'മോഹൻലാൽ അടിച്ചുപൂസായി കാറിന്റെ ഡിക്കിയിൽ, ലിസിക്ക് വേണ്ടി പ്രിയദർശൻ ചെയ്‌ത പ്രതികാരം അയാളെ തകർത്തു'; അഷ്‌റഫ്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. നാല് പതിറ്റാണ്ടിൽ അധികം നീണ്ടുനിൽക്കുന്ന തന്റെ കരിയറിൽ പ്രിയൻ പലർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സൂപ്പർതാരമായിരുന്ന മോഹൻലാലും പ്രിയനും തമ്മിലുള്ള അടുപ്പവും എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
എന്നാൽ അടുത്തിടെ മലയാള സിനിമയിലെ നിർമ്മാതാക്കൾ ആരോപണവുമായി രംഗത്ത് വന്നപ്പോൾ മറുവശത്ത് മോഹൻലാലിന്റെ അടുത്ത സഹായി കൂടിയായ ആന്റണി പെരുമ്പാവൂർ ആയിരുന്നു ഉണ്ടായിരുന്നത്. ആരോപണം ഉന്നയിച്ചതാവട്ടെ പ്രിയദർശന്റെയും മോഹൻലാലിന്റെയും അടുത്ത സുഹൃത്ത് സുരേഷ് കുമാറും. നിർമ്മാതാക്കൾ അനുഭവിക്കുന്ന വിഷമതകളെ കുറിച്ച് സുരേഷ് കുമാർ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രത്തിന്റെ നിർമ്മാതാവ് വലിയ കടക്കെണിയിൽ ആയതും അതിന് കരണഹേതുവായ പ്രതികാര കഥയുമൊക്കെ പങ്ക് വയ്ക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. കടത്തനാടൻ അമ്പാടി ആയിരുന്നു ഈ ചിത്രം. മാത്രമല്ല മോഹൻലാലും പ്രിയദർശനും ചേർന്നുള്ള ചില രസകരമായ സംഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിന്റെ നിർമ്മാണ വേളയിൽ കരഞ്ഞുകൊണ്ടാണ് പ്രിയദർശൻ എന്റെ അടുക്കലേക്ക് വന്നത്. അതിന് കാരണം നിർമ്മാതാവ് സാജൻ വർഗീസിന്റെ ഒരു തീരുമാനം ആയിരുന്നു. ഈ ചിത്രത്തിൽ ലിസിയെ വേണ്ടെന്നായിരുന്നു സാജന്റെ നിർദ്ദേശം. പ്രിയനും ലിസിയും തമ്മിൽ പ്രണയം കത്തി നിൽക്കുന്ന സമയമായിരുന്നു അത്. തന്റെ പ്രാണപ്രിയയെ ആ ചിത്രത്തിൽ അഭിനയിപ്പിക്കാൻ കഴിയാത്തതിൽ പ്രിയൻ വലിയ ദുഖത്തിൽ ആയിരുന്നു.
പ്രിയദർശനെ പോലെയൊരു സംവിധായകനെ പിണക്കിയത് സാജൻ ചെയ്‌ത വലിയൊരു ബുദ്ധിമോശമായി പോയി എന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ മലമ്പുഴയിലും നവോദയ സ്‌റ്റുഡിയോയിലുമായി കടത്തനാടൻ അമ്പാടിയുടെ ജോലികൾ തുടങ്ങി. ലക്ഷങ്ങൾ ചിലവഴിച്ചുള്ള സെറ്റ് ആണ് ചിത്രത്തിനായി പണി കഴിപ്പിച്ചത്, പണം വാരിക്കോരി ചിലവഴിച്ചു. അവിടെ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടും അതിനൊപ്പം സാജന്റെ കൗണ്ട് ഡൗണും തുടങ്ങിയതെന്ന് പറയാം.
