'ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റാത്തവർക്ക് അവസരങ്ങൾ ഇല്ലാതാവും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; പ്രേംകുമാർ
കൊച്ചി: മലയാള സിനിമയിൽ പലപ്പോഴും തുല്യ നീതി നിഷേധിക്കപ്പെടുകയാണെന്നും അവസരങ്ങൾ കിട്ടാൻ വിട്ടുവീഴ്‌ച ചെയ്യുന്ന പലരുമുണ്ടെന്നും നടനും ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനും കൂടിയായ പ്രേംകുമാർ. ചിലരുടെ ഒക്കെ പ്രീതി പിടിച്ചുപറ്റാത്തവർക്ക് അവസരങ്ങൾ ഇല്ലാതാവുക എന്നത് സ്വാഭാവികമായി മാറിക്കഴിഞ്ഞുവെന്നും പ്രേംകുമാർ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.
നമ്മൾ ഒരുപാട് നവോത്ഥാനം പ്രസംഗിക്കുമ്പോഴും സ്ത്രീകൾ പലയിടത്തും അപമാനിക്കപ്പെടുകയാണെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. എങ്കിലും കേരളത്തിൽ സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കുന്ന സംവിധാനമുണ്ടെന്നും പ്രേംകുമാർ പറഞ്ഞു. അപമാനം നേരിടുന്നത് എവിടെയാണെങ്കിലും അത് കുടുംബത്തിൽ ആണെങ്കിൽ പോലും തുറന്ന് പറയാൻ സ്ത്രീകൾ തയ്യാറാവണമെന്നും പ്രേംകുമാർ ആവശ്യപ്പെട്ടു.

ഒരു സ്ത്രീയുടെ പോരാട്ടമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 'അവർ ഒരിക്കലും ഒളിച്ചിരുന്നില്ല. അവർ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കുകയും സമൂഹത്തിൽ നിന്ന് പൂർണമായി പിൻവലിയുകയും ചെയ്‌തിരുന്നുവെങ്കിൽ ഇതുണ്ടാവില്ലായിരുന്നു. അവർ അങ്ങനെയൊരു നിയമ പോരാട്ടത്തിന് തയ്യാറായി, പരാതി കൊടുത്തു അന്വേഷണവും നടത്തിയപ്പോൾ ഒരു കൊടും ക്രിമിനൽ ജയിലിൽ കിടക്കുകയാണ്' പ്രേംകുമാർ പറഞ്ഞു.
'ഞാനൊക്കെ സിനിമയിൽ വന്നിട്ട് വർഷങ്ങളായി, അപ്പോൾ മുതൽ ഇത്തരം പീഡനത്തിന്റെയും അപമാനത്തിന്റെയും കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. അതിൽ പലതും പക്ഷേ നമ്മൾ ഊഹാപോഹം ആയിട്ടോ ഭാവനാസൃഷ്‌ടി ആയിട്ടോ കെട്ടുകഥകൾ ആയിട്ടോ ഒക്കെയാണ് കണ്ടിരുന്നത്. എന്റെ പ്രിയപ്പെട്ട വനിതാ സ്ത്രീ സഹപ്രവർത്തകർ തന്നെ ഇത്തരം അനുഭവങ്ങൾ പറഞ്ഞിട്ടില്ല. അത് നമ്മുടെ സാമൂഹ്യവ്യവസ്ഥയുടെ ഒരു പ്രശ്‌നം ആയിരിക്കാം' അദ്ദേഹം പറയുന്നു.
ഹേമ കമ്മിറ്റി സർക്കാരിന്റെ ഒരു ധീരമായ നടപടിയാണെന്നും നടൻ പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും ഇതിനേക്കാൾ ഭീകരമായ ഒരു അന്തരീക്ഷമാണ് നിലനിൽക്കുന്നത്. വളരെ ഗുരുതരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾ ഏറെയുണ്ട്. അവിടെയൊന്നും ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാനോ റിപ്പോർട്ട് ഉണ്ടാക്കാനോ ആരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രഞ്ജിത്തുമായി താൻ സംസാരിച്ചിരുന്നുവെന്നും പ്രേംകുമാർ പറഞ്ഞു. താൻ നിരപരാധി ആണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഇതിലൊരു ഗൂഢാലോചന ഉണ്ടെന്നും അത് തെളിയിക്കുമെന്നും രഞ്ജിത്ത് പറഞ്ഞതായി പ്രേംകുമാർ അറിയിച്ചു. അമ്മയിലെ കൂട്ടരാജി ജനാധിപത്യ വിരുദ്ധമാണെന്ന് താൻ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ മേഖലയിൽ ഉള്ളവർ നികൃഷ്ട്ട ജീവികൾ ആണെന്ന തരത്തിലുള്ള പ്രചാരണം ആണ് മാധ്യമങ്ങൾ ഉൾപ്പെടെ നടത്തുന്നത്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് യേശു പോലും പറഞ്ഞത്. എല്ലാവരും കുറ്റവാളികളാണെന്ന് മുദ്രകുത്തുന്നത് ശരിയല്ല. മാധ്യമ വിചാരണ തെറ്റാണു. സെൻസേഷണൽ ആയി മാധ്യമങ്ങൾ കാര്യങ്ങളെ എടുക്കുന്നതിനെയും പ്രേംകുമാർ വിമർശിക്കുകയുണ്ടായി.
സിനിമയിൽ പല കാര്യങ്ങളും നമ്മൾ തുറന്നുപറഞ്ഞാൽ അവസരങ്ങൾ കുറയും എന്നതാണ് സത്യം. ചിലരുടെ ഒക്കെ പ്രീതി പിടിച്ചുപറ്റിയാൽ അവസരം കിട്ടുക സ്വാഭാവികം. ഒരു പവർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് മലയാള സിനിമ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ആരൊക്കെ വേണം വേണ്ട എന്നത് സംവിധായകന് തീരുമാനിക്കാം. സിനിമയിൽ മാത്രമല്ല എവിടെയും അത്തരം അധികാര കേന്ദ്രങ്ങൾ ഉണ്ടാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications