'അന്ന് പപ്പുവേട്ടന്റെ തലയ്ക്ക് നേരെ പെൺസുഹൃത്ത് വെടിയുതിർത്തു, അവിടെ വലിയ വാർത്തയായി'; ആലപ്പി അഷ്‌റഫ്
മലയാളത്തിലെ ഹാസ്യസാമ്രാട്ടുകളിൽ ഒരാളാണ് കുതിരവട്ടം പപ്പു. കോഴിക്കോടൻ ശൈലിയിലെ സംഭാഷണ രീതി കൊണ്ടും അഭിനയ രീതി കൊണ്ടും വേറിട്ട് നിന്ന പപ്പു ഒരുകാലത്ത് സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രംഗങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്ത് ചിരിക്കാറുണ്ട്. അത്രയധികം കഥാപാത്രങ്ങൾ അദ്ദേഹം അനശ്വരമാക്കിയിരുന്നു.
മരണപ്പെട്ട് 25 വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ അതേ നിലവാരത്തോടെ തന്നെ ആളുകൾ ആസ്വദിക്കുന്നുണ്ട്. ഇപ്പോഴിതാ കുതിരവട്ടം പപ്പുവിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. പപ്പുവിന് മദ്രാസിൽ വച്ചുണ്ടായ ഒരു മോശം അനുഭവവും ആലപ്പി അഷ്‌റഫ് ഇതിനിടയിൽ പറയുന്നുണ്ട്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
മലയാളത്തിൽ അടൂർ ഭാസിക്ക് ശേഷം ഏറ്റവും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളായിരുന്നു പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു. അവളുടെ രാവുകൾ സൂപ്പർഹിറ്റായി ഓടിയ ശേഷം ശരിക്കും പറഞ്ഞാൽ പിന്നെ പപ്പുവേട്ടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതിലെ സൈക്കിൾ റിക്ഷാക്കാരനായി വരുന്ന കഥാപാത്രത്തെ സിനിമ കണ്ട ആരും മറക്കില്ല.
ഐവി ശശിയുടെ ഈറ്റയിലെ അഭിനയത്തോട് കൂടി മലയാളത്തിലെ നമ്പർ വൺ കൊമേഡിയനായ പപ്പുവേട്ടൻ മാറി. പിന്നെയങ്ങോട്ട് ജഗതി, മാള യുഗം പിറവി കൊള്ളുന്നത് വരെ പപ്പുവേട്ടന്റെ ഒറ്റയാൾ പടയോട്ടം ആയിരുന്നു. അക്കാലത്ത് പപ്പുവേട്ടൻ സിനിമയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി മാറി. അദ്ദേഹം ഉണ്ടെങ്കിൽ കളക്ഷൻ ഗ്യാരന്റി എന്ന നിലയിലേക്ക് സിനിമ എത്തി.
ശ്രീകുമാരൻ തമ്പി സാറിന്റെ അരിക്കാരി അമ്മു എന്ന ചിത്രത്തിൽ ഒരു വില്ലൻ വേഷം അഭിനയിച്ചിരുന്നു. അവിടെ വച്ചാണ് പപ്പുവേട്ടനുമായി കൂടുതൽ അടുക്കുന്നത്. ഷൂട്ടിലെ ഇടവേളകളിൽ പപ്പുവേട്ടന്റെ ഏറ്റവും വലിയ വിനോദം റമ്മി കളിയായിരുന്നു. അദ്ദേഹത്തിന്റെ ദൗർബല്യവും അത് തന്നെയായിരുന്നു. അന്ന് സിനിമയിൽ ഏറ്റവുമധികം സ്ത്രീ സുഹൃത്തുക്കളുള്ള നടനായിരുന്നു പപ്പുവേട്ടൻ.
അരിക്കാരി അമ്മുവിന്റെ ഷൂട്ടിംഗ് വേളയിൽ ഞാൻ പപ്പുവേട്ടന്റെ സ്യൂട്ട് റൂമിൽ ചെല്ലുമ്പോൾ ഏഴെട്ട് സ്ത്രീകളുമായി ചേർന്നിരുന്ന് പപ്പുവേട്ടൻ ചീട്ട് കളിക്കുന്നു. ആ കാഴ്ച്ച എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അവരാരും സിനിമാക്കാർ ആയിരുന്നില്ല. ചീട്ടുകളി പോലെത്തന്നെ പട്ടികളെ വളർത്തലും അദ്ദേഹത്തിന്റെ ഹോബിയായിരുന്നു.
അധികമാരും അറിയാത്ത ഒരു കറുത്ത ഏട് പപ്പുവേട്ടന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്. മദ്രാസിലാണ് സംഭവം നടക്കുന്നത്. അന്ന് തമിഴ്, ഇംഗ്ലീഷ് പേപ്പറുകളിൽ ആദ്യ പേജിൽ വാർത്തയായി വന്ന കാര്യം ആയിരുന്നു ഇത്. പപ്പുവേട്ടന്റെ പെൺസുഹൃത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു എന്നായിരുന്നു വാർത്ത. ഒന്ന് രണ്ട് തവണ വെടിയുതിർത്തെങ്കിലും ചെവിക്കടുത്ത് കൂടെ ആ വെടിയുണ്ടകൾ ചീറിപ്പാഞ്ഞ് പോവുകയായിരുന്നു. ഇവിടെ ഒന്നിലും പക്ഷെ വാർത്ത വന്നിരുന്നില്ല.












Click it and Unblock the Notifications