'പകൽ മാന്യനായ നടൻ, രാത്രിയാവുമ്പോൾ ബാധ കയറുമെന്ന് തോന്നുന്നു, വാതിലിൽ മുട്ടും'; വെളിപ്പെടുത്തി ശിവാനി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിട്ടിരുന്ന അതിക്രമങ്ങൾ ചർച്ചയാകുമ്പോൾ കൂടുതൽ താരങ്ങൾ വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നുണ്ട്. മുൻനിര താരങ്ങൾ ഉൾപ്പെടെ ആരോപണ വിധേയരാവുന്നുമുണ്ട്. ഇപ്പോഴിതാ നടി ശിവാനി ഭായിയും ഇത്തരത്തിൽ സിനിമാ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. മോശം അനുഭവത്തിനെതിരെ പ്രതികരിച്ചപ്പോൾ സിനിമ കിട്ടാതെ ആയെന്നും താരം പറയുന്നു.
അമ്മ കൂടെയുണ്ടായിരുന്ന സെറ്റിൽ വച്ചാണ് സംഭവമെന്നും നിലവിൽ ആരോപണ വിധേയരായ താരങ്ങൾ ആരും തന്നെ മോശമായി പെരുമാറിയിട്ടില്ലെന്നും ശിവാനി പറയുന്നു. എന്നാൽ മറ്റൊരു നടനിൽ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നതെന്നും ജാങ്കോസ്‌പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശിവാനി ഭായ് പറഞ്ഞു.

തമാശയ്ക്കും കാര്യമായും ഒക്കെ നടിമാരുടെ വാതിലിൽ മുട്ടുന്ന പതിവ് ഉണ്ടായിരുന്നുവെന്നാണ് ശിവാനി പറയുന്നത്. എന്റെ കൂടെ അമ്മയും ഉണ്ടായിരുന്നു അന്ന്. ആരാണ് അത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ ആളെ കണ്ടത്. ഈ നടൻ പകൽ സമയത്തൊക്കെ നല്ല ഫ്രണ്ട്ലിയായിരുന്നു. പക്ഷേ രാത്രി ആവുമ്പോൾ പുള്ളിക്ക് ബാധ കയറിയത് പോലെ ആവുമെന്ന് തോന്നുന്നു; ശിവാനി പറയുന്നു.
ആളെ കണ്ടതോടെ ഞങ്ങൾ നിർമ്മാതാവിനോടും സംവിധായകനോടും കാര്യം പറഞ്ഞു. പിന്നീട് കൊറേ കാലത്തേക്ക് എനിക്ക് സിനിമ ഉണ്ടായിരുന്നില്ല. പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് സിദ്ധു പനയ്ക്കൽ ചൈന ടൗൺ എന്ന സിനിമയ്ക്ക് വേണ്ടി വിളിക്കുന്നത്. ഞാനും അമ്മയും എയർപോർട്ടിൽ എത്തിയപ്പോൾ അവിടെ ഈ നടനെ കണ്ടിരുന്നു. ഞാൻ അദ്ദേഹത്തോട് സാധാരണ രീതിയിലാണ് സംസാരിച്ചത്; ശിവാനി പറഞ്ഞു.
എന്നാൽ പുള്ളി ടെൻഷനിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാമായിരുന്നു. ഹൈദരാബാദിൽ എത്തി ആദ്യത്തെ ദിവസം ഷൂട്ടിംഗ് നടന്നിരുന്നില്ല. പിന്നെ മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നില്ല. എന്നാൽ നാലാമത്തെ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. ഞാൻ അഭിനയിക്കുകയും ചെയ്‌തു. ആ സിനിമയുടെ പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ ആയിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു ആ നടനുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന്. ഞാൻ കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞു; നടി വെളിപ്പെടുത്തി.
എന്നെ കണ്ടത് മുതൽ ആ നടൻ സെറ്റിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ് അഭിനയിപ്പിക്കരുതെന്ന് പറഞ്ഞെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. അഭിനയിച്ചാൽ തിരുവനന്തപുരത്ത് തിയേറ്ററിൽ കൂവുമെന്നും പറഞ്ഞു. ഇതോടെ തന്നെ മടക്കി അയക്കാൻ അവർ ആലോചിച്ചെങ്കിലും മോഹൻലാൽ ഇടപെട്ടാണ് തനിക്ക് അഭിനയിക്കാൻ അവസരം കിട്ടിയതെന്നും ശിവാനി പറഞ്ഞു.
മോഹൻലാൽ പറഞ്ഞ വാക്കുകൾ ആന്റണി പെരുമ്പാവൂർ എന്നോട് പറഞ്ഞിരുന്നു. ഒരു പെൺകുട്ടിയാണ് ഇവിടെ വിളിച്ചുവരുത്തി തിരിച്ചയക്കുമ്പോൾ അവൾക്കുണ്ടാവുന്ന നാണക്കേടുണ്ട്. സാമ്പത്തിക നില എങ്ങനെയാണെന്ന് നമുക്കറിയില്ല. അവർക്ക് ഈ പണം കൊണ്ട് പല കണക്കുകൂട്ടലുകളും ഉണ്ടാവും. അത് നടക്കാതാവുമ്പോൾ ഉണ്ടാവുന്ന വിഷമം, ആ ശാപം നമുക്ക് ഉണ്ടാവരുത്; എന്നായിരുന്നു ലാലേട്ടന്റെ വാക്കുകളെന്ന് ശിവാനി ഓർത്തെടുത്തു.












Click it and Unblock the Notifications