'പത്ത് മണി വരെ ഞാനായിരിക്കും മികച്ച നടൻ, പതിനൊന്ന് മണിക്ക് പ്രഖ്യാപനം വരുമ്പോൾ മറ്റൊരാൾ'; ജയറാം
പലവട്ടം കൈയ്യകലത്ത് എത്തിയിട്ടും കിട്ടാതെ പോയ സംസ്ഥാന പുരസ്‌കാരത്തെ പറ്റി മനസ് തുറന്ന് നടൻ ജയറാം. പല സമയത്തും തനിക്ക് തന്നെ അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പിച്ചിട്ടും പ്രഖ്യാപിക്കുമ്പോള്‍ മറ്റാരെങ്കിലുമാവും വിജയിയെന്ന് ജയറാം പറഞ്ഞു. കാലങ്ങളായി ഇങ്ങനെ തന്നെയാണ് സംഭവിക്കാറുള്ളതെന്നും തനിക്ക് അതില്‍ പുതുമയില്ലെന്നും താരം വ്യക്തമാക്കി. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയിൽ സംസാരിക്കവേ ജയറാം പറഞ്ഞു.
"മാധ്യമങ്ങള്‍ക്കാണ് വേഗത്തില്‍ വാര്‍ത്തകള്‍ ലഭിക്കുക. ലൈവ് വാനുമായി മാധ്യമങ്ങള്‍ എന്റെ വീട്ടിലേക്ക് വന്ന സന്ദർഭങ്ങളുണ്ട്. എനിക്ക് ഉറപ്പായും കിട്ടില്ല എന്നാണ് അവരോട് പറഞ്ഞത്. ഞങ്ങള്‍ക്ക് നേരത്തെ വിവരം കിട്ടും, ജയറാമിന് തന്നെയാണ് എന്ന് അവര്‍ പറഞ്ഞു." ജയറാം പറയുന്നു.

"ഇതിന് മുമ്പും പല സിനിമകള്‍ വന്നപ്പോഴും കാലത്ത് പത്ത് മണി വരെ ഞാനായിരിക്കും മികച്ച നടന്‍. പക്ഷേ, 11 മണിക്ക് പ്രഖ്യാപിക്കുമ്പോള്‍ വേറെ ആളായിരിക്കും. അതുകൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കണ്ട, പോയ്‌കൊള്ളൂ എന്നാണ് ഞാൻ പറയാറുള്ളത്. ഞാന്‍ പറഞ്ഞത് പോലെ തന്നെ പ്രഖ്യാപിച്ചപ്പോള്‍ വേറെ ആള്‍ക്കായിരുന്നു അവാർഡ്. ഇതു കാലങ്ങളായി സംഭവിക്കുന്ന കാര്യമാണ്, എനിക്ക് അതില്‍ പുതുമയില്ല." ജയറാം ചൂണ്ടിക്കാട്ടി.
പത്ത് പേര്‍ ഒരു മേശക്കു ചുറ്റും ഇരുന്നു തീരുമാനിക്കുന്ന കാര്യമല്ലേ എന്നായിരുന്നു അവാർഡ് നിർണയത്തെ പറ്റിയുള്ള ജയറാമിന്റെ ചോദ്യം. അവര്‍ക്ക് ജയറാമിനെ വേണ്ട എന്ന് തോന്നിയാല്‍ തീര്‍ന്നു. നല്ലതൊക്കെ ചെയ്‌തിട്ടുണ്ട്. കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. പിന്നെ ഞാന്‍ സന്തോഷിക്കുന്ന വേറൊരു കാര്യമുണ്ട്. വെറുമൊരു കോമഡി പടമായ തെനാലിയില്‍ കമല്‍ സാറിന്റെ കൂടെ അഭിനയിച്ചതിന് തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് എനിക്ക് കിട്ടി. അതൊരു വലിയ ബഹുമാനമായി കരുതുന്നുവെന്നും ജയറാം പറഞ്ഞു.
അതേസമയം, ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം ഓസ്‌ലർ തിയേറ്ററുകളിൽ നിറഞ്ഞ സദസിന് മുൻപിൽ പ്രദർശനം തുടരുകയാണ്. ഓസ്‌ലറിൽ മെഗാസ്‌റ്റാർ മമ്മൂട്ടിയും ഒരു മുഖ്യ വേഷത്തിൽ എത്തിയിരുന്നു. ഓസ്‌ലറിലെ മമ്മൂട്ടിയുടെ വേഷത്തെ കുറിച്ചും നേരേ ചൊവ്വേ പരിപാടിയിൽ ജയറാം സംസാരിച്ചു. ഒരു പ്രത്യേക സ്നേഹം എന്നോട് ഉള്ളതുകൊണ്ടാകാം ഓസ്ലറില്‍ അഭിനയിക്കാന്‍ അദ്ദേഹം തയ്യറായതെന്നാണ് ഞാന്‍ മിഥുനോട് പറയാറുള്ളത് എന്നായിരുന്നു ജയറാം പറഞ്ഞത്.
കരിയറിലെ ഉയർച്ച താഴ്‌ചകളെ കുറിച്ചും ജയറാം മനസ് തുറന്നു. പലയിടത്തും നോ പറയാന്‍ പറ്റാത്തതു കൊണ്ട് ചെയ്യണ്ടാത്ത പല പ്രൊജക്ടുകളും ചെയ്യേണ്ടി വന്നു. പിന്നീട് സ്വയം അതു പറയാനുള്ള ധൈര്യം ഉണ്ടാക്കി നോ പറഞ്ഞുതുടങ്ങി. ഇപ്പോള്‍ ധൈര്യമായി നോ പറയാന്‍ പറ്റും. പെട്ടെന്നു ഒരാളുടെ മുഖത്തു നോക്കി പറ്റില്ല എന്നു പറയാന്‍ ബുദ്ധിമുട്ടായിരുന്നു. ആവശ്യമില്ലാത്തതിനോടു നോ പറഞ്ഞില്ലെങ്കില്‍ അതെന്റെ കരിയറിനെ ബാധിക്കുമെന്ന് തോന്നിയെന്നും ജയറാം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications