ഓര്‍ക്കുമ്പോള്‍ ഉള്ള് പിടയുന്നു; എത്രയെത്ര പെൺമക്കളിനിയും സാരിത്തലപ്പ് കഴുത്തിൽ മുറുക്കണം: മജിസിയ
കൊല്ലം: സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ഭര്‍ത്യഗഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് പൊലീസ്. സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പടുത്തിയേക്കും. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ഇന്ന് ലഭിക്കുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്ത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിരണ്‍കുമാറിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പടേയുള്ള നടപടികളും ഇന്നുണ്ടായേക്കും. അതേസമയം വിസ്മയയുടെ മരണത്തെ തുടര്‍ന്ന് സ്ത്രീധന പീഢനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സമൂഹമാധ്യമത്തില്‍ ചൂടേറിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കായിക താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന മജിസിയ ഭാനു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അകാലിദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം: ചിത്രങ്ങള്‍ കാണാം
Recommended Video


ആത്മഹത്യയോ കൊലപാതകമോ എന്ന അന്വേഷണം നടക്കുന്നു... നടക്കട്ടെ! മരണം വരെ അവളനുഭവിച്ച ജീവിതത്തിന്റെ അരക്ഷിതാവസ്ഥ ഓർക്കുമ്പോൾ ചിതറിപ്പോകുന്നു. ആത്മഹത്യയാണെന്ന് തെളിഞ്ഞാൽ പോലും കൊന്നുകളഞ്ഞതാണെന്ന് നിസ്സംശയം പറയാൻ മാത്രം തെളിവുകൾ പുറം ലോകം കണ്ടു കഴിഞ്ഞു. മരിക്കാൻ ആഗ്രഹിച്ച പെൺകുട്ടിയല്ല. ജീവിക്കാനും അതിജയിക്കാനും ആഗ്രഹമുള്ള പെൺകുട്ടി തന്നെയായിരുന്നു.

അത് കൊണ്ട് തന്നെയാണ് അവളനുഭവിക്കുന്ന പൈശാചികതയെ കുറിച് തെളിവടക്കം അവൾ പ്രിയപ്പെട്ടവർക്ക് വിവരങ്ങൾ കൈമാറിയത്. സ്ത്രീധനമായിരുന്നു വിഷയം. വിവാഹം കഴിചു പറഞ്ഞയച്ചപ്പോൾ മണവാളന് നൽകിയ കാർ പുള്ളിക്ക് അത്രയങ്ങോട്ട് സൈസ് ഒത്തില്ല എന്നുള്ളതാണ് ഈ ക്രൂരതകളിലേക്ക് നയിച്ച ഹേതു എന്ന് പെൺകുട്ടിയുടെ അച്ഛൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാര്യങ്ങളെല്ലാം എല്ലാവർക്കും കൃത്യമായി അറിയാമായിരുന്നു എന്നുള്ളത് വ്യക്തം.

കണ്മുന്നിൽ വെച്ച് പോലും ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും ഈ പെൺകുട്ടിയെ എന്തിനു വേണ്ടിയായിരുന്നു വീണ്ടും അങ്ങോട്ട് കൊണ്ട് വിട്ടതെന്ന് ഓർക്കുമ്പോഴാണ്. ഈ രണ്ടായിരത്തി ഇരുപത്തിയൊന്നിലും പെണ്ണ് ആകാശത്തും ആനപ്പുറത്തും അരമനകളിലുമൊക്കെ എത്തിയിട്ടും നമ്മുടെ തൊട്ടരികിലാണ് ഒരു പെൺകൊടി ഇത്ര ക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന് ഓർക്കുമ്പോൾ ചങ്ക് പിടയുന്നു.

പവനും പൊന്നും കിറുകൃത്യമായി പറഞ്ഞുറപ്പിച്ചു അക്കാലമത്രയും കൈവളർന്നോ കാല് വളർന്നോ എന്ന് പോറ്റി പുലർത്തിയ പെണ്മക്കളെ അവര് ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് ഒരു സുപ്രഭാതത്തിൽ പറഞ്ഞയക്കുന്ന ഈ സമ്പ്രദായത്തിൽ ഇനിയെങ്കിലും രക്ഷിതാക്കളേ നിങ്ങൾ ചങ്കൂറ്റത്തോടെ പറയണം "എന്റെ ആയുസ്സിലെ ഏറ്റവും അമൂല്യമായ ധനമാണ് ഞാൻ നിങ്ങൾക്ക് സമ്മാനിക്കുന്നത് അതിനപ്പുറത്തേക്ക് ഒരു കാലണ നൽകില്ലായെന്ന് ".

