'അച്ഛനെ നേരിട്ട് വന്ന് വല്ലതും പറഞ്ഞാൽ.. ; അവർ കൂട്ടം കൂടിയെ കുരക്കുകയുള്ളൂ'; ഗോകുൽ സുരേഷ്
കൊച്ചി: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ മത്സരിക്കാനെത്തിയപ്പോൾ നടൻ സുരേഷ് ഗോപി പറഞ്ഞ ചില വാചകങ്ങൾ വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. തൃശൂർ തനിക്ക് വേണമെന്നും തൃശൂർ താൻ എടുക്കുകയാണെന്നുമായിരുന്നു താരം പറഞ്ഞത്. ഇത് പിന്നീട് സിനിമകളിലും കോമഡി പരിപാടികളിലുമെല്ലാം ഹിറ്റ് ഡയലോഗായി മാറി. തൃശൂരുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പോലും ഈ ഡയലോഗ് ഇടംപിടിക്കാറുണ്ട്.
എന്നാൽ ഈ വാചകങ്ങളുടെ പേരിൽ പിതാവിനെതിരെ ഉയരുന്ന പരിഹാസം തനിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ് മകൻ ഗോകുൽ സുരേഷ്. 'ബിഹൈൻഡ് വുഡ്സിന്' നൽകിയ അഭിമുഖത്തിലാണ് താരത്തിന്ഡറെ പ്രതികരണം. വായിക്കാം

'തൃശ്ശൂർ ഇങ്ങെടുക്കുകയാണ് എന്നുള്ള വാചകം കളിയാക്കി പറയുന്നത് ഇഷ്ടമല്ല. കാരണം പുള്ളിയെ എനിക്ക് അറിയാം, അദ്ദേഹത്തിന്റെ കപ്പാസിറ്റി എന്താണെന്ന് അറിയാം. അദ്ദേഹം എന്ത് ചെയ്യില്ല, ചെയ്യും എന്നത് എനിക്ക് അറിയാം. അങ്ങനെയൊരു ആളെ ഈ വാചകം വെച്ച് ഒരുപാട് കളിയാക്കുന്നത് മകനെന്ന നിലയിൽ എനിക്ക് ഒട്ടും സുഖിച്ചിട്ടില്ല. പുള്ളി പറഞ്ഞതിനെ ആരും ആ സെൻസിൽ അല്ല എടുത്തത്. അതുകൊണ്ട് എനിക്ക് ഇഷ്ടമല്ല.
ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല. അങ്ങനെയുള്ളൊരു ആളാണ് ഞാൻ എന്ന് എനിക്ക് തോന്നിയിട്ടില്ല. കുറെ നാൾ കഴിഞ്ഞ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന് ചോദിച്ചാൽ അത് ഇപ്പോൾ പറയാൻ എനിക്ക് സാധിക്കില്ല.
അച്ഛനിൽ നിന്ന് പാഠമാക്കിയ കാര്യം ചില കാര്യങ്ങൾ ഹാർഡ് ആയി എടുക്കാതിരിക്കുകയെന്നതാണ്. ചില കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് , അതിനോട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക. ചില കാര്യങ്ങൾ അനാവശ്യമായി ഉള്ളിലേക്കെടുത്ത് നമ്മുക്ക് അപ്പമുള്ള സമാധാനവും കൂടി നഷ്ടപ്പെടുത്തി നമ്മൾ വേറൊരു മൂഡിലേക്ക് പോകാതിരിക്കുക.
വിമർശനങ്ങൾ നിരവധി കേട്ടിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചർച്ച വന്നപ്പോൾ എന്റെ കുടുംബത്തിന്റെ ചിത്രങ്ങളൊക്കെ വെച്ച് ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ വന്നിരുന്നു. വിമർശനങ്ങൾ അല്ലത്, വൃത്തികേടാണ്. ബിജെപിയിൽ ചേർന്നതിൽ പിന്നെ അച്ഛൻ വേറൊരാളായി എന്ന തരത്തിലൊക്കെയാണ് വിമർശനം. അജണ്ട ബെയ്സ്ഡ് ആണ് ഇത്തരം ചർച്ചകളൊക്കെ.
എന്റെ അച്ഛൻ അഴിമതിയൊക്കെ കാണിച്ച് എനിക്ക് ഒരു ഹെലികോപ്റ്ററൊക്കെ വാങ്ങിച്ച് തരുന്ന ആളാണെങ്കിൽ ഈ വിമർശങ്ങളെ പോ പുല്ലെന്ന് പറഞ്ഞ് ഞാൻ തള്ളുമായിരുന്നു. പക്ഷേ എന്റെ അച്ഛൻ അങ്ങനെയൊന്നും ചെയ്യുന്നില്ല. പുള്ളി വീട്ടിലുള്ളതും കൂടി പുറത്തേക്ക് കൊടുക്കുകയാണ്.അങ്ങനെയൊരാളെ മോശം പറയുന്നത്, അദ്ദേഹം ഇനി എന്തെങ്കിലും ചെറിയ തെറ്റ് ചെയ്താൽ പോലും മോശം പറയുന്നത് എനിക്ക് ഇഷ്ടമല്ല.
ഒരുപാട് പ്ലസ് ഉണ്ട് അദ്ദേഹത്തിന്. മൈനസ് ഒരെണ്ണം എവിടുന്നോ ചികഞ്ഞ് കുഴിച്ചെടുത്ത് വിമർശിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ആരും നേരിട്ട് വന്ന് വിമർശിക്കില്ല. സോഷ്യൽ മീഡിയയിൽ ഉള്ളവർ കൂട്ടംകൂടിയെ കുരക്കുകയുള്ളൂ. ഒറ്റയ്ക്ക് നിന്ന് കുരച്ചാൽ അവർക്ക് ചുട്ട മറുപടി കിട്ടും. അങ്ങനെ ഒരാൾക്ക് ഞാൻ കൊടുത്തിട്ടുണ്ടായിരുന്നു.
അങ്ങനെ പറഞ്ഞൊരാൾക്ക് ഞാൻ സോഷ്യൽ മീഡിയയിലൂടെ മറുപടി കൊടുത്തിരുന്നു. ഞാൻ വളരെ വേദനയോടെയാണ് അത് ചെയ്തത്. പക്ഷേ പലരും അത് മാസ് പോലെ ഏറ്റെടുത്തു' ,ഗോകുൽ സുരേഷ് പറഞ്ഞു.












Click it and Unblock the Notifications