നടി ഗൗതമിയുടെ 25 കോടി വരുന്ന സ്വത്തുക്കൾ തട്ടിയെടുത്തു; കേസിലെ മുഖ്യപ്രതികൾ കുന്നംകുളത്ത് പിടിയിൽ
തൃശൂർ: പ്രമുഖ തമിഴ് നടി ഗൗതമിയുടെ 25 കോടിയോളം മൂല്യം വരുന്ന സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിൽ മുഖ്യ പ്രതികൾ തൃശൂർ കുന്നംകുളത്ത് പിടിയിൽ. അഴഗപ്പൻ, ഭാര്യ നാച്ചൽ, ഇവരുടെ മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പോലീസ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ചെന്നൈ ക്രൈംബ്രാഞ്ചാണ് പ്രതികളെ കസ്‌റ്റഡിയിൽ എടുത്തത്. മദ്രാസ് ഹൈക്കോടതി പ്രതി അഴഗപ്പന്റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനാണ് പ്രതികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുത്തതെന്നാണ് ലഭ്യമായ വിവരം. പവർ ഓഫ് അറ്റോണിയുടെ മറവിൽ അളഗപ്പനും കുടുംബവും സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു ഗൗതമിയുടെ പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പൻ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും അവർ ആരോപിച്ചിരുന്നു.

5.96 കോടി രൂപയോളം തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ട്രാൻസ്‌ഫർ ചെയ്‌തുവെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ചെന്നൈ പോലീസ് കമ്മിഷണര്‍ക്കായിരുന്നു വിഷയം ചൂണ്ടിക്കാട്ടി ഗൗതമി പരാതി നൽകിയത്. തുടർന്ന് നവംബര്‍ 11ന് ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. തനിക്കും മകൾക്കും വധ ഭീഷണി ഉണ്ടെന്നും ഗൗതമി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഞാൻ 17 വയസ്സ് മുതൽ ജോലി ചെയ്യുന്നുണ്ട്. 37 വർഷമായി സിനിമ, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളിൽ ഉണ്ട്. ഈ പ്രായത്തിൽ സാമ്പത്തികമായി സുരക്ഷിതരായിരിക്കാനും എന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനുമായി ഞാൻ ജീവിതകാലം മുഴുവൻ ജോലി ചെയ്‌തു. ഞാനും എന്റെ മകളും സുരക്ഷിതമായി കഴിയുമ്പോഴാണ് അഴഗപ്പൻ എന്റെ പണവും സ്വത്തും രേഖകളും ചതിച്ചത് കൈവശപ്പെടുത്തിയതെന്ന് നടി ആരോപിച്ചിരുന്നു.
അതേസമയം, അടുത്തിടെയാണ് ഗൗതമി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. രണ്ടര പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ബന്ധം താൻ അവസാനിപ്പിക്കുക ആണെന്ന് ഗൗതമി വ്യക്തമാക്കിയിരുന്നു. തന്നെ വഞ്ചിയാളെ പാർട്ടി നേതാക്കൾ സഹായിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും നടി പറഞ്ഞിരുന്നു. എന്നാൽ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്നതിനെ കുറിച്ച് അവർ നിലപാടറിയിച്ചിട്ടില്ല.
പാർട്ടിയിൽ നിന്നോ നേതാക്കളിൽ നിന്നോ തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് മാത്രമല്ല തന്നോട് വിശ്വാസ വഞ്ചന കാണിക്കുകയും ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്‌ത വ്യക്തിയെ പാർട്ടി നേതാക്കളിൽ ചിലർ സഹായിക്കുന്നതായി മനസിലാക്കുകയും ചെയ്‌തതായി ഗൗതമി വ്യക്തമാക്കിയിരുന്നു. നിയമസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌തെങ്കിലും അത് താരത്തെ പാർട്ടി തന്നെ വഞ്ചിച്ചുവെന്നും അവർ ബിജെപി വിട്ട ശേഷം തുറന്നുപറഞ്ഞിരുന്നു.












Click it and Unblock the Notifications