിനിമ ജീവിതത്തിലും അല്ലാതെയും നേരിട്ട അനുഭവങ്ങളായിരുന്നു അത്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു മിഥുന്‍ രമേശ് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

തനിക്ക് സിനിമ മേഖലയില്‍ അടക്കം നേരിട്ട ബോഡി ഷെയിമിംഗിനെ കുറച്ചുള്ള അനുഭവങ്ങളാണ് താരം വെളിപ്പെടുത്തിയത്. ഒപ്പം കുട്ടിക്കാലത്തെയും പഠിക്കുമ്പോഴും ഉണ്ടായ അനുഭവങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്, എന്റെ അച്ഛനും അമ്മയ്ക്കും ഭക്ഷണം കഴിക്കുന്നവരെ വലിയ ഇഷ്ടമായിരുന്നു. ഭക്ഷണം കഴിക്കുന്ന മക്കളെ അവര്‍ നന്നായി പ്രാത്സാഹിപ്പിച്ചു. അതുകൊണ്ട് കുട്ടിക്കാലത്ത് തടിയും തീറ്റിയോ ഓര്‍ത്ത് പരിതപിക്കുകയോ, ചെയ്തിട്ടേയില്ലെന്നും തടി എന്നുമെനിക്ക് അഭിമാനവും അലങ്കാരവുമായിരുന്നു എന്നും മിഥുന്‍ രമേശ് പറയുന്നു.

പണ്ട് മുതലേ തടിയാ എന്നുള്ള വിളി കേള്‍ക്കുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ശക്തിയുടെ പര്യായമായിരുന്നു തടി. ക്ലാസിലെ കുട്ടികള്‍ തടിയാ എന്ന് നീട്ടിവിളിക്കുമ്പോള്‍ എന്റെ ശക്തിയോര്‍ത്ത് ഞാന്‍ അഭിമാനിക്കുമായിരുന്നു. തടിയുള്ളവര്‍ മോശക്കാരല്ല, ശക്തരാണ് എന്ന തോന്നുന്ന വാക്കുകളാണ് വീട്ടികാരില്‍ നിന്ന് കണ്ടും കേട്ടും ശീലിച്ചതെന്ന് താരം വ്യക്തമാക്കുന്നു. തടിയാ എന്ന് വിളിക്കുമ്പോള്‍ എന്‍ഖെ ശക്തി കാണിച്ചുകൊടുക്കാന്‍ നല്ല അടിയുണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ കളിയാക്കുന്നവരെ കായികമായി പ്രതികരിക്കാന്‍ നില്‍ക്കാതെ അവരെ അവഗണിച്ചേക്കാനാണ് അച്ഛന്‍ പഠിപ്പിച്ചത്. മിഥുന്‍ രമേശിന്റെ അച്ഛന്‍ പൊലീസില്‍ ഡിവൈഎസ്പി ആയിരുന്നു. അച്ഛനോടൊപ്പമുള്ള രാവിലെ നടത്തം പതിവായിരുന്നു. ഇതിനിടെയിലാണ് ഇത്തരം ആവേശം കൊള്ളിക്കുന്ന വാക്കുകള്‍ അദ്ദേഹം പകര്‍ന്നുനല്‍കിയതെന്ന് മിഥുന്‍ വ്യക്തമാക്കി. തടി ഒരു പ്രശ്‌നമായി പലരും തന്നോട് അവതരിപ്പിച്ചതിനെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

സിനിമ മേഖലയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന് അത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. ഒരു സംവിധായകന്‍ ഫോട്ടോ കണ്ട് തടിയെ കുറിച്ച് പറഞ്ഞത് മിഥുന്‍ ഓര്‍മ്മിക്കുന്നു. അന്ന് ആ സംവിധായകന്‍ മിഥുന്‍ രമേശിനെ തിരഞ്ഞെടുത്തിരുന്നു, എന്നിട്ട് പറഞ്ഞത് തടിയുണ്ടെന്ന് കരുതി സിനിമയില്‍ മോഹന്‍ലാല്‍ ആവാന്‍ കഴിയില്ല എന്നായിരുന്നു അന്ന് കേട്ട ആ ഡയലോഗാണ് തന്റെ സിനിമയിലേക്ക് പ്രവേശിക്കാനുള്ള ആത്മവിശ്വാസം ചോരത്തിയതെന്ന് താരം പറയുന്നു.

തടി ഉണ്ടായതിന്റെ പേരില്‍ തനിക്ക് ഒരുപാട് സിനിമ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് മിഥുന്‍ വെളിപ്പെടുത്തി. അതില്‍ പലതും ഹിറ്റ് സിനിമകള്‍ ആയിരുന്നു. എന്നാല്‍ പോന്നാല്‍ പോഹട്ടും പോടാ എന്നായിരുന്നു അന്ന് തന്റെ അപ്തവാക്യമെന്ന് മിഥുന്‍ രമേശ് വ്യക്തമാക്കി. തടി കാരണം നഷ്ടപ്പെട്ട സിനിമകളെ ഓര്‍ത്തല്ല പകരം ഞാന്‍ ഞാനായി നിന്നുകൊണ്ട് എനിക്ക് ലഭിച്ച അവസരങ്ങളെ ഓര്‍ത്താണ് എനിക്ക് എന്നെ സ്‌നേഹിക്കാന്‍ തോന്നുന്നതെന്ന് മിഥുന്‍ പറഞ്ഞു.

തന്റെ ചിരിയെ കുറിച്ചും താരം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു, ദുബായില്‍ സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന കാലത്ത് ചിരി ഒതുക്കണമെന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാല്‍ ആ ചിരിയായിരുന്നു തന്റെ ട്രേഡ് മാര്‍ക്ക്. കൃത്രിമത്വം പുലര്‍ത്തി മിതമായി സംസാരിക്കുക, മിതമായി ചിരിക്കുക എന്നതായിരിക്കും തന്റെ കോമ്പയിറിംഗ് എന്ന് തെറ്റിദ്ധരിച്ചവരാണ് അത്തരം നിബന്ധനകള്‍ തനിക്ക് മുന്നില്‍ വച്ചതെന്നും താരം പറയുന്നു.

കയ്യില്‍ മൈക്കുണ്ട് എന്ന് കരുതി അലറിവിളിക്കരുത്, അലറിചിരിക്കരുത് എന്ന് സ്റ്റേജിലേക്ക് കയറും മുമ്പ് പറഞ്ഞ് തന്റെ ആത്മവിശ്വാസം കെടുത്തിയവര്‍ പലരുമുണ്ട്. ഒരു ചിരിയുടെ പേരില്‍ ആത്മവിശ്വാസം തകര്‍ക്കപ്പെട്ട് ഫോര്‍മലായി സംസാരിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. വയറൊക്കെ ചാടിയല്ലെ എന്ന് ചോദിക്കുന്നവര്‍ക്ക്, നിങ്ങളുടെ പല്ലൊക്കെ ഉന്തിയല്ലോ എന്ന് തിരിച്ച് ചോദിച്ച് വായടപ്പിക്കുമായിരുന്നു എന്നും താരം പറയുന്നു.

തനിക്ക് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം നല്‍കിയ പരിപാടിയെ കുറിച്ചും താരം തുറന്നുപറഞ്ഞു. കോമഡി ഉത്സവമാണ് തനിക്ക് വിലമതിക്കാനാവാത്ത ആത്മവിശ്വാസം നല്‍കിയതെന്ന് മിഥുന്‍ പറഞ്ഞു. ഞാന്‍ എങ്ങനെ ആണോ അതുപോലെ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. തന്റെ തുറന്നുള്ള ചിരിയാണ് പല പ്രേക്ഷകരെയും തന്നോട് അടുപ്പിച്ചതെന്ന് താരം വ്യക്തമാക്കി. കഥാപാത്രത്തിന് വേണ്ടി ശരീരത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് താരം പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജിമ്മില്‍ പോയി തടി കുറച്ചിട്ടുണ്ട്. അത് കഥാപാത്രത്തിന് വേണ്ടിയാണത്.

എന്റെ കഴിവില്‍ വിശ്വസിച്ച് എനിക്ക് നല്‍കുന്ന കഥാപാത്രത്തിന് വേണ്ടി തടി കുറയ്ക്കുന്നതും കൂട്ടുന്നതും ഞാന്‍ പ്രശ്‌നമായി കാണുന്നില്ലെന്ന് താരം പറയുന്നു. ചിരിയുടെ കാര്യത്തിലും തടിയുടെ കാര്യത്തിലും കോംപ്രമൈസ് ചെയ്യാതെ മുന്നോട്ട് പോയി വിജയം കൈവരിച്ച ശേഷമാണ് കഥാപാത്രത്തിന് വേണ്ടി ശരീരത്തില്‍ മാറ്റം വരുത്തിയതെന്ന് മിഥുന്‍ പറഞ്ഞു.

ലേണ്‍ ദി ഹാര്‍ഡ് വേ ആയിരുന്നു തനിക്ക് എല്ലാം, പക്ഷേ, വ്യക്തിത്വം കോംപ്രമൈസ് ചെയ്യാതെ ഞാന്‍ ഞാനായി നിന്നതോര്‍ത്ത് ഇന്ന് അഭിമാനം മാത്രമാണുള്ളതെന്ന് താരം പറയുന്നു. ഇന്ന് ഞാന്‍ നേടിയ വിജയങ്ങള്‍ എല്ലാം തന്നെ അതിനുള്ള ഉത്തരം കൂടിയാണെന്ന് മുഥുന്‍ രമേശ് വ്യക്തമാക്കി.


Click it and Unblock the Notifications