എത്രയെത്ര പെണ്മക്കളാണ് ഉന്നതവിദ്യാഭ്യസവും കഴിവും യോഗ്യതയുമൊക്കെ ഉണ്ടായിട്ടും ഇവന്മാരെ പോലുള്ള പാഴ്ജന്മങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നതിന്റെ പേരിൽ ഒരു മനുഷ്യനോട് പോലും അകം പൊള്ളുന്ന നോവുകൾ പങ്കുവെക്കാതെ പൊള്ളിയമർന്നു ജീവിക്കുന്നത്?
വിവാഹശേഷം നിങ്ങളുടെ പെണ്മക്കൾ അവർക്ക് പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തൊരു ജീവിതസാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞാൽ എന്തിനാണ് പ്രിയപ്പെട്ടവരേ അന്തസ്സും ആത്മാഭിമാനവും കളഞ്ഞു അവനിനി തച്ചാലും കൊന്നാലും അവിടെ പൊറുത്തുകൊള്ളാൻ നിങ്ങൾ നിങ്ങളുടെ പെണ്മക്കളെ പറഞ്ഞു പഠിപ്പിക്കുന്നത്?

പോയി കയ്യും പിടിച്ചു ഇറങ്ങി വാ മോളെ, നീ ഭൂമിയിൽ നിന്ന് മുളച്ചു പൊന്തിയതല്ല, അവനോട് പോകാൻ പറ, നിനക്ക് അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ധൈര്യം പകരാൻ മാത്രം എന്നാണ് നമ്മുടെ സമൂഹം പാകപ്പെടുക? അതിനിനി എത്രയെത്ര പെണ്മക്കളുടെ ശരീരം പുഴയിലും കടലിലും ജീർണിച്ചു പൊങ്ങണം? എത്രയെത്ര പെൺമക്കളിനിയും സാരിത്തലപ്പുകൾ കഴുത്തിൽ മുറുക്കണം?

മരിച്ച മകളുടെ ഓർമകൾക്കോ, വിവാഹ മോചനം നേടിയ മകളെ കുറിച്ച ആകുലതകൾക്കോ കൂടുതൽ വേദനയെന്നത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. പെൺകുട്ടികളേ... വിവാഹ ജീവിതത്തിൽ ഇതിലപ്പുറം ക്രൂരത സഹിച്ച സ്ത്രീകളെ പോലും അവരുടെ രക്ഷിതാക്കളോ കൂടപ്പിറപ്പുകളോ രക്ഷിച്ചു കൊണ്ട് വന്ന ചരിത്രം അപൂർവ്വമായല്ലാതെ കേട്ടിട്ടില്ല. അത് കൊണ്ട് നിങ്ങളുടെ ജീവിതം നിങ്ങളുടേതാണ്.

നിങ്ങളുടേതല്ലെന്ന് തോന്നുന്ന ഇടങ്ങളിൽ നിന്ന് അന്തസോടെ ഇറങ്ങി പോടോ എന്നും പറഞ്ഞു വരാനുള്ള കരുത്തും ചങ്കൂറ്റവും നിങ്ങൾ കാണിച്ചേ മതിയാകൂ. ഭർത്താവുപേക്ഷിച്ച പെണ്ണെന്ന് നിങ്ങളെ നോക്കി ഊറി ചിരിക്കുന്നവന്റെ മുഖത്ത് നോക്കി ഒന്ന് കാർക്കിച്ചു തുപ്പാൻ കഴിയുമെങ്കിൽ അത് ചെയ്യ്. എന്നിട്ടുള്ള കാലം അന്തസോടെ നിവർന്ന് നിന്ന് നിങ്ങൾക്ക് മുന്നിലുള്ള അനന്തമായ ആകാശത്തിലൂടെ ചിറകടിച്ചു പറന്നുല്ലസിക്കൂ...
യോഗ ദിനത്തിൽ സമൂഹമാധ്യമങ്ങൾ കയ്യടക്കി താരങ്ങൾ; ചിത്രങ്ങൾ കാണാം


Click it and Unblock the Notifications