പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് മോദി പറഞ്ഞോ.... മനോരമ പറയുന്നതെന്ത്?
ആര്‍ എസ് എസ് നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയിലെ ചൂടൻ ചര്‍ച്ചകള്‍ പറയുന്നത്. മുസ്ലിം മുക്ത് ഭാരതത്തിന് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് എന്ന് ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി പറഞ്ഞതിന് പിന്നാലെയാണ് ഈ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്.
നരേന്ദ്ര മോദി പോലും ഇവരെക്കൊണ്ട് സഹികെട്ടു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഷെയറുകള്‍ പോകുന്നത്. എവിടെ നിന്നാണ് ആളുകള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കിട്ടിയത് എന്ന് ചോദിച്ചാലോ... മലയാള മനോരമ ജൂണ്‍ എട്ടാം തീയതി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആര്‍ എസ് എസ് നേതാക്കളുടെ യോഗം വിളിച്ചുകൂട്ടിയാണത്രെ മോദി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ അഞ്ച് ദിവസത്തെ വിദേശ സന്ദര്‍ശനത്തിലാണ് മോദി. എങ്കില്‍ എപ്പോഴാണ് മോദി ആര്‍ എസ് എസ് നേതാക്കന്മാരെ കണ്ടിട്ടുണ്ടാകുക. മഹാരാഷ്ട്ര ടൈംസിനെ ഉദ്ധരിച്ചാണ് മനോരമ പത്രം വാര്‍ത്ത കൊടുത്തിരിക്കുന്നത്. വിവാദ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാമെന്ന് മോദിക്ക് ആര്‍ എസ് എസ് നേതാക്കള്‍ ഉറപ്പുനല്‍കിയെന്നും വാര്‍ത്ത പറയുന്നു. എന്നാല്‍ എപ്പോള്‍ എവിടെയാണ് യോഗം തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും വ്യക്തതയില്ല.
അതേസമയം ചില ആര്‍ എസ് എസ് നേതാക്കളുടെ പ്രസ്താവനകളില്‍ മോദി അതൃപ്തനാണ് എന്ന തരത്തില്‍ രണ്ട് വര്‍ഷം മുമ്പേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മറാത്തി ദിനപ്പത്രമായ മഹാരാഷ്ട്ര ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ അടക്കമുളള ഇംഗ്ലീഷ് പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കിയിരുന്നു. 2014 ഡിസംബറില്‍ പുറത്തുവന്ന ഈ വാര്‍ത്ത തന്നെയാണ് മലയാള മനോരമ 2016 ജൂണിലും നല്‍കിയിരിക്കുന്നത്, ഈ വാർത്തയാണ് സോഷ്യൽ മീഡിയ ചർച്ചകൾക്ക് അടിസ്ഥാനമായിരിക്കുന്നത്.












Click it and Unblock the Notifications