'ഞാൻ ചായ കുടിക്കാൻ നോക്കുമ്പോൾ മമ്മൂക്ക വന്ന് തട്ടിമാറ്റി..'; ലൊക്കേഷനിലെ അനുഭവം പങ്കുവച്ച് മുകേഷ്
മലയാളത്തിലെ സൂപ്പർ സ്‌റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. എന്നാൽ അത്രയ്ക്ക് സ്‌റ്റാർ വാല്യൂ ഇല്ലായിരുന്നെങ്കിലും തൊണ്ണൂറുകളിൽ മലയാളികളുടെ ഇഷ്‌ട നായകൻ തന്നെയായിരുന്നു മുകേഷ്. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും മുകേഷിനോടുള്ള ഇഷ്‌ടം മലയാളി പ്രേക്ഷകർക്ക് കൈമോശം വന്നിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവുമുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് എംഎൽഎ കൂടിയായ മുകേഷ്.
'മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ സെറ്റിൽ ഭയങ്കര ഭക്ഷണമായിരിക്കും. പുള്ളി പലയിടത്ത് നിന്നും കഴിക്കാനുള്ള ഭക്ഷണം വാങ്ങി കൊണ്ട് വരും' മുകേഷ് സ്‌പീക്കിങ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെ മുകേഷ് പറഞ്ഞു. 'ഏകദേശം പത്തിരുപത് ദിവസം കൊണ്ട് തന്നെ എന്റെ ഭാരം അഞ്ച് കിലോയോക്കെ കൂടും, കാണുന്നവർക്ക് മനസിലായില്ലെങ്കിലും എനിക്കത് മനസിലാവുമായിരുന്നു. അങ്ങനെ ഒരിക്കൽ മോഹൻലാലിനൊപ്പമുള്ള ഷൂട്ട് കഴിഞ്ഞ് മമ്മൂട്ടിയുടെ അടുത്തേക്ക് പോയി.

'കൊണ്ടുകളഞ്ഞല്ലോടാ നീ, അവന്റെ കൂടെ കൂടിയപ്പോഴേ ഇരുപത്തിയഞ്ച് ദിവസം കൊണ്ട് നിന്റെ ഫിഗർ മാറ്റുമെന്ന് എനിക്കുറപ്പായിരുന്നു' മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇനി അടുത്ത പത്തിരുപത്തഞ്ച് ദിവസം മമ്മൂട്ടിയുടെ ലൊക്കേഷനിൽ ഞാൻ ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ എന്നെ ഒരു ഹിന്ദി നടനാക്കി മാറ്റി താരമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
തെലുങ്ക് നടനായാൽ പോരേ എന്ന് ചോദിച്ചപ്പോൾ പോരെന്ന് മമ്മൂക്ക മറുപടി പറഞ്ഞു. 'അടുത്ത കുറച്ച് ദിവസം ഞാൻ ചെയ്യുന്നത് പോലെ അങ്ങ് ചെയ്‌താൽ മതി വലിയ ഹിമാലയൻ ടാസ്‌ക് ഒന്നുമല്ല.' എന്നായിരുന്നു മമ്മൂട്ടിയുടെ ഉപദേശം.
'ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ പ്രൊഡക്ഷൻ ബോയിയോട് ചായ കൊണ്ട് വരാൻ പറഞ്ഞു. അടിച്ചെടുത്ത നല്ല പതയുള്ള ചായ വേണമെന്ന് പറഞ്ഞപ്പോൾ ചേട്ടന്റെ ചായ എനിക്കറിയാമെന്ന് പറഞ്ഞ് അവൻ എനിക്ക് ചായ കൊണ്ട് തന്നു. എന്നാൽ ഞാൻ ചായ കുടിക്കാൻ നോക്കുമ്പോൾ പിന്നിൽ നിന്നാരോ അത് തട്ടിമാറ്റി. നോക്കുമ്പോൾ മമ്മൂക്കയായിരുന്നു അത്. ഇതാണോ നീ അരമണിക്കൂർ മുൻപ് ഞാൻ പറഞ്ഞത് പോലെ ചെയ്യാമെന്ന് ഏറ്റതെന്നായിരുന്നു ചോദ്യം' മുകേഷ് തന്റെ അനുഭവം പങ്കുവച്ചു.
അതേസമയം, ഫിലിപ്‌സ് ആണ് മുകേഷിന്റെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്‌ത ചിത്രം നവംബർ 24നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്നത്. എന്നാൽ റിലീസ് തീയതി ഡിസംബർ ഒന്നിലേക്ക് മാറ്റിയിരുന്നു. അന്തരിച്ച നടൻ ഇന്നസെന്റും ചിത്രത്തിന്റെ ഭാഗമായിരുന്നു.












Click it and Unblock the Notifications