ഈ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ചില രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രിയനും മോഹൻലാലും ഒരു ഹോട്ടലിൽ വച്ച് മദ്യപിച്ച് പൂസായി. കാറിന്റെ ഡിക്കിയിൽ യാത്ര ചെയ്യണം എന്ന ആഗ്രഹമായിരുന്നു മോഹൻലാലിന്. എന്നാൽ ഇതിനെ പ്രിയൻ എതിർത്തു. ഇതോടെ ലാലിന്റെ വാശി കൂടി. ലഹരിയുടെ സ്വാധീനത്തിൽ ആയിരുന്ന പ്രിയൻ അവസാനം സമ്മതിച്ചു. മോഹൻലാലിനെ ഡിക്കിയിൽ കിടത്തി യാത്ര തുടങ്ങി.
ഹോട്ടലില്‍ എത്തിയതിന് ശേഷം പ്രിയദര്‍ശന്‍ സെക്യൂരിറ്റിയെ വിളിച്ചിട്ട് ഡിക്കിയിലൊരു സാധനമുണ്ടെന്നും അതെടുത്ത് പുറത്തോട്ട് ഇടണമെന്നും പറഞ്ഞു. സെക്യൂരിറ്റി വന്ന് ഡിക്കി തുറന്നതും തല ഉയര്‍ത്തി വരുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. പെട്ടെന്ന് അത് കണ്ട് പേടിച്ചു പോയ സെക്യൂരിറ്റി അയ്യോ മോഹന്‍ലാല്‍ എന്ന് ഉറക്കെ അലറി കരഞ്ഞുകൊണ്ട് ഓടിപ്പോയി.
ഇനി സാജ് പ്രൊഡക്ഷനിലേക്ക് തിരിച്ചു വന്നാൽ, ചിത്രം പുരോഗമിക്കവേ ഓറിയന്റൽ ഫിനാൻസ് കമ്പനിയുടെ വിവിധ ശാഖകളിൽ നിന്ന് പണം ഷൂട്ടിനായി എത്തി തുടങ്ങി. ഏതോ ഇംഗ്ലീഷ് ചിത്രം കണ്ട് അതുപോലെ ടണൽ വേണമെന്ന് പ്രിയൻ പറഞ്ഞപ്പോൾ അതുണ്ടാക്കി. പക്ഷേ ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയ ആ ടണൽ ടാങ്കിലെ ശക്തമായ വെള്ളമൊഴുക്ക് കാരണം തകർന്നടിഞ്ഞു.
അപ്പോഴേക്കും ഓറിയന്റൽ ഫിനാൻസ് വലിയ പ്രതിസന്ധിയിൽ ആയിരുന്നു. എങ്ങനെയെങ്കിലും പടം തീർത്ത് തരാൻ സാജൻ ആവശ്യപ്പെട്ടെങ്കിലും ആ ദയനീയ അഭ്യർത്ഥനയിൽ പോലും പ്രിയന്റെ മനസ് അലിഞ്ഞില്ല. ഒടുവിൽ സാജന്റെ കമ്പനി പൊട്ടി. ചൗധരിയിൽ നിന്ന് പടം പണയം വച്ച് സാജന് പണം വാങ്ങേണ്ടി വരികയും ചെയ്‌തു.
ഒടുവിൽ കോടതിയുടെ ഇടപെടൽ മൂലമാണ് ചിത്രം റിലീസ് ചെയ്‌തത്. നവോദയയെയാണ് അതിനായി ചുമതലപ്പെടുത്തിയത്. എന്നാൽ സിനിമ വമ്പൻ പരാജയമായി മാറുകയാണ് ചെയ്‌തത്. എന്നിട്ടും പ്രിയദർശൻ വലിയ സംവിധായകനായി മാറി. ഇത്രയൊക്കെ പ്രതിസന്ധികളിൽ നിന്നും കരകയറി സാജൻ വർഗീസ് കൂടുതൽ നല്ല നിലയിൽ എത്തുകയും ചെയ്‌തു. അന്ന് ലിസിയെ വിലക്കാതിരുന്നെങ്കിൽ ഒരുപക്ഷേ സാജന് ഈ ഗതി വരുമായിരുന്നില്ല.












Click it and Unblock the Notifications